Sunday, September 23, 2007

എന്നാലും എന്റെ കര്‍ത്താവേ...

കുറച്ചു നാളായി അന്തോണ്യേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കത്രീന ചേട്ടത്തീടെ ചെവിക്കെന്തോ ഡിഗോള്‍ഫിക്കേഷന്‍...പുള്ളിക്കാരത്തീടെ കേള്‍വി ശക്തിക്കെന്തോ തകരാറു പോലെ... കാരണം ചോദിക്കുന്ന പലതിനും മറുപടിയില്ല.

വീട്ടിലാണേല്‍ ഇപ്പൊ അന്തോണ്യേട്ടനും ചേട്ടത്തിയും മാത്രേ ഉള്ളൂ... പിള്ളേരെല്ലാം അങ്ങ് ഗള്‍ഫേലാ. അതോണ്ട് തന്നെ തന്റെ സംശയം ഒരു സംശയമായിത്തന്നെ നിലനിന്നു പുള്ളിക്കരന്റെ മനസ്സില്‍. ഇനി അവളോട് ഇതേപ്പറ്റി ചോദിച്ചാല്‍ പുള്ളിക്കാരിയ്ക്ക് വിഷമായാലോ... എന്തേലും കാരണം പറഞ്ഞ് ആശുപത്രിയേല്‍ കൊണ്ട് പോകാന്നു വച്ചാല്‍ അവളൊട്ടു സമ്മതിക്കേം ഇല്ല.

"എന്നാലും എന്റെ കര്‍ത്താവേ അവള്‍ക്കിങ്ങനൊരു ഗതി വന്നല്ലോ...? അവളറിഞ്ഞാല്‍.... " തന്റെ പ്രിയതമയുടെ കേള്‍വിത്തകരാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിലനിന്നു... അങ്ങനെ ഒരു ദിവസം വൈകീട്ട് അന്തോണ്യേട്ടന്‍ പുറത്തേക്കിറങ്ങി, വാതില്‍ക്കല്‍ നിന്ന് ,

"എട്യേ... ഞാന്‍ ഒന്നും പുറത്തേക്കിറങ്ങിയേച്ചും വരാം, വാതിലടച്ചേക്ക്.... "

എവിടെ... ആരു കേള്‍ക്കാന്‍... ഒരു മറുപടിയും ഇല്ല. ഒരു നെടുവീര്‍പ്പോടെ വാതില്‍ അടച്ചേച് അന്തോണ്യേട്ടന്‍ നടന്നു പല പല ചിന്തകളോടെ... അങ്ങാടിയില്‍വച്ച് വടക്കേതിലെ ദിനേശന്‍ തോളില്‍ത്തട്ടി വിളിച്ചപ്പോളാണു അന്തോണ്യേട്ടന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.

"ഇതെന്താന്റെ അന്തോണ്യേട്ടാ... നിങ്ങളെന്താലോചിച്ചാ ഈ നടക്കണേ... കുറേ നേരായി ഞാന്‍ ശ്രദ്ധിക്കണൂ. "

" ഓ..മനസ്സിനൊരു സുഖോല്ലടാ "

" നിങ്ങള്‍ക്കിപ്പെന്താ... പിള്ളെരു ഗള്‍ഫീന്നയക്കണ കാശും ചിലവാക്കി സുഖായിട്ട് ജീവിക്കന്നല്ലാണ്ട് വേറെന്താപ്പത്രെ ചിന്തിക്കാനായിട്ട്... ?എന്താ പ്രശ്നം...?

