Monday, October 29, 2007

നാടും നാട്ടാരും

“നമസ്ക്കാരം...”

“യെന്തിരപ്പീ...?”

“അല്ല... നമസ്ക്കാരംന്ന്...“

“ വ്വൊ... നമസ്ക്കാരം...യെന്തിര്...?”

ഒരു കൂപ്പുകൈയ്യോടെ അപരന്‍ തുടര്‍ന്നു...
“രാജീവന്‍ കല്ലായി...”

“തള്ളേ യെപ്പോ... കാലത്ത് കൂടെ വിളിച്ചതാണാല്ല്..? യെന്തിരപ്പീ ... യെന്ത് പ്യറ്റി..?”

“അയ്യോ ചേട്ടാ അതല്ല.... ഞാന്‍ ‘രാജീവന്‍ കല്ലായി‘.... കല്ലായി സ്ഥലപ്പേരാ...”

“ചെവലക്കുറ്റി നോക്കി യൊരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ല്... പ്യാടിപ്പിക്കാനായിട്ട്”

“അയ്യോ ചേട്ടാ ഞാന്‍...”

“യെന്തിരാണ് വ്യാണ്ടത്...?”

“ഞാന്‍ വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണ്...”

“യെന്തിരാണെന്ന്...?”

“ജേര്‍ണ്ണലിസ്റ്റ്...“

“അല്ല അതിനു മുമ്പ് യെന്തോ പറഞ്ഞല്ല്...?”

“വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണെന്ന്...!“

“അത് ചെല്ലന്‍ മാത്രങ്ങ് തീരുമാനിച്ചാ മത്യാ... അത്ര പ്രശസ്തനായിട്ട് ഞ്യാനറിയില്ലല്ല്...?”

അല്ല.....അ....അതിപ്പൊ......ഈ...”

“ഉം...വ്യാണ്ടാ വ്യാണ്ടാ.... വന്ന കാര്യങ്ങള് യെന്തിര്....”

“ചേട്ടനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണായിരുന്നു...”

“തള്ളേ സത്യായിട്ടും... ഹ്...യെന്തിരിന്...?”

“ഞാന്‍ ഈ... നാടും നാട്ടാരും എന്നൊരു പംക്തി എഴുതണുണ്ടേ.... അപ്പൊ അതിലേക്കായിട്ട്... ഇങ്ങനെ ചേട്ടനേപ്പോലുള്ളോരുടെ...”

“നാടാര് ചെക്കന്റേ കാര്യം പറയാന്‍ നീയെന്തിനടേ എന്നെ ഇന്റവ്യൂണത്...?... ലവനെ എനിക്ക് പണ്ടേ ഇഷ്‌ടല്ലട്ടാ”

“അയ്യോ ചേട്ടാ നാടാരല്ല.... നാട്ടാര്... നാട്ടുകാര്‍ എന്നര്‍ത്ഥം....”

“ഹ്... മര്യായ്ക്ക് സംസാരീക്കാനറിയാത്ത നീയെങ്ങെടേ ചെല്ലാ എഴുതണത്”

“ചേട്ടനതൊക്കെ വിട്... എന്താ ചേട്ടന്റെ പേര്..?”

“റാം കൃഷ്ണ്...!“

“എന്താന്ന്..?”

“ഹ ഹ ഹ ...രാമകൃഷ്ണന്‍ എന്നല്ലേടോ തന്റെ പേര്...” അപ്പുറത്തിരുന്നയാള്‍ ചോദിച്ചു.

“ടേ... വാണ്ടാടേ... നിന്നോട് ച്വാദിച്ചാ... ടാ പയലേ... വല്ലാണ്ട് മൊടകാണിച്ചാ പിടിച്ച് ചെവരേല്‍ തേച്ച് കളയും കേട്ടാ...“

“ഹി ഹി ഹി അപ്പി പറ”.

“പേര്...?”

“രാമകൃഷണെന്‍”

“വയസ്സ്...?”

“സത്യത്തില് നീയെന്തിനാണ് വന്നിരിക്കണത്...?”

“അ...അതെന്താ ചേട്ടനങ്ങനെ ചോദിച്ചേ...?”

“അല്ല... പ്യാരും വയസ്സുമൊക്കെ ച്വാദിക്കണോണ്ട് .... യെന്തിരോ ഒരു സ്മെല്ലിംങ്”

“ഞാനാ ടൈപ്പല്ല”

“അതാവാനധികം നേരൊന്നും വേണ്ടല്ല്....? ഉം... നടക്കട്ട്... വയസ്സ് 32 “

“വിവാഹിതനാണോ..?”

