Friday, August 24, 2007

ഉത്തമനായ പുത്രന്‍

ഈ ലോകത്ത് ഉത്തമനായ ഒരു പുത്രനുണ്ട്... ആ പുത്രന്‍ ഓരോ അമ്മയ്ക്കും ഉണ്ട്.... നാട്ടുകാരുടെ കണ്ണില്‍ അവന്‍ കരടായിരുന്നാലും അമ്മയ്ക്ക് അവന്‍ കണ്ണിലുണ്ണി തന്നെ...എല്ലാ അമ്മമാരും അവരുടെ മക്കള്‍ നല്ല നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നു... ഈ അമ്മയും ആഗ്രഹിച്ചു...

രണ്ടു പെണ്‍കുട്ടികള്‍ക്കിടയിലെ ആണ്‍തരി... ചെറുപ്പത്തില്‍ അമ്മ അവനെ മടിയിലിരുത്തി പാലു കൊടുത്തു... വലുതായപ്പോള്‍ അഛ്ചന്‍ അവനെ കൂടെയിരുത്തി കള്ളുകൊടുത്തു...!!!
ചെറുപ്പത്തില്‍ പെങ്ങന്മാരുടെ കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക എന്നത് ശീലമായിരുന്നു...വലുതായപ്പോള്‍ പെങ്ങന്മാര്‍ സ്ഥാനമൊഴിഞ്ഞു... അവിടെ നാട്ടുകാര്‍ കേറി...തട്ടിപ്പിനു കോട്ടമൊന്നും തട്ടിയില്ല... അത് നിരുപാധികം തുടര്‍ന്നു...
യവ്വനത്തിന്റെ പടികേറിയപ്പോള്‍ യുവതികള്‍ അവനൊരു ഹരമായി... യുവതികള്‍ക്ക് അവനൊരു ശല്യമായി... അവരില്‍ ചിലരുടെ വീട്ടുകാര്‍ക്ക് അവനൊരു ചെണ്ടയായി... പലരും പല കാലങ്ങളും അവന്റെ നെഞ്ചത്ത് കൊട്ടിത്തെളിഞ്ഞു....
പഠിക്കുന്നകാലത്ത്...( അങ്ങനെ ഒരു സംഭവം അവന്റെ ജീവിതത്തിലുണ്ടായിരുന്നില്ല... വിദ്യാഭ്യാസ കാലഘട്ടം എന്നേ ഉദ്ദേശിച്ചുള്ളു.) അവന്‍ പല വിദ്യകളും അഭ്യാസങ്ങളും പഠിച്ച് വിദ്യാഭ്യാസം എന്ന വാക്കിനെ അര്‍ത്ഥവത്താക്കി... കൂട്ടുകാരുടെ ഇടയില്‍ അവന്‍ ഹീറോ ആയിമാറി..അദ്ധ്യാപകര്‍ക്ക് വെറും സീറോയും...
ഈ കാലഘട്ടത്തില്‍ സ്വന്തം അഛ്ചനില്‍ നിന്നും പഠിച്ച പാഠങ്ങളായ, വെള്ളമടി എങ്ങനെ കലാപരമാക്കാം...? വാളുവയ്ക്കാതെ എങ്ങനെ വെള്ളമടിക്കാം...? പുകവലിക്കുമ്പോള്‍ എങ്ങനെ ചുമക്കാതിരിക്കാം...? ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ..? എന്നിവ മറ്റുള്ള സാധുക്കളായ സുഹൃത്തുക്കള്‍ക്ക് മൊത്തമായും ചില്ലറയായും മനസ്സിലാക്കി കൊടുത്തു...എന്തൊരു ഉദാരമതിയായ പയ്യന്‍..!!!
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേലും അഛ്ചനും അമ്മയ്ക്കും അവന്‍ കണ്ണിലുണ്ണിയായിരുന്നു.... അവന്റെ തെറ്റുകള്‍ അവര്‍ ബോധപൂര്‍വ്വം ന്യായീകരിച്ചു.
എങ്ങനെയോ പത്താംതരത്തില്‍ വിജയമെന്ന പാതയിലേക്ക് കല്‍തെറ്റി വീണു...(അവന്റെ ഉത്തരക്കടലാസ് നോക്കിയതാരായലും അവരെ തൊഴണം... )പിന്നീട് പ്രീഡിഗ്രീ എന്ന കടമ്പക്കു പോകാതെ, ഐ.ടി.ഐ.യില്‍ ചേര്‍ന്നു... അവിടെ വിശദമായി ഒരു അഞ്ച് വര്‍ഷം പരീക്ഷ എഴുതി.ഒരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ വാങ്ങി വളരെ ഉഷാറായിത്തന്നെ കോപ്പിയടി മഹാമഹം നടത്തി വന്നിരുന്നു.അഞ്ചാം വര്‍ഷം ആരോ ചെയ്ത പാപത്തിന്റെ ഫലമായി അവന്‍ ജയിച്ചു... അല്ല ആരോ അവനെ ജയത്തിലേക്ക് തള്ളിയിട്ടു.ഈ കാലഘട്ടത്തിലും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുക എന്ന ശ്രമകരമായ തന്റെ ദൗത്യത്തിനു ഒരു കോട്ടവും വരാതെ അവന്‍ സൂക്ഷ്മമായി ചെയ്തു കൊണ്ടിരുന്നു... അതിലൂടെ ഈ തലവേദന തന്റെ അമ്മയ്ക്കും നല്‍കുവാന്‍ അവനുകഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയാതെ വയ്യ.
അങ്ങനെയുള്ള അഭ്യാസകാലഘട്ടത്തിശേഷം "ഇനിയെന്ത്..?" എന്ന ചോദ്യത്തിനു അവന്റെ അമ്മ കണ്ണുകള്‍ മിഴിച്ചു.. അവന്‍ കണ്ണുകളടച്ചു.തന്റെ വെള്ളമടി ഗുരുവായ അഛ്ചന്റെ കരള്‍ വിദേശമദ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കരകളിടിഞ്ഞ് ഫ്യൂസായ വിവരം വളരെ സന്തോഷത്തോടെ അവന്‍ ആഘോഷിച്ചു... ഇനി അഛ്ചനു പങ്ക് കൊടുക്കേണ്ടല്ലോ....!!!
പക്ഷെ അവിടെ ഉദിക്കുന്നു അവന്റെ തലവേദന...
"ഈശ്വരാ...വീട് നോക്കേണ്ട ചുമതല തന്റേതാകുമോ..?എന്തായാലും അഛ്ചന്‍ വിരമിക്കുമ്പോല്‍ ഒരു തുക കിട്ടും... പക്ഷെ അത് പെങ്ങന്മാരുടെ വിവാഹാവശ്യത്തിനായി പോകും...പിന്നെ...? "
എന്തു പേടിക്കാന്‍ അഛ്ചനു പെന്‍ഷന്‍ കിട്ടുമല്ലോ...തത്ക്കാലം ശമനമായി...
ഇതിനിടെ അഛ്ച്നും അമ്മക്കും മകനെപ്പറ്റി വേവലതി ആയി...
" ഇവന്‍ ഇങ്ങനെ നടന്നാല്‍ ശരിയാകില്ല... ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം..."
"ഇനി നമ്മള്‍ എത്രകാലം...? "
"അതിനു നല്ല വഴി എവിടേലും ഒരു ജോലി എല്‍പ്പിച്ചു കൊടുക്കുക... സ്വന്തമായി അദ്ധ്വാനിച്ച് പത്തുകാശുണ്ടാക്കട്ടെ...അപ്പോള്‍ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വരും...അങ്ങനെ അവന്‍ ജീവിതത്തില്‍ വിജയിക്കും..."
അങ്ങനെ കണ്ടതും കേട്ടതുമായ സകലരോടും മകന്റെ ജോലിക്കാര്യം പറഞ്ഞു...
ഒരാളല്ല ഒരുപാടുപേര്‍ അവനു ജോലികൊടുത്തു... അവന്‍ തിരിച്ചും...!!!
ദോഷം പറയരുതല്ലോ ഒരു സ്ഥലത്തും ഒരാഴ്ചയില്‍ കൂടുതല്‍ അവന്‍ നിന്നില്ല... ആ അഛ്ചന്റെ ആത്മാഭിമാനം അത്രേം കുറച്ചേ പോയുള്ളൂ...... ഇതിനിടേല്‍ അവന്‍ ഒരു ഇരുചക്രവാഹനം വാങ്ങി... ആ മിടുക്കന്‍ അതിനുവേണ്ടി കിടപ്പാടം പണയപ്പെടുത്തി... അഛ്ചനുണ്ടല്ലോ എല്ലാം തിരിച്ചടക്കാന്‍... അങ്ങനെ കാലങ്ങളോരോന്നായി അവന്‍ ചവിട്ടിമെതിച്ചു... ഇതിനിടെ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു... അവന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു... എല്ലാ ഒടക്കിനും ഭക്ഷണം കഴിക്കാനും...വീട്ടാധാരം പണയം വീട്ടിയെടുത്തു...പിന്നേം കൊണ്ടു വച്ചു..
"ഓരോരോ ആവശ്യങ്ങള്‍ക്കെന്താ ചെയ്യാ?" അതായിരുന്നു ന്യായികരണം...