" അല്ലെടാ, കത്രീനയ്ക്ക് ഈയിടെയായി കേള്‍വിക്കെന്തോ പ്രശ്നമുള്ളപോലെ. ഒരു പരിധി വിട്ട് അകന്ന് നിന്ന് ചോദിക്കണത് കേള്‍ക്കണില്ലാന്നു തോന്നണൂ... ചോദിക്കണേനൊന്നും മറുപടിയില്ല. "

" ഇതിനാണോ ഈ ആലോചന... ചേട്ടത്തിയെ ഏതേലും നല്ല ഡോക്ടറെ കാണിച്ചാല്‍ തീരാവുന്ന പ്രശ്നല്ലേ ഉള്ളൂ. "

" അതിനവളോട് ഞാനിതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമിക്കണോളാ അവള്‍... പിന്നെ ആശുപത്രീന്നു കേട്ടാലേ അവള്‍ക്ക് അലര്‍ജിയാ. "

" എന്നാ പിന്നെ ഒരു കാര്യം ചെയ്യാം മ്മടെ സണ്ണി ഡോക്ടറോടൊന്ന് ചോദിക്കാം... ചിലപ്പൊ വല്ല ഗുളികോണ്ടും തീരണ പ്രശ്നാവും... എന്തായാലും ചേട്ടന്‍ വാ "

അങ്ങനെ അന്തോണ്യേട്ടനും ദിനേശനും സണ്ണി ഡോക്ടറോട് കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു,

"മരുന്നൊക്കെ പറയണത് രോഗിയെ കണ്ടിട്ടല്ലേ പറ്റൂ, ഇനിയിപ്പൊ രോഗി നേരിട്ട് വന്നില്ലെങ്കിലും രോഗത്തിന്റെ ആഴം മനസ്സിലാക്കാതെ മരുന്നു തരാന്‍ ഒക്കില്ല. അതോണ്ട് അന്തോണ്യേട്ടന്‍ ഒരു കാര്യം ചെയ്യ്... ചേട്ടത്തിടെ കേള്‍വി ഒന്ന് പരീക്ഷിച്ചിട്ട് വാ.. അതിനുള്ള വഴിയും പറഞ്ഞു തരാം... ചേട്ടന്‍ ഒരു അമ്പതടി മാറി നിന്ന് ചേട്ടത്തിയോട് എന്തേലും ചോദിക്കുക, മറുപടി ഉണ്ടെങ്കില്‍ ആള്‍ക്ക് ഒരു കുഴപ്പവും ഇല്ല, ഇനി മറുപടി ഇല്ലെങ്കില്‍ ഒരു നാല്‍പ്പത് അടി മാറി നിന്ന് വീണ്ടും ആവര്‍ത്തിക്കുക, എന്നിട്ടും മറുപടി ഇല്ലെങ്കില്‍ ദൂരം മുപ്പത് അടിയാക്കുക... മറുപടി കിട്ടണവരെ ഇതാവര്‍ത്തിച്ച് എപ്പോഴാണു...ഏത് ദൂരത്താണു ചേട്ടത്തി മറുപടി പറഞ്ഞേന്നു നോക്കി നമുക്ക് രോഗത്തിന്റെ ആഴം നിര്‍ണ്ണയിക്കാം..എന്നിട്ടാവാം മരുന്നെല്ലാം എന്താ... "

നേരെ വീട്ടിലേക്ക് പോയ അന്തോണ്യേട്ടന്‍ മനസ്സില്‍ പ്രര്‍ത്ഥനകളുമായി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുക്കളേല്‍ അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന കത്രീനച്ചേട്ടത്തിയെ സങ്കടത്തോടെ ഒന്ന് നോക്കിയ ശേഷം ഏകദേശം അമ്പതടി മാറിനിന്ന് ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു..." മറുപടിയില്ല.

നാല്‍പ്പതടി മാറി നിന്ന് അദ്ദേഹം ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു... ഇല്ല മറുപടി ഇല്ല...