“വ്വൊ...തന്നെ... അങ്ങനെയൊക്കെ പറ്റിപ്പോയി...”

“കുട്ടികള്‍..?”

“ഹാ...അതൊക്കെ ഇനി പറഞ്ഞിട്ടെന്ത് കാര്യം അപ്പീ... അതും സംഭവിച്ച് പോയീ”

“ജോലി...?”

“ഇതൊക്കെത്തന്നേ....”

“ഏത്...?”

“ഈ ഏരിയേലൊക്കെ.... ഇങ്ങനെ...”

“ജോലിയൊന്നും ഇല്ലല്ലേ...?”

“ഇണ്ടായിരുന്നു...സാഹിത്യ വാസനകള് കാരണം ഇപ്പൊ സസ്പെന്‍ഷന്‍ലാ”

“അയ്യൊ അതെന്ത് പറ്റീ...?”

“അപ്പീ പത്താം ക്ലാസില് നല്ല മാര്‍ക്കോടെ പാസ്സായി കേട്ടാ... 210 മാര്‍ക്കുണ്ടാരുന്നു.“

“ഹി...ഹി..ഹി.. ഇതാണൊ ചേട്ടാ നല്ല മാര്‍ക്ക്...?”

“ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“

“ഓകെയോകെ”

“പത്താം തരങ്ങള് പാസായപ്പോള് അച്ഛ്ന്റെ വക ഒരു ച്വാദ്യം... നിനക്കെന്തിരടേ ആകേണ്ടേന്ന്”

“ഞാമ്പറഞ്ഞു യെനിക്കൊരു മെഷീന്‍ ഓപ്പ്രേറ്ററാണൊന്ന്...!“

“കാര്യറിയാതെ അച്ഛനെന്നെ കൊണ്ട് ഐ.ടി.ഐ യ്ക്ക് ചേര്‍ത്ത്...”

“അല്ല ചേട്ടനല്ലേ പറഞ്ഞേ ഓപ്പറേറ്ററാകാനാ ഇഷ്‌ടമെന്ന്...?”

“ടേ അപ്പീ... നീയുമെന്റെ തന്തപ്പടിയേപ്പോലെ പറേരുത് കെട്ടാ... ടാ... സിനിമാ കൊട്ടകേലും സിനിമ ഓടിക്കണത് ഒരു മിഷീന്‍ തന്നേണ്... അത് ഓടിക്കണോനും ഓപ്പറേറ്ററാണ്..”

“ഓ..എന്ന്... അല്ല ഈ 210 വച്ച് ഐ.ടി.ഐ യില്‍.... സീറ്റ്..!”

“യെന്തിരോ ക്വാട്ടകളൊക്കെ.... കഷ്‌ടകാലത്തിന് അവിടെ കിട്ടി “

“അങ്ങനെ രണ്ട് കൊല്ലം അവിടെ കളഞ്ഞു... കൂട്ടത്തില് അച്ഛന്റെ കുറേ കാശും...“

“പിന്നെ ജ്വാലിക്ക് വ്യേണ്ടിള്ള അലച്ചിലുകളായിരുന്ന്”

“ഒന്നും ശരിയാകാണ്ടായപ്പോ... ഞാന്‍ ഒരു തീരുമാനമെടുത്ത്... ഇനി അലയണില്ലന്ന്... ഫുള്‍ റെസ്റ്റ്”

“പിന്നേ അച്ഛ്ന്‍ തന്നെ ഒരെണ്ണം ശരിയാക്കി തന്ന്...ഒരു പ്യൂണിന്റെ....”

“അത് നല്ല രീതിയില്‍ പോയികൊണ്ടിരിക്കുകയായിരുന്നു കേട്ടാ... അയിനിടേല്‍ ആ അബദ്ധമങ്ങ് ചെയ്തു”

“എന്ത്...?”

“ കല്ല്യാണം... യെന്തിരെങ്ങിലും ആവശ്യുള്ള കാര്യാണാപ്പി...?... പറ്റിപ്പോയി”

“ അത് വരെ ജ്വാലി കഴിഞ്ഞ് വീട്ടീ വന്നാ ഒരു സ്വൈര്യണ്ടായിരുന്നു കേട്ടാ... കല്യാണം കഴിഞ്ഞപ്പോ അതും പോയി...”