അന്യസംസ്ഥാനത്ത് വീട്ടിലെ കുറേ കാശും അടിച്ചുമാറ്റി ജോലിയെന്ന എന്തോ സാധനം തേടിപ്പോയ അവന്‍ ഒരുനാള്‍ ആ വാര്‍ത്ത കേട്ടു...' അഛ്ചന്‍ മരിച്ചു പോയി... പിതാജി മര്‍ ഗയാ... ഫാദര്‍ ഈസ് നോ മോര്‍..... '
"ഈശ്വരാ...എന്നോടെന്തിനീ ക്രൂരത ചെയ്തു.... വീടിന്റെ ഉത്തരവാദിത്തം എന്ന ആ സംഭവം വീണ്ടും എന്റെ തലയില്‍..." തന്റെ അഛ്ചന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തനായ ആ പാവം മകന്‍ ഒറ്റയിരുപ്പില്‍ ഒരു കുപ്പി അകത്താക്കി...ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കതെ....!!!തുടര്‍ന്ന് മറ്റാരോ വളരെ പണിപ്പെട്ട് ഒപ്പിച്ചു കൊണ്ടുവന്ന ഒരു വിമാനടിക്കറ്റിന്റെ അകമ്പടിയോടെ ടിയാന്റെ ആദ്യ വിമാനയാത്ര. അഛ്ചന്‍ മരിച്ചാലും 'വിമാനത്തില്‍ കേറുക' എന്ന ആഗ്രഹ സഫലീകരണത്തിനായിരുന്നു അവന്‍ പ്രാധാന്യം നല്‍കിയത്.. നാട്ടില്‍ വന്നു അഛ്ചന്റെ ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി(അതിനുള്ള കാശ് അഛ്ചന്‍ കരിതിയിരുന്നു... മകനെപ്പറ്റി നല്ല ദീര്‍ഘവീക്ഷണമുണ്ടായിരുന്നു ആ പിതാവിനു)
"ഇനി എന്താ ചെയ്യാ...? തത്ക്കാലത്തേക്ക് അളിയന്മാരെ പിഴിയാം..പക്ഷെ എത്ര കാലം...? "
അങ്ങനെ ചിന്തിച്ചിരുന്ന അവനു ആശ്വാസമേകി ആ വാര്‍ത്ത വന്നു... അഛ്ചന്റെ പെന്‍ഷന്‍ ഇനി അമ്മയ്ക്കു കിട്ടും...
"മതി...ഇതില്‍കൂടുതല്‍ എന്തു വേണം....?"അവന്‍ സ്ന്തുഷ്ടനായി തന്റെ പഴയ ജീവിതം പുനരാരംഭിച്ചു...
പാവം അമ്മയുടെ നെഞ്ച് നീറി... 'തന്റെ കാലം വരെ ഓകെ... അതു കഴിഞ്ഞാല്‍ അവനെന്തു ചെയ്യും... ഇങ്ങനെ വിട്ടാല്‍ പറ്റില്ല... അവനെ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റണം...എന്തു ചെയ്യും...?'പലരോടും ആലോചിച്ചു... അതിന്റെ പരിണിതഫലമായി ഒരു ആശയം ഉദിച്ചു...
" അവനെ വിവാഹം കഴിപ്പിക്കുക. ഒരു വിവഹമെല്ലാം കഴിച്ച് ഭാര്യയും കുട്ടികളുമാകുമ്പോള്‍ തന്നെ ഉത്തരവാദിത്തം വരും... അപ്പോള്‍ സ്വയമേവ ഒരു ജോലിയെല്ലാം നോക്കി... വീട്ടിലെ കാര്യങ്ങളും നോക്കി നല്ല ഒരു കുടുംബനാഥനായി മാറും... അതോടെ ചേച്ചീടെ കഷ്ടപ്പാടെല്ലാം മാറും... പണയ വസ്തുക്കളെല്ലാം തിരിച്ചെടുക്കുകയും ചെയ്യും... പിന്നെ ചേച്ചിക്ക് ഈ ഒന്നിനും തികയാത്ത പെന്‍ഷന്‍ പണവും നോക്കിയിരിക്കേണ്ടാ... "ആരോ നല്‍കിയ സുന്ദര സ്വപ്നം...
ആ അമ്മ മകനുവേണ്ടി വിവാഹാലോചന തുടങ്ങി... നാട്ടില്‍ തരക്കേടില്ലാത്ത തല്ലുകൊള്ളിയായിരുന്ന അവനും കിട്ടി ഒരു പെണ്ണ്..!!!!
വിവാഹശേഷം മകനിലെ മാറ്റങ്ങള്‍ അമ്മ ശ്രദ്ധിച്ചു... അധികം പുറത്തൊന്നും പോകില്ല...ആകെ ഒരു മാറ്റവും ഉണ്ട്...ആ അമ്മ സന്തോഷിച്ചു... പക്ഷേ പണിയുടെ കാര്യം മാത്രം പഴയ കണക്കേ തന്നെ...മകന്റേയും അവന്റെ പ്രിയ പത്നിയുടേയും സന്തോഷകരമായ ജീവിതം കണ്ട് ആശ്വസിച്ച അമ്മയ്ക്ക് അവരുടെ ചിലവ് താങ്ങാന്‍ പറ്റാതായി...പക്ഷേ "എന്തു ചെയ്യാനാ മോന്റെ തലവര ശരിയല്ല...ജോലി..അതങ്ങട്ട് ശരിയാവണീല്ല..." അതായിരുന്നു ആ അമ്മയുടെ ന്യായം. എന്തായലും ജോലി കിട്ടിയില്ലെങ്കിലും മകനില്‍ ഉത്തരവാദിത്തബോധം വന്നു എന്നതിനു തെളിവായി അവന്റെ പ്രിയ പത്നി ഒരു കുഞ്ഞിനു ജന്മം നല്‍കി.ആ കുഞ്ഞിന്റെ കാര്യങ്ങളും അവന്റെ അമ്മ നോക്കേണ്ടി വന്നു. ആ കുഞ്ഞ് എഴുന്നേറ്റു നടക്കുന്നതിനു മുന്‍പേ അവന്റെ പ്രിയ പത്നി വീണ്ടും ഗര്‍ഭിണിയായി.അവന്റെ അമ്മയുടെ മുതുകിലെ ഭാരം കൂടി എന്നല്ലാതെ എന്തു പറയാന്‍...