മുപ്പതടി മാറി നിന്ന് വീണ്ടും ചോദിച്ചു... മറുപടി ലഭിച്ചില്ല. അദ്ദേഹം തന്റെ പ്രിയതമയുടെ ദുരവസ്ഥയോര്‍ത്ത് ദുഃഖിതനായി വീണ്ടും ചോദ്യം ആവത്തിച്ചു കൊണ്ടേ ഇരുന്നു. അവസാനം അടുക്കള വാതില്‍ക്കലെത്തി ദുഃഖത്തോടെ അദ്ദേഹം ഒന്നു കൂടി ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു... "

ഉടനെ പണിത്തിരക്കിലായിരുന്ന കത്രീനച്ചേട്ടത്തി തിരിഞ്ഞു നിന്നു കൊണ്ട്,

" എന്റെ മനുഷ്യാനേ.... ഇതും കൂടിച്ചേര്‍ത്ത് അഞ്ചാമത്തെ പ്രാവശ്യമാണു ഞാന്‍ നിങ്ങളോട് അത്താഴത്തിനു കോഴിയാന്നു പറയുന്നേ... ആ ചെവികൊണ്ട് ഏതേലും നല്ല ഡോക്ടറെ കാണിക്കെന്റെ മനുഷ്യാ.... "

അത് കേട്ട അന്തോണ്യേട്ടന്‍ അന്തം വിട്ട് നിന്നു... 'അതു ശരി അപ്പൊ അവള്‍ക്കല്ലാ.... എനിക്കാണോ ചെവിക്കു പ്രശ്നം...? എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....! '

Wednesday, September 12, 2007

മകളും, ലാപ് ടോപ്പും, വിജയേട്ടനും... അല്‍പ്പം ദുഃഖങ്ങളും.

"എന്താണാവോ...? നമുക്കുള്ള എന്തോ കുരിശുമായിട്ടാ വരവ്... ആ വളിച്ച ചിരി കണ്ടാലറിയാം...? "
എന്റെ മുറിയിലേക്ക് കേറി വന്ന വിജയേട്ടനെ നോക്കി ഞാന്‍ പറഞ്ഞു.

'വിജയേട്ടന്‍...' ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 'അക്രിലിക് സെക്ഷനിലെ' മുഖ്യന്‍, അമ്പതോടടുത്ത പ്രായം. ഞാനുമായി വളരെ ലോഹ്യത്തിലാണു. മിക്കവാറും വരും എന്റെ അടുത്ത്...

"ടാ ഒരു കട്ടിങ്ങ് ഫയല്‍ ശരിയാക്കടാ... " അല്ലേല്‍ "ഇതിനെ അളവിലെന്നു വരച്ച് താടാ "എന്നെല്ലാം പറഞ്ഞ് കൊണ്ട്.

അന്നും പതിവ് പല്ലവിതന്നെയാകും എന്നു കരുതി ഞാന്‍ വീണ്ടും പറഞ്ഞു...
"നിങ്ങളുപോയി നിങ്ങളുടെ പണി നോക്ക് മാഷേ... എനിക്ക് വേറെ പണിയുണ്ട്... ഒരു കട്ടിങ്ങും കുട്ടിങ്ങും... "

എന്നും തുടക്കം ഇങ്ങനാണു... പിന്നെ പരസ്പരം തല്ലുകൂടിയും കളിയാക്കിയും പതിയെ പണി ചെയ്യും. അന്ന് ഒന്നും മിണ്ടാതെ അദ്ദേഹം ചിരിച്ച്കൊണ്ട് അടുത്തു നിന്നു.

" ടാ ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണു... ഓരു ലാപ്ടോപ് എന്ത് വിലയുണ്ടാവും... ഒന്നു വേണായിരുന്നു..."

ഞാന്‍ എന്റെ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പറഞ്ഞൂ...
" നിങ്ങള്‍ക്കെന്തിനാ ലാപ്ടോപ്... ലാപ്ടോപ്പുണ്ടങ്കിലേ ഭക്ഷണം തരൂന്ന് കടക്കാരന്‍ പറഞ്ഞോ...? മറ്റുള്ളോരു ഓരോന്ന് കാട്ടണകണ്ടിട്ട് ജാഡ കാണിക്കല്ലേ മാഷേ... "

" അല്ലെടാ മോള്‍ക്കാ...അവള്‍ടെ ക്ലാസ്സില്‍ എല്ലാര്‍ക്കും ഉണ്ടത്രെ...അവള്‍ക്ക് മാത്രേ ഇല്ലാത്തുള്ളൂ... ഒരെണ്ണം വേണന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു. "

അപ്പോഴാണു എനിക്ക് ഇദ്ദേഹം കാര്യായിട്ടാ ചോദിച്ചേന്നു മനസ്സിലായേ...

