Wednesday, September 12, 2007

മകളും, ലാപ് ടോപ്പും, വിജയേട്ടനും... അല്‍പ്പം ദുഃഖങ്ങളും.

"എന്താണാവോ...? നമുക്കുള്ള എന്തോ കുരിശുമായിട്ടാ വരവ്... ആ വളിച്ച ചിരി കണ്ടാലറിയാം...? "
എന്റെ മുറിയിലേക്ക് കേറി വന്ന വിജയേട്ടനെ നോക്കി ഞാന്‍ പറഞ്ഞു.

'വിജയേട്ടന്‍...' ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 'അക്രിലിക് സെക്ഷനിലെ' മുഖ്യന്‍, അമ്പതോടടുത്ത പ്രായം. ഞാനുമായി വളരെ ലോഹ്യത്തിലാണു. മിക്കവാറും വരും എന്റെ അടുത്ത്...

"ടാ ഒരു കട്ടിങ്ങ് ഫയല്‍ ശരിയാക്കടാ... " അല്ലേല്‍ "ഇതിനെ അളവിലെന്നു വരച്ച് താടാ "എന്നെല്ലാം പറഞ്ഞ് കൊണ്ട്.

അന്നും പതിവ് പല്ലവിതന്നെയാകും എന്നു കരുതി ഞാന്‍ വീണ്ടും പറഞ്ഞു...
"നിങ്ങളുപോയി നിങ്ങളുടെ പണി നോക്ക് മാഷേ... എനിക്ക് വേറെ പണിയുണ്ട്... ഒരു കട്ടിങ്ങും കുട്ടിങ്ങും... "

എന്നും തുടക്കം ഇങ്ങനാണു... പിന്നെ പരസ്പരം തല്ലുകൂടിയും കളിയാക്കിയും പതിയെ പണി ചെയ്യും. അന്ന് ഒന്നും മിണ്ടാതെ അദ്ദേഹം ചിരിച്ച്കൊണ്ട് അടുത്തു നിന്നു.

" ടാ ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണു... ഓരു ലാപ്ടോപ് എന്ത് വിലയുണ്ടാവും... ഒന്നു വേണായിരുന്നു..."

ഞാന്‍ എന്റെ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പറഞ്ഞൂ...
" നിങ്ങള്‍ക്കെന്തിനാ ലാപ്ടോപ്... ലാപ്ടോപ്പുണ്ടങ്കിലേ ഭക്ഷണം തരൂന്ന് കടക്കാരന്‍ പറഞ്ഞോ...? മറ്റുള്ളോരു ഓരോന്ന് കാട്ടണകണ്ടിട്ട് ജാഡ കാണിക്കല്ലേ മാഷേ... "

" അല്ലെടാ മോള്‍ക്കാ...അവള്‍ടെ ക്ലാസ്സില്‍ എല്ലാര്‍ക്കും ഉണ്ടത്രെ...അവള്‍ക്ക് മാത്രേ ഇല്ലാത്തുള്ളൂ... ഒരെണ്ണം വേണന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു. "

അപ്പോഴാണു എനിക്ക് ഇദ്ദേഹം കാര്യായിട്ടാ ചോദിച്ചേന്നു മനസ്സിലായേ...

"എനിക്ക് വലിയ നിശ്ചയമില്ല വിജയേട്ടാ... നല്ലതു വേണേല്‍ ഒരു 2500 ദിര്‍ഹത്തിനു മുകളില്‍ എന്തായാലും ആകുമെന്നു തോന്നുന്നു... പിന്നെ ഏറ്റവും പുതിയത് ഒരു 4000 ത്തിനു മുകളിലും...ഉറപ്പില്ലാട്ടോ നോക്കണം. "

"ഓ... അത്രയൊന്നും താങ്ങില്ലപ്പാ... 1500 മുതല്‍ 2000 ത്തിനു ഉള്ളില്‍ കിട്ടുമെന്ന് പറയണ കേട്ടല്ലാ... അതെങ്ങനെയുണ്ട്...?"

" അതിന്റെ കമ്പനിയും മറ്റും നോക്കണം, പക്ഷേ നല്ലത് കിട്ടണേല്‍ 2500 മുകളില്‍ വരുമെന്നു തോന്നുന്നു...വാങ്ങുമ്പോള്‍ നല്ലത് വാങ്ങിക്കൂടെ വിജയേട്ടാ...? "

അദ്ദേഹം ഒന്നും മിണ്ടാതെ ചിന്തയിലാണ്ടു....
അദ്ദേഹത്തിന്റെ മകള്‍ എം.ബി.എ. യ്ക്കാണു പഠിക്കണത്. ക്ലാസ്സിലെ എല്ലാകുട്ടികള്‍ക്കും ലാപ്ടോപ് ഉണ്ടത്രേ...! അതോണ്ട് അയാള്‍ക്കും വേണം ഒന്ന്...അവിടെ വില അന്വേഷിച്ചു 35000 രൂപ പറഞ്ഞൂത്രേ...! ഉടനെ അഛ്ചനെ വിളിച്ചു എനിക്കും വേണം ഒരു ലാപ് ടോപ്. സംഗതി സിമ്പിളായി അവതരിപ്പിച്ചു.( എം. ബി. എ. യ്ക്ക് പഠിക്കുന്ന കുട്ടിയ്ക്ക് ലാപ് ടോപ് ആവശ്യമുണ്ടോ എന്നെനിക്കറിയില്ല... ).

ചിന്തയിലിരിക്കുന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു,
"എന്നാ നമുക്കൊന്ന് നോക്കാം വിജയേട്ടാ...?"