ഈ ഓണക്കാലത്ത് അവര്‍ അവനോട് ചോദിച്ചു," ഓണമായില്ലേടാ...സാധനങ്ങള്‍ വാങ്ങേണ്ടേ, എന്റെ കൈയ്യില്‍ പൈസ ഇല്ല... എന്താ ചെയ്കാ? "
" ഞാനെന്ത് ചെയ്യാന്‍... എന്റേലെവിടുന്നാ കാശ്.. ഒരു കാര്യം ചെയ്, പണയം വക്കാന്‍ എന്തേലും കിട്ട്വോന്ന് നോക്ക്.... ഞാന്‍ ഉച്ചയ്ക്ക് പോയി പണയം വക്കാം... ഇല്ലേല്‍ അപ്പുറത്താരോടെങ്കിലും ചോദിക്ക്..."ഇതും പറഞ്ഞ് അവന്‍ ഇറങ്ങിപ്പോയി...

ഇപ്പോള്‍ അവര്‍ ഓര്‍ത്തുപോകുന്നു മകനു ഉത്തരവാദിത്തം ഇല്ലാതിരിക്കായിരുന്നു നല്ലതെന്ന്... അല്ലെങ്കില്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണമായിരുന്നു എന്ന്...അവന്റെ തെറ്റുകള്‍ അന്ന് തെറ്റുകള്‍ എന്നു തന്നെ പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ അവന്റെ ജീവിതം തന്നെ മാറിയേനെ... അവന്റെ തെറ്റുകളില്‍ അവനെ സംരക്ഷിച്ചുപോന്ന ഞങ്ങളും അവന്റെ ഈ അവസ്ത്ഥക്ക് ഒരു പരിധി വരെ കാരണം തന്നെ.

Saturday, August 18, 2007

ഒരു കുഞ്ഞു സങ്കടം.

പ്രിയ മോള്‍ടെ ക്ലാസ്സില്‍ എല്ലാരും അവരുടെ പപ്പമാരെപ്പറ്റി പറയും...എന്റെ പപ്പ അതാണു, എന്റെ പപ്പ ഇതാണു,ആന, കുതിര, മറ്റത്, മറിച്ചത് അങ്ങനെയങ്ങനെ... പ്രിയ മോളും പറയും അഛ്ചനെക്കുറിച്ച് വലിയ വലിയ വര്‍ത്താനങ്ങള്‍....

പ്രിയ മോള്‍ക്ക് ഒന്നേ വിഷമമുള്ളു... എല്ലാരും അവരുടെ പപ്പമാരെ... വീട്ടിലും പുറത്തും വച്ച് പപ്പാ...പപ്പാ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ മാത്രം...അതെന്താണന്നല്ലേ... നമുക്ക് പ്രിയ മോളോടു തന്നെ ചോദിക്കാം.

സഹയാത്രികന്‍ : എന്താ പ്രിയമോളേ ...ഒരു വിഷമം.... എല്ലാരും അവരവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ എന്താ കുട്ടീടെ മുഖം വാടണെ...?

പ്രിയമോള്‍ : എന്തു ചെയ്യാനാ ചേട്ടാ.... എല്ലാരും അവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ ഞാന്‍ മാത്രം അഛ്ചാന്നു വിളിക്കണു...

സഹയാത്രികന്‍ : അതെന്താ അങ്ങനെ...? കുട്ടിക്കും പപ്പാന്നു വിളിച്ചൂടെ....?

പ്രിയമോള്‍ : പറ്റില്ല ചേട്ടാ... ചെറുപ്പം മുതലേ എന്റെ അഛ്ചനെ പപ്പാന്നു വിളിക്കാനായിരുന്നു ആഗ്രഹം... പക്ഷെ എന്റെ കഷ്ടകാലത്തിനു, അമ്മൂമ്മ എന്റെ അഛ്ചനു പപ്പന്‍ എന്നാ പേരിട്ടത്...!

അതു ശരിയാ... 'പപ്പനെന്നു' പേരുള്ള 'പപ്പാ'യെക്കേറി ഒരു മകളെങ്ങനാ 'പപ്പാ' എന്നു വിളിക്കുന്നേ...അത് അധികപ്രസംഗമാകില്ലേ...?

Tuesday, August 14, 2007

ഇങ്ങനേയും ചിലര്‍....

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് സഹയാത്രികന്‍ ചില സംശയങ്ങള്‍ക്കുത്തരം തേടുന്നു... ആംഗലേയ ഭാഷയിലെ 'കണ്‍സപ്റ്റ്' എന്നവാക്കിന്റെ ശരിയായ അര്‍ത്ഥമെന്താണു....? സങ്കല്‍പ്പം എന്നു പറയാമോ...? അങ്ങനെ പറഞ്ഞാല്‍.... സാങ്കല്‍പ്പികമായതെന്തും നമുക്കു മാറ്റങ്ങള്‍ വരുത്താവുന്നതല്ലേ ഉള്ളൂ...? ഇനി സങ്കല്‍പ്പിച്ചതല്ല കിട്ടിയതെങ്കില്‍ അതിനു വേണ്ടി ശ്രമിക്കണോ...? അതോ കിട്ടിയതുമായി പൊരുത്തപ്പെടണോ...? അതോ അതിനെ സങ്കല്‍പ്പത്തിനനുസരിച്ച് മാറ്റിയെടുക്കണോ...? ആവോ... എനിക്കറിയില്ല...