“അങ്ങനെ ഏതൊരാളേയും പോലെ ഞാനും കഥളും കവിതളും എഴുതാന്‍ തൊടങ്ങി”

“അങ്ങനെ കൂട്ടാരും അടുത്ത് വരാതായി...”

അപ്പൊഴും തങ്കപ്പേട്ടന്‍ മാത്രന്നെ പ്രോ‍ത്സാഹിപ്പിച്ച് കൊണ്ടിരുന്നു... നല്ല മനുഷ്യന്‍”

“അതാരാ..തങ്കപ്പേട്ടന്‍”

“ഓഫീസിലെ വേസ്റ്റ് പ്യാപ്പറോളൊക്കെ കൊണ്ടോയിരുന്നാളാ....”

“എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരിക്കുമ്പോ‍ള്‍ പ്യാപ്പറുകളൊരുപാട് കിട്ടീരുന്നു അങ്ങേര്‍ക്...”

“അങ്ങനെ ഒരിക്കല്‍ ഉറങ്ങിക്കിടന്ന ആ സാഹിത്യകാരനെ തങ്കപ്പേട്ടന്‍ വിളിച്ചൊണര്‍ത്തി...“

“ നിങ്ങളാ തൂലിക ചലിപ്പിച്ച് എന്തേലും ചെയ്യന്ന്...“

“ ഇത് കേട്ടഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന തൂലിക ശക്തായി ചലിപ്പിച്ച്..”

ആ ചലനത്തില്‍ മേശയിരുന്ന് മഷിക്കുപ്പി തെറിച്ച് യെവിടെങ്ങാണ്ടോ വീണ്...“

“അത് ഫയലോളിലായിരുന്നപ്പീ... യെന്തിരോ ഡേറ്റോ പ്യാര്കളോ...യെന്തിരൊക്കെയോ പോയീന്ന് പറഞ്ഞ് ലവന്മാരെന്നെ പറഞ്ഞ് വിട്ട്...”

“ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ...?”

“വ്വൊ... യെന്തിര് പറയാന്‍... എന്റെ ഫാര്യ മീനാഷി”

“ചേച്ചിയെന്താ ചെയ്യണേ...?”

“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”

“കല്യാണം കഴിഞ്ഞിട്ടെത്രയായി...?”

“യെന്തിനാടേ... അതെല്ലാം ഓര്‍മ്മിപ്പിക്കണത്...?”

“അല്ല നീയിതൊക്കെ യെവട്യാണിടാന്‍ പോണത്... വല്ല പത്രങ്ങളിലുമാണാ..?”

“അല്ല ചേട്ടാ... പ്രസിദ്ധമായ.... അല്ലെങ്കില്‍ വേണ്ടാ ഒരു മാസികേല് വരും... പിന്നെ ബ്ലോഗിലും”

“യെന്തില്...? യെന്ത് ‘ഗ് ‘....?”

“ബ്ലോഗ്... അത് ഇന്റര്‍നെറ്റിലുള്ള ഒരു സംഭവാ...”

“നീയങ്ങനെ പ്യേടിപ്പിക്കതെടേ... എനിക്കും അറിയാം ഈ നെറ്റൊക്കെ.... ആഫീസില് കാണണതൊക്കെത്തന്നേ...”

“ഇതാണ് ചേട്ടാ ബ്ലോഗറിന്റെ എമ്പ്ലം” തന്റെ കൈയ്യിലുണ്ടായിരുന്ന് പേപ്പറിലെ ബ്ലോഗിന്റെ ചിഹ്നം കാണിച്ച് രാജീവന്‍ പറഞ്ഞു.

“വ്വൊ... ഇത് കണ്ടിരിക്കണ്... ഇന്ദിരാദേവി സാറ് എടക്കെ വെറുതേ ഇരുന്ന് ചിരിക്കണ കാണാം ഇത് പോലൊന്ന് തൊറന്ന് വച്ചിട്ട്... തന്നെ ഇത് തന്നെ... ഓറഞ്ച് കളറില് ‘ഗര്‍‍ഭള്ള ബി’“

“എന്ത്...?”

“തന്നേടെ... നീയാ ബിയെ ഒന്ന് നോക്ക്... ഗര്‍ഭൊള്ള പോലല്ലേ...?”