"എനിക്ക് വലിയ നിശ്ചയമില്ല വിജയേട്ടാ... നല്ലതു വേണേല്‍ ഒരു 2500 ദിര്‍ഹത്തിനു മുകളില്‍ എന്തായാലും ആകുമെന്നു തോന്നുന്നു... പിന്നെ ഏറ്റവും പുതിയത് ഒരു 4000 ത്തിനു മുകളിലും...ഉറപ്പില്ലാട്ടോ നോക്കണം. "

"ഓ... അത്രയൊന്നും താങ്ങില്ലപ്പാ... 1500 മുതല്‍ 2000 ത്തിനു ഉള്ളില്‍ കിട്ടുമെന്ന് പറയണ കേട്ടല്ലാ... അതെങ്ങനെയുണ്ട്...?"

" അതിന്റെ കമ്പനിയും മറ്റും നോക്കണം, പക്ഷേ നല്ലത് കിട്ടണേല്‍ 2500 മുകളില്‍ വരുമെന്നു തോന്നുന്നു...വാങ്ങുമ്പോള്‍ നല്ലത് വാങ്ങിക്കൂടെ വിജയേട്ടാ...? "

അദ്ദേഹം ഒന്നും മിണ്ടാതെ ചിന്തയിലാണ്ടു....
അദ്ദേഹത്തിന്റെ മകള്‍ എം.ബി.എ. യ്ക്കാണു പഠിക്കണത്. ക്ലാസ്സിലെ എല്ലാകുട്ടികള്‍ക്കും ലാപ്ടോപ് ഉണ്ടത്രേ...! അതോണ്ട് അയാള്‍ക്കും വേണം ഒന്ന്...അവിടെ വില അന്വേഷിച്ചു 35000 രൂപ പറഞ്ഞൂത്രേ...! ഉടനെ അഛ്ചനെ വിളിച്ചു എനിക്കും വേണം ഒരു ലാപ് ടോപ്. സംഗതി സിമ്പിളായി അവതരിപ്പിച്ചു.( എം. ബി. എ. യ്ക്ക് പഠിക്കുന്ന കുട്ടിയ്ക്ക് ലാപ് ടോപ് ആവശ്യമുണ്ടോ എന്നെനിക്കറിയില്ല... ).

ചിന്തയിലിരിക്കുന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു,
"എന്നാ നമുക്കൊന്ന് നോക്കാം വിജയേട്ടാ...?"

" അതിനു കാശെവിടുന്നാടാ മോനേ...? ഇവിടെ കിട്ടണ ശമ്പളം വീട്ടിലെ ചിലവിനും അവളുടെ ഹോസ്റ്റല്‍ ഫീസും കഴിഞ്ഞാല്‍ പിന്നെ എന്റെ ഇവിടുത്തെ ചിലവിനുതന്നെ കഷ്ടി. പിന്നെ ഇതിന്റെ താഴെ ഒന്നുകൂടി പഠിക്കണുണ്ട്... അവളുടെ പഠിത്തത്തിന്റെ ചിലവ് വേറെ... എന്താ ചെയ്യണ്ടേന്ന് ഒരു പിടുത്തവും ഇല്ല. ഇനി ഇവിടെ ചോദിക്കാന്നു വച്ചാല്‍ മുന്‍പെടുത്ത ലോണ്‍ ഈ ഡിസംബറിലേ തീരൂ.... ആ.... സാര്‍ വന്നാല്‍ ചോദിച്ചു നോക്കാം... കിട്ടിയാലായി...ഇല്ലേല്‍ വേറെ ആരുടേയെങ്കിലും കൈയ്യീന്ന് വങ്ങാം, ഒരു കടം തീര്‍ക്കാന്‍ അടുത്തത്, അത് തീര്‍ക്കാന്‍ വേറൊന്ന്, അതിന്റിടേല്‍ ഇതും... എന്താ ചെയ്യാ....? ..... നീ എന്തായാലും നിന്റെ പണിയെടുക്ക്... ഇന്ന് നീ പറയണപോലെ കട്ടിങ്ങും കുട്ടിങ്ങും ഒന്നും ഇല്ല... അപ്പൊ ശരീടാ.... "