ഇനി വിഷയത്തിലേക്ക് കടക്കാം... സംഗതി രസമാണു... (കേള്‍വിക്കാര്‍ക്ക്) . എന്തായാലും പറയാം.... മണിയറയില്‍ നമ്മുടെ കഥാനായകന്‍ ഇരിപ്പുണ്ട്... കഥാനായികയും വന്നു... ഇരുവരും പരസ്പരം ഒന്നു നോക്കി... കഥാനായകന്‍ തന്നെപ്പറ്റി ഒരു ചെറിയ വിവരണം സമര്‍പ്പിച്ചു...എല്ലാം കേട്ടുകൊണ്ട് നമ്രശിരസ്ക്കയായി നായികയും.... പുത്തരിക്കണ്ടം മൈതാനത്ത് തീപ്പൊരി പ്രസംഗം കാച്ചി അണികളുടെ കൈയ്യടി വാങ്ങിയ നേതാവിന്റെ ഭാവത്തൊടെ നായകനിരുന്നപ്പോള്‍... നായിക പറഞ്ഞു,
"എനിക്കു നിങ്ങളേയും, ഈ വിവാഹവും ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല".
നായകനൊന്ന് ഞെട്ടി...( ഞെട്ടിയില്ല എന്നാണു പറഞ്ഞത്, ഞെട്ടിക്കാണും അല്ലാതെ തരമില്ല )
" എന്ത്...? "
നായകന്റെ തന്മയത്തത്തോടെയുള്ള ചോദ്യം.... നായിക അതേ പല്ലവി ആവര്‍ത്തിച്ചു. ക്ഷമാശീലനായ നായകന്‍ നായികയെ ഒന്നുകൂടി നോക്കി...
"എന്താ കാരണം...? എന്തേ മുന്‍പേ പറയാഞ്ഞത്..? ",വളരെ സൗമൃതയോടെ ചോദിച്ചു...
"പറയാന്‍ പറ്റിയില്ല...എന്റെ അവസ്ഥ അതായിരുന്നു....? എനിക്കു പറ്റില്ല...?" നായകന്‍ വീണ്ടും ഞെട്ടി.... ഞങ്ങളുടെ നാട്ടിലെ ഭാഷയില്‍ നായകന്‍ ബള്‍ബായി...
" എന്താ കാരണം....? "മൗനം മാത്രം മറുപടി....
ആ ക്ഷമാശീലന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു... ശല്യം സഹിക്കവയ്യാതെ നായിക,
" ദേര്‍ വില്‍ ബി സം റിസണ്‍, ഇഫ് എ ഗേള്‍ സേയ്സ് ഷീ കാണ്ട് ആക്സപ്റ്റ് യു....", എന്ന് ആംഗലേയ ഭാഷയില്‍ മൊഴിഞ്ഞു... (പാവം നായകന്‍.... തള്ളേ , യെവളെന്തിരീ മൊഴിയണത്, ചീത്തയാണേലും മലയാളത്തില്‍ മൊഴിഞ്ഞുകൂടെ എന്നു ചിന്തിച്ചുകാണും. കേരളം വിട്ട് നിന്ന് പഠിക്കുന്ന ചിലര്‍ ഇങ്ങനെയാണു അവര്‍ മലയാലത്തെ കൊരച്ച് കൊരച്ചായി അരിയും).
തപ്പിപിടിച്ചാണേലും അര്‍ത്ഥം മനസ്സിലാക്കിയ നായകന്‍ ആ കാരണമാണു ചോദിച്ചതെന്ന് പറഞ്ഞു... അല്‍പ്പനേരത്തെ മൗനത്തിനു ശേഷം നായിക വീണ്ടും മൊഴിഞ്ഞു....," എന്റെ കണ്‍സപ്റ്റില്‍ ഉള്ള ആളല്ല നിങ്ങള്‍..."നായകന്‍ മേല്‍പ്പോട്ട് നോക്കിപ്പോയി... ഹി...ഹി....ഹി.. തിരിയുന്ന ഒരു ഫാനല്ലാതെ ഒന്നും കണ്ടില്ല.... (അല്ലേ എന്ന വര്‍ത്താനാ ഈ കൊച്ച് പറയുന്നേ...? കല്ല്യാണത്തിനു ശേഷാണൊ എനിക്കു നിങ്ങളെ സ്വീകരിക്കാന്‍ പറ്റില്ലാന്നു പറയുന്നേ... അതെങ്ങനാ ശരിയാകുന്നേ...)
" എന്നു വച്ചാല്‍...? പിന്നെന്തിനാണീ വിവാഹം...? "
" എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല... ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു...ആരും ശ്രദ്ധിച്ചില്ല..."( കഷ്ടം കുട്ടിപറഞ്ഞത് കേട്ടിരുന്നേല്‍ ആ കൊച്ചന്‍ രക്ഷപ്പെട്ടേനെ....)
" ഇനി എന്തു ചെയ്യാനാ ഉദ്ദേശം...?" ജീവിതം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് മനസ്സിലാക്കിയ ആ പാവം നായകന്‍ ചോദിച്ചു.... നായിക പഴയ പല്ലവി ആവര്‍ത്തിച്ചു.... നായകന്‍ അവനെത്തന്നെ ഒന്ന് മനസ്സിലോര്‍ത്തു... തരക്കേടില്ലാത്ത ഒരു പയ്യന്‍, മെലിഞ്ഞിട്ടല്ല...എന്നാല്‍ പൊണ്ണത്തടിയനുമല്ല... ഒത്ത ഉയരം... സ്വഭാവവും കൊള്ളാം, ചീത്ത ശീലങ്ങളോ കൂട്ടുകെട്ടോ ഇല്ല.....(ഇതെല്ലാം നാട്ടുകാരുടെ കൂടി അഭിപ്രായങ്ങളാണു... അല്ലാതെ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ... കഥ വായിച്ച് എന്റെ അഛ്ചനും അമ്മയ്ക്കും ഭയങ്കര അഭിപ്രായമാണു....എന്ന രീതിയല്ല)