“ബെസ്റ്റ്.... അതൊക്കെ പോട്ടേ... ചേട്ടന്റെ കല്യാണത്തെക്കുറിച്ച്... വേണ്ടാ... വേറൊരു ചോദ്യം... കല്യാണത്തിന് ചേച്ചി ഉടുത്തിരുന്ന സാരീടെ നിറം എന്തായിരുന്നു...? ഓര്‍മ്മയുണ്ടോ...?”

“പിന്നെടെ... കല്യാണത്തിന്റെ അന്നത്തെ സാരിയല്ല ലവളെ തന്നെ ശ്രദ്ധിച്ചില്ല...!“

“അതെന്താ ചേട്ടാ അങ്ങനെ...?”

“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലാ‍യാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?“

ഇതും പറഞ്ഞ് രാമകൃഷണന്‍ എണീറ്റ് പോയി....

നാ‍ടും നാട്ടാരും തുടരണോ എന്നാലോചിച്ച് ‘കല്ലായി‘ രാജീവനും.

Wednesday, October 17, 2007

കൊടളിയാ കൈ...!

“സരോജിന്യേച്ച്യേയ്.... സരോജിന്യേച്ച്യേയ്....“

“ആ.. സതീശനോ...? എങ്ങട്ടാ നീയ്...?“

“ഞാന്‍ വെറുതേ അങ്ങാടീയ്ക്ക്... കുമാരേട്ടന്‍ ഇല്ല്യേ അവിടെ...“

“ഓ... ഷാപ്പ് നെരങ്ങാന്‍ പോയിരിക്കുവാ... ഇനി മൂക്കറ്റം കുടിച്ച് രാത്രിയാവുമ്പോ കേറി വരും...“

“ഉം... ഈയിട്യായി ഞാനും കാണണ്ട്... ഇപ്പൊ എന്നും ഉണ്ടല്ലേ...?“

“ഉവ്വ്... റിട്ടയറായപ്പിന്ന്യാ കൂട്യേ... ആരും ചോ‍ദിക്കാനില്ലല്ലോ... ആ ധൈര്യം...“

“നിങ്ങള്‍ക്കൊന്ന് പറഞ്ഞൂടെന്റെ സരോജിന്യേച്ച്യേ... അതിനു ചേച്ചി സൌമ്യായിട്ട് കുമാരേട്ടനോട് എന്തേലും പറയാറൂണ്ടോ...? “

“നീയെന്തറിഞ്ഞിട്ടാ സതീശാ ഈ പറയണേ... നമ്മളൊന്ന് താണുകൊടുത്താ അപ്പൊ തലേകേറും ആ മനുഷ്യന്‍...
പിന്നെ എനിക്കും ക്ഷമ കിട്ടില്ല്യ... അപ്പൊഴത്തെ ദേഷ്യത്തിനു എന്തേലും പറയുന്നല്ലാണ്ട്... അതു പറഞ്ഞാ എന്താ എനിക്ക് വെഷമില്ല്യാന്നാ...?“

“ഇപ്പൊ ഇങ്ങനെ സ്ഥിരം കുടിച്ചും കൂടി വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒട്ടും പിടിച്ചാ കിട്ടാണ്ടായി....അപ്പൊ ഞാനും വല്ലതും പറയും.... നിന്നോടായോണ്ട് പറയാ സതീശാ... മിക്കവാറും ദിവസങ്ങളില്‍ രണ്ട് കൊടുക്കണ്ടി വരും അങ്ങേരെ അടക്കാന്‍...“

ഇപ്പൊ എനിക്കും അങ്ങേര്‍ക്കും അതൊരു ശീലായി...!

‘കുമാരേട്ടന്‍‘ ഒരു സാധാ സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു... പെന്‍ഷനായി. ‘പണ്ടേ ദുര്‍ബല പിന്നെയോ ഗര്‍ഭിണി‘ എന്ന അവസ്ഥയാണു ഇപ്പോള്‍... ജോലിയുണ്ടായിരുന്നപ്പോഴേ സരോജിനി ചേച്ചിയ്ക്ക് അങ്ങേരേ വിലയുണ്ടായിരുന്നില്ല.... പിന്നെ റിട്ടയറായപ്പോഴത്തെ കാര്യം പറയും വേണ്ടാ...
‘കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
അങ്ങനെ വെള്ളമടി ഒരു പാര്‍ട്ടൈം പരിപാടിയായി കണ്ടിരുന്ന കുമാരേട്ടന്‍ റിട്ടയറായപ്പോള്‍, ആ പരിപാടി സ്ഥിരമാക്കി... ഇതിനെ ചോദ്യം ചെയ്ത സരോജിനി ചേച്ചിയ്ക്കുള്ള മറുപടി ഇപ്രകാരാമായിരുന്നു...