" അതിനു കാശെവിടുന്നാടാ മോനേ...? ഇവിടെ കിട്ടണ ശമ്പളം വീട്ടിലെ ചിലവിനും അവളുടെ ഹോസ്റ്റല്‍ ഫീസും കഴിഞ്ഞാല്‍ പിന്നെ എന്റെ ഇവിടുത്തെ ചിലവിനുതന്നെ കഷ്ടി. പിന്നെ ഇതിന്റെ താഴെ ഒന്നുകൂടി പഠിക്കണുണ്ട്... അവളുടെ പഠിത്തത്തിന്റെ ചിലവ് വേറെ... എന്താ ചെയ്യണ്ടേന്ന് ഒരു പിടുത്തവും ഇല്ല. ഇനി ഇവിടെ ചോദിക്കാന്നു വച്ചാല്‍ മുന്‍പെടുത്ത ലോണ്‍ ഈ ഡിസംബറിലേ തീരൂ.... ആ.... സാര്‍ വന്നാല്‍ ചോദിച്ചു നോക്കാം... കിട്ടിയാലായി...ഇല്ലേല്‍ വേറെ ആരുടേയെങ്കിലും കൈയ്യീന്ന് വങ്ങാം, ഒരു കടം തീര്‍ക്കാന്‍ അടുത്തത്, അത് തീര്‍ക്കാന്‍ വേറൊന്ന്, അതിന്റിടേല്‍ ഇതും... എന്താ ചെയ്യാ....? ..... നീ എന്തായാലും നിന്റെ പണിയെടുക്ക്... ഇന്ന് നീ പറയണപോലെ കട്ടിങ്ങും കുട്ടിങ്ങും ഒന്നും ഇല്ല... അപ്പൊ ശരീടാ.... "

" ഓകെന്നാ... കാണാമ്മക്ക്.... "എന്ന് ഞാനും...

അദ്ദേഹം ചിന്താമഗ്നനായി പതിയെ നടന്നു നീങ്ങി....

ഇദ്ദേഹം ഒരു സാധാരണക്കാരനായ പ്രവാസി... കടവും കടപ്പാടുകളും വീര്‍പ്പുമുട്ടിച്ചു തുടങ്ങിയപ്പോള്‍... തന്റെ കുടുംബമെങ്കിലും ഇതില്‍ നിന്നും മുക്തി നേടട്ടെ എന്ന പ്രതീക്ഷയുമായി വീടും നാടും, വീട്ടുകാരേയും വിട്ട് ഈ മണ്ണിലേക്ക് ചുവടു വച്ചു.
ഈ നാടിന്റെ ചൂടും തണുപ്പുമേറ്റ് വരണ്ടുണങ്ങിയ മനസ്സും ശരീരവുമായി ജീവിതത്തിന്റെ വിരസമായ ഈ വഴികളിലൂടെ സഞ്ചരിക്കുന്ന അവന്റെ മനസ്സില്‍ ഒന്നു മാത്രം ... തന്റെ കുടുംബം. കിട്ടുന്ന കാശ് ചിലവാക്കാതെ വീട്ടിലേക്കയച്ച് അവരെങ്കിലും സുഖായിരിക്കട്ടെ എന്നു കരുതുന്ന അവന്‍ തന്റെ വിഷമതകളൊന്നും ആരേയും അറിയിക്കതിരിക്കാന്‍ ശ്രമിക്കുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണു അവന്റെ മുഖം പ്രസന്നമാകുന്നതു തന്നെ... എന്തുണ്ട് വിശേഷം എന്ന ചോദ്യത്തിനു..."സുഖാണു...." അല്ലേല്‍..."ഇങ്ങനെ പോകുന്നു..."ഇതാണു അവന്റെ മറുപടി.
അവിടെ നിന്നു വരുന്ന ഓരോ ആഗ്രഹങ്ങളുടേയും പൂര്‍ത്തികരണത്തിനു പിന്നില്‍ അവനു പറയാന്‍ ഒരോ കാരണങ്ങള്‍ കാണും, എന്തൊക്കെ സഹിച്ചാലും അവനത് ചെയ്തുകൊടുക്കും എന്നാലും പരിഭവവും പരാതിയും ബാക്കി...

"എനിക്കതെന്തന്നറിയാന്‍ പറ്റീട്ടില്ല... അവരെങ്കിലും അറിയണം അത്..." ഇതവന്റെ ആഗ്രഹം... ഇതിന്റെ പൂര്‍ത്തീകരണത്തിനിടയില്‍ അവന്റെ ജീവിതം പതിയേ അകന്നു പോകുന്നത് അവന്‍ പോലും അറിയുന്നില്ല...

" ഇന്ന് ഞാന്‍ അല്‍പ്പം കഷ്ടപ്പെട്ടാലും...എന്റെ മക്കളും ഭാര്യയും നന്നായി ജീവിക്കും... ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... "ഇതവന്റെ സ്വപ്നം...

പ്രവാസികളുടെ മക്കള്‍ ഇത് വായിക്കുന്നുണ്ടേല്‍ ഒരു കാര്യം പറഞ്ഞോട്ടെ, നിങ്ങള്‍ ചിലവാക്കുന്ന ഓരോ പൈസയിലും നിങ്ങളുടെ മാതാപിതാക്കളുടെ വിയര്‍പ്പും ദുഃഖങ്ങളും അടങ്ങിയിട്ടുണ്ട്... അത് നിങ്ങള്‍ക്കായിത്തന്നെ അവര്‍ സമ്പാദിക്കുന്നു... അത് നിങ്ങള്‍ക്ക് യഥേഷടം ചിലവാക്കാം... പക്ഷേ അതിനു പിന്നിലുള്ള ത്യാഗങ്ങളും സങ്കടങ്ങളും നിങ്ങള്‍ മനസ്സിലാക്കണം...

"എനിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല...കാശില്ലാത്തതിനാല്‍...ആ ഗതി എന്റെ മക്കള്‍ക്ക് വരരുത്... ഇവിടെ ഞാനല്‍പ്പം അഴുക്കായ വസ്ത്രം ധരിച്ചാലേ എന്റെ ഭാര്യയും മക്കളും നല്ല വസ്ത്രം ധരിച്ചു നടക്കൂ... ഞാന്‍ അരവയറായാലും അവര്‍ വയറു നിറച്ച് കഴിക്കട്ടെ... വയസ്സകുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം താടാ എന്ന് ധൈര്യത്തോടെ പറയാലോ... "ഒരു പിതാവിന്റെ വാക്കുകളാണിവ.

പ്രിയപ്പെട്ട കൂടപ്പിറപ്പുകളോട് രണ്ട് വാക്ക്... നിങ്ങളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുന്ന നിങ്ങളുടെ ദുഃഖങ്ങളില്‍ നിങ്ങളേക്കാളേറെ സങ്കടപ്പെടുന്ന മാതാപിതാക്കളെ തിരിച്ചറിയുക. അവര്‍ ഇന്ന് നിങ്ങള്‍ക്കായി കഷടപ്പെടുന്നു, നിങ്ങള്‍ക്കായി വാദിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് നിറവേറ്റിത്തരുന്നു.... ഇതിനു പ്രതിഫലമായി അവര്‍ ആഗ്രഹിക്കുന്നതൊന്നു മാത്രം.... നിങ്ങളുടെ സ്നേഹം... അവര്‍ നിങ്ങളെ ശാസിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ നന്മയെക്കരുതി മാത്രം... അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വിഷമത്തിന്റെ പതിന്മടങ്ങാണു നിങ്ങള്‍ മറുവാക്ക് പറയുമ്പോള്‍ അവരിലുണ്ടാകുന്നത് എന്നും മനസ്സിലാക്കുക.
ഇന്ന് നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി നിങ്ങളെ നല്ല നിലയില്‍ കാണാന്‍ ആഗ്രഹിക്കുന്ന അവര്‍ക്ക്, വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ തണലാകുമെന്ന ഒരു പ്രതീക്ഷ.... അതേയുള്ളൂ അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍.

ഓര്‍ക്കുക നാളെ നിങ്ങളും ഒരു പിതാവോ, മാതാവോ ആകും... വാര്‍ദ്ധക്യം നിങ്ങള്‍ക്കും വരും... അന്ന് ഒര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരാതെ നോക്കുക.

ഇന്ന് വിജയേട്ടന്‍ പലരുടേം കൈയ്യില്‍നിന്നും കടം വാങ്ങുന്നു... മകള്‍ക്ക് അവളാവശ്യപ്പെട്ടത് എത്തിച്ചു കൊടുക്കനായ്... മകളേ നിന്റെ അഛ്ചന്‍ കഷ്ടപ്പെട്ട് പൂര്‍ത്തീകരിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ക്ക് നീ വില കല്‍പ്പിക്കണം... നിങ്ങളുടെ നല്ല ഭാവി അതേ ഉള്ളൂ അഛ്ചന്റെ മനസ്സില്‍... നിങ്ങളുടെ സ്നേഹം അതേ വേണ്ടു അദ്ദേഹത്തിനു....

43 comments:

സഹയാത്രികന്‍ said...

ഞാന്‍ അറിഞ്ഞോ അറിയാതേയോ ചെയ്ത തെറ്റുകള്‍ക്ക് എന്റെ മാതാപിതാക്കളോട് മാപ്പിരന്നു കൊണ്ട്...

ഇങ്ങനെ ഒരു പാടു വിജയേട്ടന്മാര്‍ ഈ മഹാ നഗരത്തില്‍... ഇവിടെ മാത്രല്ലാ...എല്ലായിടത്തും.... മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അവര്‍ക്കായി....

ആഷ | Asha said...

നന്നായി എഴുതിയിരിക്കുന്നു.

ശ്രീ said...

സഹയാത്രികാ...
വിജയേട്ടന്റെ ജീവിതം മനസ്സില്‍‌ കൊണ്ടു. വളരെ ടച്ചിങ്ങ്.
“ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... "ഇതവന്റെ സ്വപ്നം...”

ഈ സ്വപ്നങ്ങളെല്ലാം പൂവണിയട്ടെ...
:)

അപ്പു ആദ്യാക്ഷരി said...

സഹയാത്രികാ..
നാ‍ട്ടിലിരിക്കുന്നവര്‍ - വീട്ടുകാരായാലും, മക്കളായാലും, ഭാര്യയായാലും - ധരിച്ചുവശായിരിക്കുന്ന ഒരു കാര്യമുണ്ട്. ഗള്‍ഫ് എന്നാല്‍ പണം വാരിക്കൂട്ടാവുന്ന, ചിലവുകളൊന്നുമില്ലാത്ത ഏതോ അത്ഭുതലോകമാണെന്ന്. ഇവിടെ വന്നു കഷ്ടപ്പെടുന്ന ഓരോ പ്രവാസിയുടേയും ഭാര്യമാരെ ഒരു പ്രാവശ്യം ഇവിടെകൊണ്ടുവന്ന് ഇവിടുത്തെ സ്വര്‍ഗ്ഗവും നരകവും ഒന്നു കാണിച്ചുകൊടുക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഭൂരിപക്ഷം പ്രവാസികളും, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാര്‍, അവരുടെ ജോലിയെപ്പറ്റിയോ, ജീവിത ചുറ്റുപാടുകളെപ്പറ്റിയോ നാട്ടിലിരിക്കുന്നവരോട് പറയാറുമില്ല.