പിന്നെന്താണു കണ്‍സപ്റ്റ്...? അതു ചോദിക്കുന്നതിനു മുന്‍പ് നായകന്‍ നായികയെ ഒന്നു സൂക്ഷിച്ചു നോക്കി, എന്നിട്ടു സ്വയം ചോദിച്ചു..., "ടേയ് .... ഇതിനു വട്ടാണോടേ ? പെട്ടാ ? "
എന്തായാലും നായകന്‍ ചോദിച്ചു...., "പിന്നെന്താണു കണ്‍സപ്റ്റ്...? "
മൗനം.... ക്ഷമാശീലന്‍ അക്ഷമനാകുന്നതിനു മുന്‍പെ മറുപടി വന്നു....
"എനിക്കു ധോനിയെ പോലെ ഒരാളെയാണു ഇഷ്ടം...."
ദേ കിടക്കണു.... വല്ല പൃഥ്വിരാജെന്നോ, കുഞ്ചാക്കോ ബോബനെന്നോ കേള്‍ക്കാമെന്നു കരുതിയ നായകന്‍ ചമ്മിപ്പോയി... ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇളിഞ്ഞു പന്ത്രണ്ടായി... നായകന്‍ സത്യത്തില്‍ അമ്പരുന്നു... ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത നായകനു ഇതേതാണു ഈ പുതിയ സംഭവം എന്നു മനസ്സിലായില്ല....
നായകന്‍ പറഞ്ഞു , "മനസ്സിലായില്ല.... "
"നിങ്ങളെ എനിക്കു ആക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല...."
പിന്നീട് നായികക്കു പറയാനൊന്നേ ഉണ്ടായിരുന്നുള്ളൂ... 'കണ്‍സപ്റ്റില്‍ ഇല്ലാത്തോണ്ട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല.... '
എന്തായാലും ആ ബന്ധം എട്ടാം ദിവസം എട്ടു നിലയില്‍ പൊട്ടി...

എല്ലാത്തിനും ശേഷം നായകനോട് അവന്റെ സഹയാത്രികന്‍ ചോദിച്ചു...,
"എന്തിനാടാ ഇത്രേം സഹിച്ചു നിന്നേ... അതു പറഞ്ഞപ്പോഴേ ഒന്നു ചെകിട്ടത്ത് പൊട്ടിക്കാരുന്നില്ലേ...?"
"സഹാ... എല്ലാം ശരിയാകുമെന്ന ഒരു പ്രതീക്ഷ... അതായിരിന്നു..... പിന്നെ തല്ലുന്നതിലൊന്നും അര്‍ത്ഥമില്ലടോ... തല്ലിപ്പഴുപ്പിച്ച പഴത്തിനു മാധുരം കുറവാകും... എന്തായാലും കണ്‍സപ്റ്റ് കണ്ടുപിടിച്ചവനോട് എന്റെ മുന്നില്‍ വരണ്ടാ എന്നു പറഞ്ഞേക്ക് "ഇത്രേം പറഞ്ഞ് ഒരു മന്ദസ്മിതത്തോടെ നായകന്‍ നടന്നു നീങ്ങി...

Saturday, August 11, 2007

ഇച്ചേച്ചി

"കുഞ്ഞാവേ.... എണീക്കടാ.... സ്കൂളില്‍ പോകേണ്ടേ...?" ഉണ്ണിക്കുട്ടന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് അവന്റെ എല്ലാമായ ഇച്ചേച്ചിയുടെ ഈ വിളി കേട്ടുകൊണ്ടാണു... ഉണ്ണിക്കുട്ടനു രണ്ട് ചേച്ചിമാരുണ്ട്...ഇച്ചേച്ചിയും കുഞ്ഞേച്ചിയും... ഉണ്ണിക്കുട്ടനു എല്ലാകാര്യത്തിനും ഇച്ചേച്ചി വേണം... രാവിലെ എണിറ്റ് പല്ലു തേപ്പ്, കുളി, പ്രാതല്‍, സ്ക്കൂളില്‍ പോക്ക്,വൈകീട്ട് തിരിച്ച് വന്നാലത്തെ ഭക്ഷണം, പഠിത്തം, കളി, ഊണു, ഉറക്കം അങ്ങനെ എല്ലാത്തിനും...

അന്ന് ഉണ്ണിക്കുട്ടന്‍ എണീറ്റത് കുഞ്ഞേച്ചിയുടെ വിളികേട്ടാണു...
"വാവേ എണീറ്റ് കുളിക്ക്....വേഗം... "
ഉര്‍ക്കം വിട്ടുണര്‍ന്ന അവറ്റെ കണ്ണുകള്‍ തന്റെ ഈച്ചേച്ചിയെ തിരഞ്ഞു...
"ഇച്ചേച്ചി എവിട്യാ...? "
"ഇച്ചേച്ചി അപ്പുറത്തുണ്ട്...ഇന്ന് വാവയെ കുഞ്ഞേച്ചി കുളിപ്പിക്കാം..."
ഒന്നും മനസ്സിലാകാതെ ഉറക്കത്തിന്റെ ആലസ്യത്തോടെ അവന്‍ രണ്ടു കൈകളും നീട്ടി...

കുളികഴിഞ്ഞെത്തിയ അവന്‍ അമ്മയിമാരെ കണ്ട് ചിരിതൂകി...
"നീയിപ്പൊ എണീറ്റേ ഉള്ളൂ...? ഇതാ കുട്ടിയുടെ അനിയന്‍...ഉണ്ണി..."
"ഉണ്ണി ഇങ്ങ് വരൂ, ചോദിക്കട്ടെ...."അവനു ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ പറഞ്ഞു... ഉം....ഉം...എന്ന് നിഷേധ ഭാവത്തില്‍ തലയാട്ടി അവനോടി....പൂമുഖത്തും ആരെല്ലാമോ ഇരിപ്പുണ്ടായിരുന്നു... എന്തൊക്കെയൊ പറഞ്ഞ് ചിലര്‍ ചിരിയും പാസാക്കുന്നു... കുറച്ച് കഴിഞ്ഞ് വന്നവരെല്ലാം പോയി...
"നല്ല പയ്യനാ... ഇവള്‍ക്കും താല്‍പ്പര്യം... ഇതാലോച്ചിക്കാം ചേച്ചിയെ... എല്ലാം കൊണ്ടും നല്ലതാന്നു തോന്നുന്നു... "ഒരമ്മായി പറഞ്ഞു...
"എന്താമ്മേ.... ?" ഉണ്ണിയുടെ നിഷ്ക്കളങ്കമായ ചോദ്യം...
"നിന്റെ ഇച്ചേച്ചിയെ ആ ചേട്ടന്‍ കൊണ്ടു പോകുവാണു...."അമ്മായിയുടെ ആ വാക്കുകള്‍ ആ കുഞ്ഞുമനസ്സില്‍ ഒരു മുള്ളു പോലെത്തറച്ചു....
" ഉം...ഇച്ചേച്ചി എന്റ്യാ.... ആരും കൊണ്ടോന്റാ...? "അതു പറഞ്ഞ അവന്റെ കണ്ണുകളില്‍ മുത്തുമണികള്‍ പോലെ മിഴിനീര്‍ തളം കെട്ടിനിന്നു....