" ഓകെന്നാ... കാണാമ്മക്ക്.... "എന്ന് ഞാനും...

അദ്ദേഹം ചിന്താമഗ്നനായി പതിയെ നടന്നു നീങ്ങി....

ഇദ്ദേഹം ഒരു സാധാരണക്കാരനായ പ്രവാസി... കടവും കടപ്പാടുകളും വീര്‍പ്പുമുട്ടിച്ചു തുടങ്ങിയപ്പോള്‍... തന്റെ കുടുംബമെങ്കിലും ഇതില്‍ നിന്നും മുക്തി നേടട്ടെ എന്ന പ്രതീക്ഷയുമായി വീടും നാടും, വീട്ടുകാരേയും വിട്ട് ഈ മണ്ണിലേക്ക് ചുവടു വച്ചു.
ഈ നാടിന്റെ ചൂടും തണുപ്പുമേറ്റ് വരണ്ടുണങ്ങിയ മനസ്സും ശരീരവുമായി ജീവിതത്തിന്റെ വിരസമായ ഈ വഴികളിലൂടെ സഞ്ചരിക്കുന്ന അവന്റെ മനസ്സില്‍ ഒന്നു മാത്രം ... തന്റെ കുടുംബം. കിട്ടുന്ന കാശ് ചിലവാക്കാതെ വീട്ടിലേക്കയച്ച് അവരെങ്കിലും സുഖായിരിക്കട്ടെ എന്നു കരുതുന്ന അവന്‍ തന്റെ വിഷമതകളൊന്നും ആരേയും അറിയിക്കതിരിക്കാന്‍ ശ്രമിക്കുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണു അവന്റെ മുഖം പ്രസന്നമാകുന്നതു തന്നെ... എന്തുണ്ട് വിശേഷം എന്ന ചോദ്യത്തിനു..."സുഖാണു...." അല്ലേല്‍..."ഇങ്ങനെ പോകുന്നു..."ഇതാണു അവന്റെ മറുപടി.
അവിടെ നിന്നു വരുന്ന ഓരോ ആഗ്രഹങ്ങളുടേയും പൂര്‍ത്തികരണത്തിനു പിന്നില്‍ അവനു പറയാന്‍ ഒരോ കാരണങ്ങള്‍ കാണും, എന്തൊക്കെ സഹിച്ചാലും അവനത് ചെയ്തുകൊടുക്കും എന്നാലും പരിഭവവും പരാതിയും ബാക്കി...

"എനിക്കതെന്തന്നറിയാന്‍ പറ്റീട്ടില്ല... അവരെങ്കിലും അറിയണം അത്..." ഇതവന്റെ ആഗ്രഹം... ഇതിന്റെ പൂര്‍ത്തീകരണത്തിനിടയില്‍ അവന്റെ ജീവിതം പതിയേ അകന്നു പോകുന്നത് അവന്‍ പോലും അറിയുന്നില്ല...

" ഇന്ന് ഞാന്‍ അല്‍പ്പം കഷ്ടപ്പെട്ടാലും...എന്റെ മക്കളും ഭാര്യയും നന്നായി ജീവിക്കും... ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... "ഇതവന്റെ സ്വപ്നം...