വേണു venu said...

സഹ യാത്രികന്‍‍,
നല്ല രീതിയില്‍‍ അവതരിപ്പിച്ചു. പണത്തിന്‍റെ ബുദ്ധിമുട്ടു കൊണ്ടു് ബൈപാസ്സു് സര്‍ജറി മാറ്റി വച്ചു ജീവിക്കുന്ന ഒരു ഗള്‍‍ഫു് മലയാളിയെ അറിയാം. പോകുന്നതു വരെ പോകട്ടെ. ഇത്രയും ഒരു വലിയ തുക ഇപ്പോഴെവിടെ നിന്നു്. മറുപടി കേട്ടു് ദുഃഖിക്കുന്നതിനോടൊപ്പം ആലോചിച്ചു പോയി. ശരിയല്ലേ..

കുഞ്ഞന്‍ said...

സഹയാത്രികാ,, നല്ല രീതിയില്‍ അവതരിപ്പിച്ചു, പക്ഷെ,
ഗള്‍ഫില്‍ സ്ഥിര വരുമാനം കിട്ടുന്ന,ചെറിയ തുകയായാലും വലിതായാലും,യാതൊരുവനും പട്ടണി കിടക്കുന്നില്ല.ഭക്ഷണകാര്യത്തില്‍ പിശക്കു കാണിച്ചിട്ട് ആരേയും ഞാന്‍ മെലിഞ്ഞു കണ്ടിട്ടില്ലാ. ജോലികഴിഞ്ഞു വന്നാല്‍,ചൂടും തണുപ്പുമറിയാതെ ഉറങ്ങാനും പറ്റുന്നുണ്ട്. പിന്നെ ആരോടെങ്കിലും ചോദിച്ചാല്‍ കടമായിട്ടെങ്കിലും സാമ്പത്തിക സഹായം ലഭിക്കും. എന്നാല്‍ നാട്ടില്‍ പണിയെടുക്കുന്നവരുടെ അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ,കുടും‌ബം വിശന്നിരിക്കുന്നതു കാണുമ്പോല്‍ എങ്ങിനെ വയറു നിറച്ചു കഴിക്കും? രോഗങ്ങളും ദുരിതങ്ങളും എപ്പോഴും കൂടെയുണ്ടാകും(ഇവിടെ രോഗങ്ങളില്ലെന്നല്ലാ പറയുന്നത്, നാട്ടിലേക്കാളും ആരോഗ്യം ഇവിടെ നില്‍ക്കുമ്പോള്‍ ഉണ്ട് അതൊരു സത്യവുമാണ്)ആരോടെങ്കിലും കടം ചോദിച്ചാല്‍,സങ്കടങ്ങള്‍,കഷ്ടപ്പാടും കേട്ടു അവനെ ആശ്വസിപ്പിക്കേണ്ട അവസ്ഥയാകും.നാട്ടിലുള്ളവരുടെ കുട്ടികളായാലും ആവിശ്യങ്ങള്‍ക്കു യാതൊരു കുറവുമുണ്ടാകില്ലാ..

ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ യാതൊരു മടിയും കൂടാതെ(ദേഷ്യപ്പെടലും കൈമലര്‍ത്തലും ചെയ്യുമെങ്കിലും)അവസാനം ആവിശ്യത്തിലധികം കാശയച്ചുകൊടുക്കുന്ന നമ്മള്‍ ഗള്‍ഫു പ്രവാസികള്‍ തന്നെയാണു തെറ്റുകാര്‍.

പോസ്റ്റിനേക്കാള്‍ വലിയ കമന്റാകുമെന്ന ഭയത്താല്‍ ചുരുക്കുന്നു.

Sethunath UN said...

സഹയാത്രികാ,

ഗള്‍ഫു കാരന്റെ സര്‍വ്വസാധാരണമായ പ്രശ്നം. "എങ്ങിനെ പറ്റില്ലാ എന്നു പറയും?" "അവരെന്തു വിചാരിക്കും.. ഞാനെങ്ങിനെയൊ.. എനിയ്ക്കെങ്ങെനെയോ ആയിക്കോട്ടെ" " അവരെങ്കിലും...."

നന്നായി കേട്ടോ.

Vanaja said...

നല്ല മാതാപിതാക്കളെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. അത് തിരിച്ചറിയുന്നത് പലപ്പോഴും വളരെ വൈകിയായിരിക്കും.

നന്നായി എഴുതിയിരിക്കുന്നു.:)

ചീര I Cheera said...

sസഹയാത്രികാ....
ശരിയ്ക്കും...
ഗള്‍ഫിലുള്ളവരുടെ മറ്റു സംഘര്‍ഷങ്ങളുടെ കൂട്ടത്ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാനസിക സംഘര്‍ഷം തന്നെയാണിത് ഇത് അല്ലെ... നാട്ടിലേയ്ക്ക് പൈസ എങ്ങനെയെങ്കിലും എത്തിയ്ക്ക്കാ‍ാനുള്ള തത്രപ്പാടുകള്‍..
പ്പ്രത്യേകിച്ചും ഗള്‍ഫിലെ ചുറ്റുപാടുകള്‍ വല്ലാത്തൊരു തരത്തിലായി പോയി..

വിജയേട്ടന്റെ മനസ്സ് കണ്ടു ട്ടൊ..

സൂര്യോദയം said...