" ഉണ്ണ്യേ...എണീറ്റേ...അവരൊക്കെ വരാറായി....കുളിക്ക്..." അമ്മയുടെ ശബ്ദം... ഇപ്പൊ കുറച്ച് ദിവസായിട്ട് അമ്മയാണു എല്ലാം ചെയ്യിക്കണത്...തിരിച്ചുവന്നപ്പോള്‍ ഇച്ചേച്ചി പുതിയ സാരിയെല്ലാം എടുത്ത് തയ്യാറായി നില്‍ക്കണു.... ഉമ്മറത്ത് ഇച്ചേച്ചിയെ കല്ല്യാണം കഴിച്ച ചേട്ടനും അഛ്ചനും അമ്മാവന്മാരും വര്‍ത്തമാനം പറയണതും കേള്‍ക്കാം....
"ഇച്ചേച്ചി എങ്ങട്ടാ പോണെ...? ഞാനുംണ്ട്....." അതിനു മറുപടിയായി ഒരു ഉമ്മ സമ്മാനിച്ച് ഇച്ചേച്ചി മാറി നിന്നു... മുറ്റത്ത് ഒരു കാര്‍ വന്നു നില്‍ക്കണ കണ്ട ഉണ്ണി അങ്ങോട്ടോടി....എതിരേ വരുന്നവരെ ശ്രദ്ധിക്കാതെ അവന്‍ കാറിനു മുകളില്‍ വിരലോടിച്ചു...തന്റെ കവിളില്‍ തലോടാനായ് ആരോ നീട്ടിയ കൈകള്‍ തട്ടിമാറ്റി വീണ്ടും ശ്രദ്ധ കാറില്‍ തന്നെ കേന്ദ്രീകരിച്ചു....

അല്‍പ്പസമയത്തിനു ശേഷം തിരിഞ്ഞു നോക്കിയ ഉണ്ണിക്കുട്ടന്‍ അങ്ങോട്ടോടി...തന്റെ ഇച്ചേച്ചിയും... കുഞ്ഞേച്ചിയും , അമ്മയും എല്ലാരും കരയണു....
"എന്തിനാ കരയണേ.... ഇച്ചേച്ചി എന്തിനാ കരയനേ....?" ഇടറിയ ശബ്ദത്തില്‍ അവന്‍ ചോദിച്ചു.... അവനെ എടുത്ത് ഒരു ഉമ്മകൊടുത്തിട്ട് ഇച്ചേച്ചി പറഞ്ഞു,
"ഇച്ചേച്ചി പോയിട്ടു വരാം... കുഞ്ഞാവ കുറുമ്പ് കാണിക്കാതെ നല്ല കുട്ടിയായിട്ടിരിക്കണം... " "വേന്റാ..ഇച്ചേച്ചി പോന്റാ... വേ........ "അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല.... കണ്ണില്‍ നിന്നും തന്റെ പ്രിയപ്പെട്ട ഇച്ചേച്ചിക്കു വേണ്ടി ചുടുനീര്‍ ഒഴുകി... ഇച്ചേച്ചിയുടെ കൈയ്യില്‍ നിന്നും തന്റെ പിടുത്തം വഴുതിപ്പോകുന്നതറിഞ്ഞ് മുന്നോട്ടാഞ്ഞ അവനെ ആരോ പിടിച്ചു....
"ഉണ്ണീ കരയല്ലേ ചേച്ചി വരും.... കരയല്ലേ...." ആരൊ പറഞ്ഞു...
തന്റെ ഇച്ചേച്ചി കേറിയ ആ കാര്‍ പടി കടന്നു പോകുന്നത് ദൂരേക്കു നീട്ടിയ കൈകളുടെ ചെറുവിരലുകള്‍ക്കിടയിലൂടെ.... കണ്ണുനീര്‍ നിറഞ്ഞ ആ ചെറു മിഴികള്‍ അവ്യക്തമായി കണ്ടു

ആ കുരുന്നു മനസ്സിന്റെ നൊമ്പരം ആരറിയാന്‍...

Friday, August 10, 2007

ഒരു പ്രണയം....

ഇന്നവള്‍ മനസ്സിന്റെ വാതിലുകളില്‍ ശക്തിയായി മുട്ടി വിളിക്കുന്നു...

ഒരു കാലത്ത് എന്റെ സ്വപ്നങ്ങളിലും പ്രതീക്ഷ്കളിലും അവള്‍ നിറഞ്ഞു നിന്നിരുന്നു.. ആദ്യം കണ്ടതെന്ന്...? ഓര്‍മ്മ വരുന്നില്ല... അതോ മനപ്പൂര്‍വ്വം ഓര്‍ക്കാതിരിക്കുന്നതോ...? വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു പ്രണയം... വഴിയരികില്‍ അവളെ കാണുമ്പോള്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നേയില്ല എന്ന ഭാവേന നടന്നു പോകാന്‍ ശ്രമിക്കാറുണ്ട്... പക്ഷെ എന്തു ചെയ്യാന്‍... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ....

അവള്‍ സുന്ദരിയായിരുന്നോ...? അറിയില്ല.... പക്ഷേ എന്തോ ഇഷ്ട്മായിരുന്നു അവളെ....ആരോടും പറയാതെ ഒരു പാടു കാലം മനസ്സില്‍ കൊണ്ട് നടന്നു... ഞാന്‍ ആശിച്ചിരുന്ന ഒരു കൂട്ടാളി അതവളില്‍ ഞാന്‍ കണ്ടിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ഇതു പലരും അറിഞ്ഞു...എന്നിലൂടെ തന്നെ... അങ്ങനെ ചില ബാഹ്യ പ്രേരണകളുടെ കൂടി അകമ്പടികളോടെ ഞാന്‍ എന്റെ ഇഷ്ടം അവളെ അറിയിച്ചു.... മനസ്സ് വളരെ സങ്കീര്‍ണ്ണമായ് തലങ്ങളിലൂടെ സഞ്ചരിച്ച അവസരങ്ങളായായിരുന്നു അത്...പല പല ചോദ്യങ്ങള്‍..... അവളെന്തു മറുപടി പറയും? ഇഷ്ടമല്ലാന്നു പറഞ്ഞാല്‍...? ഇനി ഇഷ്ടാണെന്ന് പറഞ്ഞാല്‍... നാട്, വീട്, വീട്ടുകാര്‍, നാട്ടുകാര്‍.... അങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍...