“എന്തായാലും നീ എന്നെ തല്ലും... കുടിച്ചിട്ടാകുമ്പോള്‍ നിനക്ക് പറയാനൊരു കാരണോം ആയി... വേദനറിയാണ്ട് എനിക്കൊറങ്ങാനും പറ്റും...” അങ്ങനെ കുമാരേട്ടന്‍ ഭാര്യയെപ്പേടിച്ച് ഒരു മുഴു കുടിയനായി...

അങ്ങനെയിരിക്കേ സരോജിനി ചേച്ചിയ്ക്ക് ഒരു ചിന്ത...” എങ്ങനേയെങ്കിലും അങ്ങേരുടെ കുടിയൊന്ന് നിറുത്തണം.”

“ആര് വിചാരിച്ചാലാ നടക്കാ...? സതീശനോടെന്നെ ചോദിക്കാം... അവനെന്തേലും ഉപായം പറഞ്ഞു തരും...“

അങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കൊടുവില്‍ സതീശന്‍ ഒരു ഉപായം പറഞ്ഞു...
“അങ്ങേര്‍ക്ക് പേടിയുള്ള ആരേക്കൊണ്ടെങ്കിലും പറയിപ്പിക്കുക... അപ്പൊ കേള്‍ക്കും...“

“അങ്ങേര്‍ക്ക് ആകെ പേടി എന്നെയാ... ഞാനെന്തേലും പറയാന്‍ ചെന്നാ അപ്പൊ നിലത്തിരുന്നിട്ട് പറയും തല്ലിക്കോളാന്‍... വേറെ എന്തേലും നോക്ക് സതീശാ...“

“ചേച്ചി വേറൊരു വഴിയുണ്ട്... കുമാരേട്ടന്‍ രാത്രി സേവയെല്ലാം കഴിഞ്ഞ് മടങ്ങണ വഴി നാമുക്കൊന്ന് പേടിപ്പിക്കാം... ഒന്ന് ശരിക്ക് പേടിച്ചാല്‍ ഒക്കെ ശരിയാകും.“

“എങ്ങനെ പേടിപ്പിക്കുന്നാ നീയ്യീ പറയണേ...?“

“ആള്‍ക്ക് ചെകുത്താനേം പ്രേതത്തിനേം ഒക്കെ വിശ്വാസണ്ടോ...?“

“പിന്നെ... നല്ല പേടിയാ... ആദ്യൊക്കെ ആരേലും ഇല്ലാതെ രാത്രി ഒരിടത്തും പോകില്ലായിരുന്നു.“

“എന്നാ രക്ഷപ്പെട്ടു... ഒന്ന് പേടിപ്പിച്ച് ആ ചൂടിലന്നെ കാര്യം പറഞ്ഞാ കേള്‍ക്കും...“

“എങ്ങനെ...?“ സരോജിനി ചേച്ചിയ്ക്ക് വീണ്ടും സംശയം...

“ചേച്ചി ഒരു ചെകുത്താന്റെ വേഷം കേട്ടി നിങ്ങടെ പടിക്കേ നില്‍ക്കാ... കുമാരേട്ടന്‍ വരണ വഴിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടി പേടിപ്പിക്കാ... അങ്ങനെ പേടീച്ച് നില്‍ക്കുമ്പോള്‍ ഇനി മദ്യം കഴിക്കരുതെന്നും കഴിച്ചാല്‍ കൊന്നുകളയുമെന്നും പറയാ... ആള് താനേ അനുസരിച്ചോളും....!“

“ ടാ മോനേ... കൊഴപ്പാവോ...?”

“ഏയ്... ചേച്ചി സമധാനായിട്ടിരിക്കന്നേ... നാളത്തോടെ കുമാരേട്ടന്റെ വെള്ളമടീ ഫിനിഷ്...!“

“അപ്പൊ ചേച്ച്യേ ഞാന്‍ നാളെ ചെകുത്താന്റെ മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ ആയിട്ട് വരാം...!“

“അപ്പൊ ശരി... എല്ലാം നീ ഏറ്റല്ലോ ലേ..?”