വളരെ സത്യസന്ധമായി പല പ്രവാസികളുടേയും ചിന്തകളെ വിവരിച്ചിരിയ്ക്കുന്നു. ഗള്‍ഫിലാണെന്ന് വച്ചാല്‍ ഏതോ സ്വര്‍ഗ്ഗത്തിലാണെന്നാണ്‌ നാട്ടില്‍ പലരുടേയും വിശ്വാസം. അവിടെ അവര്‍ എത്രമത്രം കഷ്ടപ്പാടും വിരഹവും അനുഭവിച്ചാണ്‌ കുടുംബത്തിനുവേണ്ടി ജീവിക്കുന്നത്‌ എന്ന് മനസ്സിലാക്കാത്തവരാണ്‌ അധികവും... നാട്ടിലെ സുഖസൗകര്യങ്ങള്‍ക്ക്‌ വേണ്ടി അവര്‍ ഗള്‍ഫിലേയ്ക്ക്‌ ഫോണ്‍ ചെയ്ത്‌ ആവശ്യങ്ങള്‍ പറയും.. അതിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി അവിടെ എത്ര ബുദ്ധിമുട്ടുണ്ട്‌ എന്നത്‌ പലരും ചിന്തിക്കുന്നേയില്ല എന്നത്‌ കഷ്ടം തന്നെ..

താങ്കളുടേ ഈ പോസ്റ്റ്‌ അങ്ങനെയുള്ള പലരും വായിക്കാനിടയാവട്ടെ...

സഹയാത്രികന്‍ said...

ആഷാജീ... നന്ദി :)

ശ്രീ, ഇങ്ങനെയുള്ള ചില സ്വപ്നങ്ങളാണു ഇവിടുത്തെ ഈ ജീവിതത്തിലെ ആശ്രയം... അതെല്ലാം പൂവണിയട്ടെല്ലേ... :)

അപ്പ്വേട്ടാ അങ്ങയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. :)

വേണുവേട്ടാ ഓരോന്നു കേട്ട് വിഷമിക്കാന്നല്ലാണ്ട് എന്തു ചെയ്യാന്‍... നമുക്കുമില്ലേ പരിമിതികള്‍.... :(

കുഞ്ഞേട്ടാ വ്യക്തമായ ഈ അഭിപ്രായത്തിനു നന്ദി.
ഇവിടെ പട്ടിണികിടക്കുന്നുണ്ടെന്നോ, ഭക്ഷണം കഴിക്കുന്നില്ല എന്നോ അല്ല ഞാന്‍ ഉദ്ദേശ്ശിച്ചത്... ഇവിടുള്ളോരുടെ മനസ്സാണു...

താങ്കള്‍ പറഞ്ഞപോലെ...."ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ യാതൊരു മടിയും കൂടാതെ(ദേഷ്യപ്പെടലും കൈമലര്‍ത്തലും ചെയ്യുമെങ്കിലും)അവസാനം ആവിശ്യത്തിലധികം കാശയച്ചുകൊടുക്കുന്ന നമ്മള്‍ ഗള്‍ഫു പ്രവാസികള്‍ തന്നെയാണു തെറ്റുകാര്‍."
അതിനു പിന്നില്‍ ഒരു പാട് മാനസിക വ്യഥകളുണ്ട് എന്നേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. :)

നിഷ്ക്കളങ്കാ....
ആരോ പറഞ്ഞു കേട്ടിരിക്കണൂ, "പട്ടിണീ കിടക്കണേല്‍ പോലും കാശ് വേണ്ട നാടാ" ഇത് എന്ന് :)

വനജേച്ചി അതൊരു ഭാഗ്യം തന്നെ, പലരും തിരിച്ചറിയാന്‍ ഒരു പാട് വൈകുന്നു... ഒരുപാട് :(

പി. ആര്‍. ജി... ഗള്‍ഫിലെ ഈ ചുറ്റുപാടുകള്‍...അത് പലരും മനസ്സിലാക്കുന്നില്ല... അല്ലേല്‍ നമ്മളതിനു ഇടനല്‍കുന്നില്ല. :)

സൂര്യോദയമേ... താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു... നന്ദി :)

ഇവിടെ വന്ന് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്‍ക്കും നന്ദി. :D

G.MANU said...

yes......u said it

ചന്ദ്രകാന്തം said...

...തികച്ചും സത്യസന്ധമായ പോസ്റ്റ്‌.

മെലോഡിയസ് said...

വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍ !!

ശാലിനി said...

വിജയന്മാരുടെ പ്രധാനപ്രശ്നം നാട്ടിലുള്ളവരെ ശരിയായ വിവരങ്ങള്‍ അറിയിക്കില്ല എന്നാണ്. ഇന്ന് ലാപ്ടോപ്പ് ആവശ്യപ്പെടുന്ന മകള്‍ നാളെ വാര്‍ദ്ധക്യത്തിലെത്തി നാട്ടിലെത്തുന്ന പിതാവിനെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടോ?

കുഞ്ഞാ ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളില്‍ പോയിട്ടുണ്ടോ? ഇവിടെ കുവൈറ്റിലെ പല ലെബര്‍ ക്യാമ്പുകളിലൂം ഈ പറഞ്ഞ ചൂടിന്റേയും തണുപ്പിന്റേയും സംവിധാനങ്ങളില്ല. പിന്നെ ഭക്ഷണം 50 ഫിത്സിന് കുബ്ബൂസ് കിട്ടുന്നതുകോണ്ട് പട്ടിണി കിടക്കുന്നില്ല. (നമ്മുടെ നാട്ടില്‍ ഇതുപോലെയൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍!)
“പിന്നെ ആരോടെങ്കിലും ചോദിച്ചാല്‍ കടമായിട്ടെങ്കിലും സാമ്പത്തിക സഹായം ലഭിക്കും.“ ഇത് എപ്പോഴും കിട്ടണമെന്നില്ല, പിന്നെ അതും കടമല്ലേ ?