"ഇതാണു ഞാന്‍, എനിക്ക് തന്നെ ഇഷ്ടാണു... അതെന്തന്ന് ചോദിച്ചാല്‍ എനിക്കറിയില്ല... വാഗ്ദാനങ്ങളൊന്നും തന്നെ ഇല്ല... ഇഷ്ടാണു അത്ര മാത്രം... നന്നായി ആലോചിക്കുക.... എന്നെക്കുറിച്ചല്ല.. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍...പിന്നെ നാട്ടുകാര്‍.... അങ്ങനെ താനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം.... എന്നിട്ട് ഒരു മറുപടി തരുക...." ഇതായിരുന്നു എന്റെ വാക്കുകള്‍... രണ്ട് ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ മറുപടി പ്രതീക്ഷാജനകമായിരുന്നു..... പിന്നീട് എന്റെ സ്വപ്നങ്ങള്‍ക്ക് ആക്കം കൂടി....ഊണിലും, ഉറക്കത്തിലും, കാണുന്ന കാഴ്ചകളിലും, കേള്‍ക്കുന്ന സംഗീതത്തിലും അവള്‍ മാത്രം.... ഒരു പക്ഷെ വളരെ സുന്ദരമായിരുന്നു ആ നാളുകള്‍... കണ്ടുമുട്ടലുകളും, സംസാരങ്ങളും കുറവായിരുന്നെങ്കിലും...

രണ്ട് പേര്‍ക്കും വിശ്വസ്തരായ ചില ദൂതന്മാരില്‍ക്കൂടി ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു....അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.... ഞങ്ങള്‍ക്ക് തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ നന്നേ കുറവായിരുന്നു.... അങ്ങനെ കണ്ടാല്‍ തന്നെയും കൂടിയാല്‍ 10 മിനിറ്റ്...അതായിരുന്നു ആ സമാഗമത്തിന്റെ ദൈര്‍ഘ്യം... അന്ന് അതും ഒരാശ്വസമായിരുന്നു.... വല്ലപ്പോഴും 10 മിനിറ്റ്... ഈ കഥയിലും വന്നു എല്ലാ പ്രണയകഥയിലേയും പോലെ വില്ലനായി വിവാഹാലോചനകള്‍...." ഈശ്വരാ.... ഇടനിലക്കാര്‍ക്കറിയില്ലല്ലോ ഒരു കാമുകന്റെ കഷ്ടപ്പാട്...."വീണ്ടും പിരിമുറുക്കത്തിന്റെ നാളുകള്‍... അങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ എന്റെ എല്ലാമായ മാതാപിതാക്കളെ അറിയിച്ചു.... ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കി അവന്റെ കാര്യങ്ങളെല്ലാം നോക്കി.... വലിയ മനക്കോട്ടകള്‍ കെട്ടി വച്ചിരിക്കുന്ന ഓരോ മാതാപിതാക്കളേയും വേദനിപ്പിക്കുന്ന ഈ കാര്യം എന്റെ മാതാപിതാക്കളേയും വേദനിപ്പിച്ചു കാണും.... എന്തായാലും അവര്‍ അതെന്നെ അറിയിച്ചില്ല... " നിന്റെ ഇഷ്ടം അതാണു വലുത്...അവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്കിത് നടത്താം... "

അങ്ങനെ എല്ലാം ഭംഗ്യായി എന്നു കരുതിയപ്പോള്‍ അടുത്ത പരീക്ഷണം അവളുടെ അഛ്ചന്റെ രൂപത്തില്‍... അദ്ദേഹത്തിനു മകളുടെ ഭര്‍ത്താവായി ഞാന്‍ പോരാ... അങ്ങനെ പ്രശ്നങ്ങള്‍ രൂക്ഷമായി... ഇനി വേറെ നിവൃത്തിയില്ല വിളിച്ചിറക്കി കൊണ്ടുപോരാം... അതറിയിച്ചപ്പോള്‍ കിട്ടിയ മറുപടി... എനിക്ക് അഛ്ചനേം അമ്മേനേം വിട്ട് വരാന്‍ പറ്റില്ല എന്നയിരുന്നു... എന്നിട്ടും ഒരു പ്രണയ സാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ ഒരു പാട് ശ്രമിച്ചു... എന്റെ കഴിവിന്റെ അങ്ങേ അറ്റം വരെ.... മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.... ഞാനായി ആശ നല്‍കിയ ഒരു പെണ്‍കുട്ടി... അവളെ കൈ വിട്ടു കൂടാ...ഏതു വിധേനയും സംരക്ഷിക്കണം.... ഈ പരിശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ കേട്ടു.... "ചേട്ടനറിഞ്ഞോ.... ആ ചേച്ചിടെ കല്ല്യാണ നിശ്ചയാണു മറ്റന്നാള്‍.... "അവളുടെ അഛ്ചനെ സമ്മതിച്ചു... ഇത്ര പെട്ടന്ന് ഇങ്ങനാകും എന്നു ഞാന്‍ കരുതിയില്ല.... കേട്ട ഉടനെ ഞാന്‍ ചോദിച്ചു... "എടാ , അവള്‍..... അവള്‍ സമ്മതിച്ചോ...? " പിന്നീട് മൗനം...... ഒന്നും ചെയ്യാന്‍ കഴിയാതെ ഞാനാ വഴിവക്കില്‍ നിന്നു...

ഇനിയെന്ത്.... എങ്ങനെ.... ? അറിയില്ല.... സകല ദൈവങ്ങളുടെയും തുണക്കായി പ്രാര്‍ത്ഥിച്ചു...... പിറ്റേന്നു വല്ലാത്ത അവസ്ഥയായിരുന്നു.... അന്നു രാത്രി ( നിശ്ചയത്തലേന്ന്) ഞാന്‍ കാതോര്‍ത്തീരുന്നു... എന്റെ വീട്ടിലെ ഫോണ്‍ മിണ്ടുന്നതും കാത്ത്....നിലാവിന്റെ സൗന്ദര്യം ആസ്വദിക്കതെ പോയ ഒരു രാത്രി....ഒന്നും സംഭവിച്ചില്ല.... നേരം പുലര്‍ന്നു... നിശ്ചയം ഭംഗിയായി നടന്നെന്ന് ആരോ പറയണ കേട്ടു... പെണ്ണ് വളരെ സന്തോഷത്തിലാണത്രെ.... ഗള്‍ഫ്കാരനാ പയ്യന്‍... ബന്ധുവാണു.... പിന്നങ്ങോട്ടുള്ള ദിവസങ്ങള്‍...ഹൊ..ഭീകരം... കുറച്ച് കാലം എടുത്തു എല്ലാം പഴയ രീതിയില്‍ വരാന്‍.....

ഇന്ന് അതെല്ലാം വെറുതെ ഒര്‍ക്കാനുള്ള പഴയ താളുകള്‍... പാഴായതെന്നും പറയാം... അവളോടിന്നെനിക്ക് ദേഷ്യമില്ല...നിവൃത്തികേടാകാം... ചിലപ്പോള്‍ എന്നേക്കാള്‍ നല്ല പയ്യനായിരുന്നിരിക്കാം... എന്തായാലും അവള്‍ പോയി.... ഒരു വാക്കു പോലും പറയാതെ... ഇന്നു നഷ്ട പ്രണയത്തിന്റെ ഒരോര്‍മ്മയായി എന്നുള്ളില്‍... ഇതില്‍ എവിടാണു തെറ്റിയത്...ആര്‍ക്കണു തെറ്റിയത്... ആരാണു തെറ്റ് ചെയ്തത്...? അറിയില്ല.... എല്ലാര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും... അതാണു ലോകം....അവളോടെനിക്കുണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം അവള്‍ മനസ്സിലാസിയിരുന്നില്ല എന്നു വേണം കരുതാന്‍.....എന്തായാലും അവള്‍ പോയി.... എവിടാണേലും എല്ലാ ഐശ്വര്യങ്ങളും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ.....