പ്രവാസികളുടെ മക്കള്‍ ഇത് വായിക്കുന്നുണ്ടേല്‍ ഒരു കാര്യം പറഞ്ഞോട്ടെ, നിങ്ങള്‍ ചിലവാക്കുന്ന ഓരോ പൈസയിലും നിങ്ങളുടെ മാതാപിതാക്കളുടെ വിയര്‍പ്പും ദുഃഖങ്ങളും അടങ്ങിയിട്ടുണ്ട്... അത് നിങ്ങള്‍ക്കായിത്തന്നെ അവര്‍ സമ്പാദിക്കുന്നു... അത് നിങ്ങള്‍ക്ക് യഥേഷടം ചിലവാക്കാം... പക്ഷേ അതിനു പിന്നിലുള്ള ത്യാഗങ്ങളും സങ്കടങ്ങളും നിങ്ങള്‍ മനസ്സിലാക്കണം...

"എനിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല...കാശില്ലാത്തതിനാല്‍...ആ ഗതി എന്റെ മക്കള്‍ക്ക് വരരുത്... ഇവിടെ ഞാനല്‍പ്പം അഴുക്കായ വസ്ത്രം ധരിച്ചാലേ എന്റെ ഭാര്യയും മക്കളും നല്ല വസ്ത്രം ധരിച്ചു നടക്കൂ... ഞാന്‍ അരവയറായാലും അവര്‍ വയറു നിറച്ച് കഴിക്കട്ടെ... വയസ്സകുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം താടാ എന്ന് ധൈര്യത്തോടെ പറയാലോ... "ഒരു പിതാവിന്റെ വാക്കുകളാണിവ.

പ്രിയപ്പെട്ട കൂടപ്പിറപ്പുകളോട് രണ്ട് വാക്ക്... നിങ്ങളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുന്ന നിങ്ങളുടെ ദുഃഖങ്ങളില്‍ നിങ്ങളേക്കാളേറെ സങ്കടപ്പെടുന്ന മാതാപിതാക്കളെ തിരിച്ചറിയുക. അവര്‍ ഇന്ന് നിങ്ങള്‍ക്കായി കഷടപ്പെടുന്നു, നിങ്ങള്‍ക്കായി വാദിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് നിറവേറ്റിത്തരുന്നു.... ഇതിനു പ്രതിഫലമായി അവര്‍ ആഗ്രഹിക്കുന്നതൊന്നു മാത്രം.... നിങ്ങളുടെ സ്നേഹം... അവര്‍ നിങ്ങളെ ശാസിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ നന്മയെക്കരുതി മാത്രം... അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വിഷമത്തിന്റെ പതിന്മടങ്ങാണു നിങ്ങള്‍ മറുവാക്ക് പറയുമ്പോള്‍ അവരിലുണ്ടാകുന്നത് എന്നും മനസ്സിലാക്കുക.
ഇന്ന് നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി നിങ്ങളെ നല്ല നിലയില്‍ കാണാന്‍ ആഗ്രഹിക്കുന്ന അവര്‍ക്ക്, വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ തണലാകുമെന്ന ഒരു പ്രതീക്ഷ.... അതേയുള്ളൂ അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍.

ഓര്‍ക്കുക നാളെ നിങ്ങളും ഒരു പിതാവോ, മാതാവോ ആകും... വാര്‍ദ്ധക്യം നിങ്ങള്‍ക്കും വരും... അന്ന് ഒര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരാതെ നോക്കുക.

ഇന്ന് വിജയേട്ടന്‍ പലരുടേം കൈയ്യില്‍നിന്നും കടം വാങ്ങുന്നു... മകള്‍ക്ക് അവളാവശ്യപ്പെട്ടത് എത്തിച്ചു കൊടുക്കനായ്... മകളേ നിന്റെ അഛ്ചന്‍ കഷ്ടപ്പെട്ട് പൂര്‍ത്തീകരിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ക്ക് നീ വില കല്‍പ്പിക്കണം... നിങ്ങളുടെ നല്ല ഭാവി അതേ ഉള്ളൂ അഛ്ചന്റെ മനസ്സില്‍... നിങ്ങളുടെ സ്നേഹം അതേ വേണ്ടു അദ്ദേഹത്തിനു....