കടം വീ‍ട്ടി കടം വീട്ടി ജീവിതം ഇവിടെതന്നെ തീര്‍ക്കുന്ന വിജയന്മാര്‍, കുടുംബജീവിതം ഹോമിച്ചാണ് ഇവിടെ കഴിയുന്നത്.

ഹരിശ്രീ said...

സഹ യാത്രികന്‍‍,
ഗള്‍ഫിലുള്ളവരുടെ പ്രശ്നം നല്ല രീതിയില്‍‍ അവതരിപ്പിച്ചു.
വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍ !

സു | Su said...

മിക്കവാറും മാതാപിതാക്കളും ഇങ്ങനെയാണ്. പ്രവാസികള്‍ ആയാലും അല്ലെങ്കിലും. തങ്ങള്‍ക്കില്ലാതിരുന്ന സൌഭാഗ്യങ്ങള്‍, മക്കള്‍ക്ക് കിട്ടണമെന്ന് ആശിക്കുന്നവര്‍. ഇഷ്ടം പോലെ ഉള്ളവര്‍ക്ക് എളുപ്പം. ഇല്ലാത്തവര്‍ ബുദ്ധിമുട്ടി ആയാലും ഒക്കെ ചെയ്തുകൊടുക്കും. ഇതൊക്കെ ഓര്‍മ്മിക്കുന്ന മക്കളാണെങ്കില്‍, മാതാപിതാക്കളുടെ ഭാഗ്യം.

ഉപാസന || Upasana said...

സഹയാത്രികാ,

എന്തൊരു വാക്കുകളാടോ ഇത്.
നല്ല ഷാര്‍പ്പ് ആയി പറഞ്ഞിട്ടുണ്ട്.
നല്ല കുറിപ്പ്
:)
ഉപാസന

ജോസ്‌മോന്‍ വാഴയില്‍ said...

ഒന്നും പറയാന്‍ ഞാന്‍ ആളല്ല...!! എങ്കിലും... ആ വേദന ഞാന്‍ മനസിലാക്കുന്നു...! കൂടാതേ.. “ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നാട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... ഇതവന്റെ സ്വപ്നം...” ഈ സ്വപ്നം വിജയേട്ടന്റെ ഒരു പേടിസ്വപ്നം ആവാതിരിക്കട്ടെ എന്ന് കൂടി ആഗ്രഹിക്കുന്നു...!!!!!!

സഹയാത്രികന്‍ said...

മനു ജി, ചന്ദ്രകാന്തം, മെലോഡിയസ്... നന്ദി... :)

ശാലിനി നന്ദി... ഈ അഭിപ്രായത്തിനു... മകള്‍ ആ അച്ചനെ സംരക്ഷിക്കും എന്നു തന്നെ പ്രത്യാശിക്കാം... :)

ഹരിശ്രീ നന്ദി... :)

സൂവേച്ചി പൂര്‍ണ്ണമായും താങ്കളുടെ അഭിപ്രായത്തോടും യോജിക്കുന്നു... :)

അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള ആ നടത്തം... അത് മന്‍സ്സില്‍ത്തട്ടി സുനിലേ... അഭിപ്രായത്തിനു നന്ദി :)

ജോസ്മോന്‍ നമുക്കങ്ങനെ ആശിക്കാം...പ്രാര്‍ത്ഥിക്കാം... :)

മൂര്‍ത്തി said...

നന്നായി എഴുതിയിരിക്കുന്നു.

ഏ.ആര്‍. നജീം said...

സഹയാത്രികാ,
വളരെ സത്യമായ കാര്യം,
ഇത്തരത്തില്‍ തിന്നാതെയും കുടിക്കാതെയും നാട്ടില്‍ അയച്ചാലും അവിടുള്ളവരുടെ ധാരണ അത്രയും പൈസ നമ്മള്‍ ഇവിടെ കരുതിയിട്ടാകും അവര്‍ക്ക് അയക്കുന്നതെന്നാ.. അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലെല്ലോ..
എല്ലാം കഴിഞ്ഞു തിരികെ ചെല്ലുമ്പോള്‍ പ്രിയപ്പെട്ടവര്‍ തന്നെ തിരിച്ചു ചോദിക്കും "പിന്നെ ഇത്രയും നാള്‍ നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നു മനുഷ്യാ...?"
:)

വികടൻ said...

ഈ ഗള്‍ഫുകാര്‍ പല്ലികളെപ്പോലെ ആണ്‌. ഉത്തരം താങ്ങുന്നത്‌ തങ്ങളാണെന്നും ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്നവര്‍ വേറെ ഇല്ലെന്നും മരുഭൂമിയില്‍ കിടന്ന് പൊരിവെയിലത്ത്‌.... അങ്ങനെ പോകുന്നു സുഹ്രുത്തുക്കളേ പരിവേദനങ്ങള്‍. "അത്താഴം കഴിക്കാത്തവര്‍ ഭാഗ്യവാന്മാര്‍, കാരണം പഴങ്കഞ്ഞി അവര്‍ക്കുള്ളതാകുന്നു" എന്ന മോഡല്‍ ഡയലോഗുകള്‍ അപ്ലിക്കബിള്‍ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അത്രയും ഉണ്ടോ സഹയാത്രികാ ? ജോലി ചെയ്യുന്നത്‌ എവിടെയും ബുധിമുട്ടുള്ള കാര്യം തന്നെ. പിന്നെ, ഗള്‍ഫുകാരന്‍ നാട്ടിലേക്കയക്കാന്‍ കഷ്ടപ്പെട്ടും മിച്ചം വച്ചും പണമുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടിനേക്കാള്‍ വലുതാണ്‌ സ്വന്തം മക്കളുടെ അടുത്ത്‌ നിന്ന് അവര്‍ക്ക്‌ വേണ്ടത്‌ ചെയ്ത്‌ കൊടുക്കുക എന്നത്‌. പ്രവാസം വേദനയാണ്‌, സമ്മതിക്കുന്നു. സ്വയംകൃതാനര്‍ഥം എന്നും അതിനെ വിളിക്കാമോ എന്നൊരു സംശയം. (ഒരു പക്ഷെ ഈ വിജയേട്ടന്റെ അച്ഛന്‍ വിജയേട്ടനെ വളര്‍ത്താന്‍ ഇതിലും ബുദ്ധിമുട്ടിക്കാണും. വിജയേട്ടന്‍ അന്വോഷിച്ചിട്ടുണ്ടോ എന്തോ...)