"കുടത്തുമ്പിലൂറും നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്... "(വെട്ടം)

ഇതിലെ ഞാനായും , അവളായും നിങ്ങളോ ഞാനോ ഉണ്ടാകാം... പല പ്രണയകഥകളും ഇങ്ങനെത്തന്നെ അവസാനിക്കുന്നു...പലതും പരസ്പരം അറിയാതെ പോകുന്നു... അറിഞ്ഞവരില്‍ത്തന്നെ വിവാഹിതരാകുന്നത് വിരളം....

എന്തു പറയാന്‍... അവര്‍ തമ്മിലകലുന്നതു കണ്ടു നില്‍ക്കാനേ സഹയാത്രികനു കഴിഞ്ഞുള്ളൂ... സഹയാത്രികനു മനസ്സിലാകത്തതായി ഒന്നുണ്ട്......പരസ്പരം ഇഷ്ടപ്പെട്ട രണ്ട് മനസ്സുകളെ തമ്മിലകറ്റിയിട്ട് അല്ലയോ സമൂഹമേ...നിങ്ങളെന്തു നേടി.....?

Wednesday, August 08, 2007

അമ്മൂമ്മ

വീണ്ടും ഒരോണം കൂടി...
അകലെ ഓണം പുലരുമ്പോള്‍ ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നു....ചിറകുതരാമോ പോയിമടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍...
ദാസേട്ടന്റെ ഒരു പഴയപാട്ടാണു... വളരെ മനോഹരമായോരു ഗാനം....

ഇന്ന് ഈ പ്രവാസജീവിതത്തിലെ നഷ്ട്ങ്ങളുടെ കൂട്ടത്തില്‍ ഒന്നാണു ഓണം...ഇവിടുത്തെ ഈ ജീവിതത്തില്‍ കൂട്ടായി വരുന്ന ഗതകാലസ്മരണകളുടെ കൂട്ടത്തില്‍ പഴയ ഓണക്കാലവും ഉണ്ട്....

ഓണത്തിന്റന്ന് രാവിലെ അമ്മ വിളിച്ചെണീപ്പിക്കും.... കുളിയെല്ലാം കഴിഞ്ഞ് പുതിയ ഉടുപ്പെല്ലാം ഇട്ട് തയ്യാറായി നില്‍ക്കും.... ഞങ്ങളുടെ വീട്ടില്‍ നിന്നും എകദേശം ഒരു 25 കി.മി. യോളം കാണും തറവാട്ടിലേക്ക്(അമ്മയുടെ വീട് ). അവിടെ എത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിയും...( അറിയാലൊ ട്രന്‍സ്പോര്‍ട്ട് ബസ്സിന്റെ അവസ്ഥ ).പിന്നെ അല്‍പ്പനേരം വലിയവരെല്ലാം ചേര്‍ന്ന് വര്‍ത്തമാനം അതിന്റെ കൂടെ പണി.... അങ്ങണെ പോകും.... എല്ലത്തിലും ശ്രദ്ധിപതിപ്പിച്ചു കൊണ്ട് എന്റെ അമ്മൂമ്മയും....

അമ്മൂമ്മ ... തടിച്ച ശരീരപ്രകൃതി, ഇരു നിറം,ഒരു ഒറ്റ മുണ്ടും വെളുത്ത ജാക്കറ്റും വേഷം.... 'അമ്മുക്കുട്ടിയമ്മ'... ശ്വാസം മുട്ട് വല്ലാതെ അലട്ടിയിരുന്നു അമ്മൂമ്മയെ... അന്നൊന്നും എന്റെ അമ്മൂമ്മയില്‍ ഒരു പ്രത്യേകതയും കണ്ടിരുന്നില്ല ഞാന്‍... അമ്മൂമ്മ .... അമ്മയുടെ അമ്മ അത്ര മാത്രം... ഇന്നിപ്പോള്‍ അമ്മൂമ്മ മരിച്ചിട്ട് ഏകദേശം എട്ട് വര്‍ഷാകുന്നു.... അമ്മൂമ്മയുടെ മരണശേഷമാണു മനസ്സിലാക്കുന്നത് അമ്മൂമ്മ എന്തായിരുന്നെന്ന് ....
ആദ്യമെല്ലാം അവിടേക്കു ചെല്ലുമ്പോള്‍ അമ്മൂമ്മയുടെ ഒരു പതിവ് ചോദ്യ മുണ്ടായിരുന്നു,.. " ആ... നീ എപ്പൊഴാ വന്നേ... ഒറ്റക്കേ ഉള്ളൂ..."
" ആ.. അതെ "എന്നൊരു മറുപടി പറഞ്ഞ് അങ്ങ് പോകും...പെങ്ങളുടെ (വല്ല്യമ്മയുടെ മകള്‍) അടുത്തേക്ക്. അന്ന് ആ മുഖത്ത് പ്രകടമായിരുന്ന സന്തോഷം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല... ഇന്ന് ആ വീട് വാടകക്കാര്‍ക്ക് കൊടുത്തിരിക്കുന്നു... ഇന്നവിടെ ചെല്ലുമ്പോള്‍ അതേ ചോദ്യം ചോദിച്ച് അമ്മൂമ്മ ആ വതില്‍ക്കല്‍ നിന്നിരുന്നെങ്കില്‍ എന്നാശിക്കുന്നു... ഓണക്കാലത്തെ ആ ഒത്തുകൂടല്‍ വെറും ഓര്‍മ്മകള്‍ മാത്രം... അതായിരുന്നു ഓണക്കാലം എന്ന് മനസ്സിലാക്കുന്നത് ഇപ്പോള്‍. എല്ലാരും കൂടി വട്ടമിട്ടിരുന്ന് ഊണു കഴിക്കലും..അതിനു ശേഷമുള്ള വര്‍ത്തമാനങ്ങളും....പിന്നത്തെ പിരിയലും...എല്ലാം ഇന്ന് നഷ്ടങ്ങള്‍....ഇത് പോലുള്ള അവസരങ്ങളില്‍ അമ്മൂമ്മയുടെ കുറവ് ശരിക്കും തിരിച്ചറിയുന്നു....

എല്ലാരുടേയും സഹയാത്രികനാകാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ ഇന്നും ഏകനായി യാത്ര തുടരുന്നു....നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണു...നമുക്ക് അതെന്തായിരുന്നു എന്ന തിരിച്ചറിവ്...