“ഉവ്വന്നേ...!“


പിറ്റേന്ന് രാത്രി മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ കൊണ്ട് കൊടുത്ത് സതീശന്‍ പറഞ്ഞു...,
“ ചേച്ചി റെഡ്യായി നിന്നോ... ഞാന്‍ ഷാപ്പ് വരെ പോയി ആളെ ഇങ്ങോട്ട് വിടാം... ഏകദേശം ഒരു ഒമ്പതരാവുമ്പോഴേക്കും ആളെത്തും....”

സരോജിനി ചേച്ചി വേഷമെല്ലാം ഇട്ട് കണ്ണാടി ഒന്ന് നോക്കി...

“ ആവൂ എനിക്കന്നെ പേട്യാവണൂ... പിന്നല്ലേ അങ്ങേരുടെ കാര്യം... സതീശനെ സമ്മതിക്കണം... ഇന്നെന്തായും അങ്ങേര് പേടിച്ചതന്നേ... ഈശ്വരന്മാരേ കാത്തോളണേ...!”

ഈ സമയം ഷാപ്പിലെത്തിയ സതീശന്‍ അടിച്ച് ഫിറ്റായ കുമാരേട്ടനെ കണ്ടു...

“എന്റെ കുമാരേട്ടാ... നിങ്ങള്‍ക്ക് ഉള്ളനേരത്തേ വീട്ടിപ്പൊക്കൂടേ...?“

“എന്റെ സതീശാ .....ഞാന്‍ നെന്നോട് എന്ത് തെറ്റാടാ ചെയ്തേ... ഞാനിവിടെ..... മനഃസ്സമാധാനായിട്ട് ഇരിക്കണ കണ്ടിട്ട്.... നിനക്ക് ദഹിക്കണില്ലാലേ...?

“അല്ല കുമാരേട്ടാ ആ പാവം സരോജിന്യേച്ചി തനിച്ചല്ലേ ഉള്ളൂ അവിടെ....?”

“ആ പിശാശ്മോറിടെ കാര്യം നീ മിണ്ടരുത്... “

“ആ എന്നാ വേണ്ടാ... എന്തായാലും ഇന്നത്തേയ്ക്ക് ഇത് മതി... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

“നീ പോറാ ചെക്കാവ്രന്ന്.... ടാ നാണ്വേ... ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോ‍രട്ടേ...”

“നാണ്വേട്ടാ വേണ്ടാ വേണ്ടാ ഇന്നിനി കൊടുക്കണ്ടാ... അതൊക്കെ പോട്ടേ..എന്താ ഈ ‘ശ്രീശാന്ത്‘..?”

“യെവനാര്‍ടാ... ടേയ് സ്മോള്‍ പയ്യന്‍സ്... അത് പുതിയ സാധനാ...
കഴിക്കണത് നമ്മളണെങ്കിലും...പെര്‍ഫോ‍മന്‍സ് മുഴുവന്‍ വീട്ടുകാരുടെ വകയായിരിക്കും...! യേത്”

“ഓകെ..അതെന്തേലുമാകട്ടേ... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

അങ്ങനെ ഒരു വിധം സതീശന്‍ കുമാരേട്ടനെ പുറത്തിറക്കി വീട്ടിലേക്കയച്ച്...മറ്റൊരു വഴിയേ ചെന്ന് സരോജിന്യേച്ച്യേയ്ക്ക് സിഗ്നല്‍ കൊടുത്തു...

പേടിപ്പിക്കാനുള്ള എല്ലാ സെറ്റപ്പുമായി സരോജിനി ചേച്ചി, തിരക്കഥാകൃത്തും സംവിധായകനുമായ സതീശന്‍, കഥയറിയാതെ ആട്ടമാടാന്‍ പോകുന്ന കുമാരേട്ടന്‍ ... എല്ലാം റെഡി...

കുമാരേട്ടന്‍ വീട്ന്റെ പടിക്കലെത്തി സ്ഥിരം ശൈലിയില്‍...

“ ടീ സ്സരോജ്നീ... നാരായ്യണ്‍ന്റെ മോളേ....! ഞാനെത്തീടീ...വാടീ..”

ഇത്രയുമായപ്പോഴേയ്ക്കും... ഒരു എക്സ്ട്രാ ബാസ് ഇഫക്ടോടെ... ചെകുത്താന്റെ വേഷത്തില്‍ സരോജിനി ചേച്ചി കുമാരേട്ടന്റെ മുന്നിലേക്ക് ചാടി...