സഹയാത്രികന്‍ said...

മൂര്‍ത്തി സാറേ , നജിം ജീ നന്ദി...

വികടാ...

സമ്മതിക്കുന്നു... പക്ഷേ അവിടെ മക്കള്‍ക്ക് മാതാപിതാക്കളുടെ ബുദ്ധിമുട്ട് ഒരു പരിധി വരെ കണ്ട് മനസ്സിലാക്കാന്‍ പറ്റും... കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന മക്കളാണേല്‍ രക്ഷയില്ല... പ്രവാസികളുടെ മക്കള്‍ക്ക് ഇതു കാണാനുള്ള സാധ്യത കുറവുമാണു... ഞാന്‍ പറഞ്ഞതും അതാണു.... ആ വേദന നിങ്ങള്‍ മനസ്സിലാക്കണം... അവരുടെ പ്രതീക്ഷ നിങ്ങള്‍ കെടുത്തരുത്... പിന്നെ ഞാന്‍ കൂടപ്പിറപ്പുകളെന്നു വിളിച്ചത് പ്രവാസികളുടെ മക്കളെ മാത്രല്ലാ... എല്ലാരോടും കൂടിയാണു പറഞ്ഞത്...

പിന്നെ വിജയേട്ടന്‍ അദ്ദേഹത്തിന്റെ അഛ്ചനെക്കുറിച്ചോര്‍ത്തോ എന്നറിയില്ല... പക്ഷേ ഞാന്‍ 'സഹയാത്രികന്‍ ' അറിയുന്നു എന്നേം എന്റെ ഏട്ടനേം അല്‍പ്പം കഷ്ടപ്പെട്ടാ അഛ്ചനും അമ്മേം വളര്‍ത്തിയിരിക്കണേ... പക്ഷേ ആ കഷ്ടപ്പാടൊന്നും അറിയിച്ചിട്ടില്ലാ നാളിതു വരെ... ഇപ്പൊഴും ഞങ്ങള്‍ക്കയി പ്രാര്‍ത്ഥിക്കുന്നു... അത് നന്നായി മനസ്സിലാക്കിയതു കൊണ്ടാണു മാഷേ ഇദ്ദേഹത്തിന്റെ വിഷമം കണ്ടപ്പോള്‍ മനസ്സൊന്നു പിടഞ്ഞത്

വികടൻ said...

സഹയാത്രികാ... ഞാന്‍ തര്‍ക്കിക്കുകയല്ല. വിജയേട്ടന്റെ വേദന വായനക്കാര്‍ക്കും നൊമ്പരമുളവാക്കി. ഗള്‍ഫുകാരന്‍ പണക്കാരന്‍ അല്ലാ എന്നുള്ള സത്യം ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അമ്പലം, പള്ളി വക പിരിവുകളില്‍ രസീത്‌ കീറിത്തരുമ്പോള്‍ ഒരു നെടുവീര്‍പ്പ്പ്പോടെ കണ്ടിരുന്ന ആ വലിയ സംഖ്യകള്‍ ഇപ്പ്പ്പോള്‍ പല ഗള്‍ഫുകാര്‍ക്കും അന്യാമായിത്തുടങ്ങി എന്നത്‌ തന്നെ ആ തിരിച്ചറിവിന്റെ ഭാഗമാണ്‌. ഒന്നും അറിയിക്കാതെ പുലര്‍ത്തുക എന്നത്‌ നിര്‍ത്തി "ഗള്‍ഫ്‌" ന്റെ പുറം മോടികള്‍ പ്രദര്‍ശിപ്പിക്കാതെ പച്ചയായി ജീവിക്കുന്നവരേയും ഞാന്‍ കണ്ടിട്ടുണ്ട്‌. അവര്‍ താരതമ്യേന കൂടുതല്‍ സന്തുഷ്ടരാണ്‌ എന്നത്‌ മറ്റ്‌ ഗള്‍ഫുകാര്‍ക്കും ഒരു മാതൃകയല്ലേ ?

സഹയാത്രികന്‍ said...

വികടാ.. ഈ അഭിപ്രയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു... പക്ഷേ പലരും അത് ചെയ്യുന്നില്ല... പുറമോടികള്‍ കാട്ടാതെ പച്ചയായി ജീവിക്കുന്നവര്‍ വിരളം...