“ കുമാരാ‍ാ‍ാ‍ാ‍ാ‍ാ നില്‍ക്ക്... നില്‍ക്കാന്‍”

ഇത് കണ്ട കുമാരേട്ടന്‍ ചോദിച്ചു“ആരാ...?”

“ഞാന്‍ ചെകുത്താന്‍”

കുമാരേട്ടന്‍ ആ ഭീകര രൂപത്തെ ഒന്ന് സൂക്ഷിച്ച് നോക്കിയ ശേഷം ഉറക്കെ ചിരിച്ചു...

“ചെകുത്താനോ.... കൊടളിയാ കൈ... !ഞാന്‍ അളിയനെ കാണാനിരിക്കുകയായിരുന്നു...”

ചെകുത്താനായ സരോജിനി ചേച്ചി ഒന്നമ്പരന്ന് ചോദിച്ചു.., “അളിയനോ, ഞാനോ...?”

“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

ഇത് കേട്ട സതീശന് അപ്പുറത്തിരുന്ന് ചിരിക്കാനേ കഴിഞ്ഞുള്ളൂ...!



ആശയത്തിനു കടപ്പാട് : റ്റോംസിന്റെ ‘ബോ‍ബനും മോ‍ളിയും’

Wednesday, October 03, 2007

ഓട്ടോസ്സാന്നല്ലടാ...

മനുക്കുട്ടനും വിനുക്കുട്ടനും ചേട്ടാനുജന്മാരാണു. മനുക്കുട്ടനു വയസ്സ് നാലര ആയിട്ടേയുള്ളൂ... വിനുക്കുട്ടനു മൂന്നും. രണ്ടും നല്ല കുസൃതികള്‍.

ഒരു ദിവസം എങ്ങോട്ടോ പോകാനായി അവരെ അമ്മ കുളിച്ചൊരുക്കി നിറുത്തി. കുളിച്ച് പൗഡറും ഇട്ട് മുടിയും ചീകി നല്ല ഉടുപ്പുകളും ഇട്ട് രണ്ടാളും തയ്യാറായി നിന്നു.

" എങ്ങ്ടാമ്മേ നമ്മലു പോനേ...?" വിനുക്കുട്ടന്റെ സംശയം.

"നമ്മളേ... നമ്മളൊരു സ്ഥലം വരെ... "

"ഏതു സലാമ്മേ...? "

" ഒരു സ്ഥലം.... "

" എങ്ങന്യാ പോനമ്മേ...?"

" അതേയ്... അനിചേട്ടനോട് ഒരു ഓട്ടോറിക്ഷ പറഞ്ഞു വിടാന്‍ പറഞ്ഞിട്ടുണ്ട്..."

"അയിലാ പോനേ..?"

"ഉം... "

" മനൂ... "അമ്മ നീട്ടി വിളിച്ചു...

"വ്വിടിണ്ട്..." വീടിന്റെ മുന്‍ വശത്ത് നിന്നിരുന്ന മനുക്കുട്ടന്‍ വിളികേട്ടു.

" മോന്‍ ചേട്ടന്റെ കൂടെ പോയി നിന്നോട്ടോ... മണ്ണിലിറങ്ങരുത്ട്ടോ.. ഓട്ടോറിക്ഷ വന്നാല്‍ പറയണം... "

വിനുക്കുട്ടന്‍ ഓടിപ്പോയി വീടിന്റെ വാതുല്‍ക്കല്‍ മനുക്കുട്ടനോടൊപ്പം നില്‍പ്പായി... അവരുടെ അല്ലറ ചില്ലറ കുസൃതികള്‍ക്കിടയില്‍ പടി കടന്നു വരുന്ന ഓട്ടോറിക്ഷ വിനുക്കുട്ടന്റെ കണ്ണില്‍പ്പെട്ടു...

" മ്മേ...അമ്മേ.... ദേ ഓട്ടോസ്സ വന്നു."

ഇത് കേട്ട മനുക്കുട്ടന്‍ വിനുക്കുട്ടനോട്...

"ടാ നീയെന്താ പര്‍ഞ്ഞേ... ഓട്ടോസ്സാന്നാ...... ഓട്ടോസ്സാന്നല്ലടാ... ഓട്ടര്‍സാ ന്ന് പറ...!"