ഈയിടെ ഒരുവന്‍ നാട്ടില്‍ പോയി.... ഇവിടെ നല്ലരീതിയില്‍ തന്നെ ശമ്പളം വാങ്ങുന്നു കക്ഷി... നാട്ടില്‍ ചെന്ന് ഒരു 3 മാസം അടിച്ചുപൊളിചു നടന്നു... കുറച്ചു സ്ഥലമെല്ലാം വാങ്ങി... തിരിച്ചു പോരാറായപ്പോള്‍ ഒന്നരലക്ഷം കടായീത്രെ...എന്താ അവന്‍ ചെയ്തേ ആവോ...? അവസാനം ഇവിടുത്തെ ചില സുഹൃത്തുക്കള്‍ മുഖാന്തിരമാണു ടിക്കറ്റ് പോലും ഒപ്പിച്ചത്... ഒരു മാസം കഴിഞ്ഞ് കാശുകൊടുക്കാമെന്ന വ്യവസ്ഥയില്‍....!
ഇങ്ങനെയുള്ളവരാണധികവും...ഈ പ്രവണത തെറ്റ് തന്നെ... കുഞ്ഞേട്ടന്‍ പറഞ്ഞ അഭിപ്രായത്തിന്റെ അവസാനം ശ്രദ്ധിച്ചുവോ... പ്രവാസിയുടെ ഈ അവസ്ഥകള്‍ക്ക് അവന്‍ തന്നെ ഒരു പരിധിവരെ കാരണം...

:)

ഗിരീഷ്‌ എ എസ്‌ said...

ഇതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അര്‍ത്ഥതലം കാണാന്‍ കഴിഞ്ഞു...
എഴുത്തിന്റെ
ശാലീനത
കൂടുതല്‍ ഹൃദ്യമാക്കി
ഭാവുകങ്ങള്‍...

d said...

നന്നായിരിക്കുന്നു. സത്യസന്ധമായ വിവരണം..

സഹയാത്രികന്‍ said...

ദ്രൗപതി, വിണേ.... ഇവിടെ വന്നതിനും ഈ അഭിപ്രായത്തിനും നന്ദി.

മയൂര said...

നല്ല അവരണശൈലി, ഹൃദയത്തില്‍ തട്ടുന്ന വരികള്‍...

ജയകൃഷ്ണന്‍ said...

എന്റ മാഷെ നിങ്ങളിതൊക്കെ ആരൊടാണ് പറയുന്നത്.നിങ്ങള്‍ക്ക് കുട്ടികള് ഉണ്ടാകുമ്പൊ നിങ്ങളും അവര്‍ ആവശ്യപ്പെടുന്നത് വാങ്ങികൊടുക്കും,ഒരിക്കലും നമുക്ക് ഒന്നും വേണ്ടെന്നു വെക്കാന്‍ പറ്റില്ല.ഇതൊന്നും വാങ്ങി ത്തരില്ലെന്നു പറഞ്ഞാലുണ്ടല്ലൊ ...ഒന്നുകില്‍ അവര്‍ അതു കിട്ടാനുള്ള ഏതു വ്രിത്തികെട്ടവഴിയും നൊക്കും ആല്ലെങ്കില്‍ ആത്മഹത്യ ചെയ്യും,ഇതാ ഇപ്പൊ ലൊകം.

K M F said...

fantastic i love it

സഹയാത്രികന്‍ said...

മയൂര... നന്ദി...

ജയകൃഷ്ണാ .... ഞാന്‍ പറഞ്ഞത് താങ്കള്‍ തെറ്റായി എടുത്തു എന്നു തോന്നുന്നു... ഞാന്‍ മക്കള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് വാങ്ങിക്കൊടുക്കരുത് എന്ന് പറഞ്ഞുവോ...? ഇല്ല എന്ന് തോന്നുന്നു...
അവരുടെ ആഗ്രഹസഫലീകരണത്തിനു പിന്നില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ചില ചില്ലറ ബുദ്ധിമുട്ടുകള്‍ അവരും മനസ്സിലാക്കണം എന്നല്ലേ പറഞ്ഞത്.വാര്‍ദ്ധക്യത്തില്‍ മക്കള്‍ അവര്‍ക്ക് തണലാകണം എന്നുമാണു ഞാന്‍ പറഞ്ഞത്...
ഞാനിന്ന് എന്റെ മാതാപിതാക്കളെ മനസ്സിലാക്കിയാലല്ലെ, നാളെ എന്റെ മക്കള്‍ എന്നെ മനസ്സിലാക്കൂ...

കെ.എം.എഫ്. .... നന്ദി

Unknown said...

നന്നായിട്ടുണ്ട്
വരും തലമുറകള്‍ കേട്ടു പഠിക്കട്ടെ....
ഇപ്പോളത്തേയും ....
ആശംസകള്‍

മന്‍സുര്‍ said...

പ്രിയ സ്നേഹിത സഹയാത്രിക

മികച്ച രചന...അഭിനന്ദനങ്ങള്‍

ജീവിതം സുന്ദരമാണ്‌...ഒരു യാത്രയിലാണ്‌ നമ്മല്‍
ആ യാത്ര ഒരിക്കല്‍ എവിടെയോ വെച്ച് അവസാനികുബോല്‍ നമ്മല്‍ അവസാനികുന്നു..കൂടെ ജീവിതവും അവസാനികുന്നു.
ആ ജീവിതമാം യാത്രയില്‍ നാം കണ്ടുമുട്ടുന്ന വ്യത്യസതങ്ങളായ രീതികള്‍, കഴ്ചപാടുകള്‍ ..
ദഃഖമില്ലായിരുന്നുവെങ്കില്‍ നാമറിയാതെ പോകുമായിരുന്ന സന്തോഷം
എല്ലാം കാലത്തിന്‍റെ കൈകളില്‍ ഭദ്രം
മറ്റുള്ളവരുടെ പരിഭവത്തില്‍ എന്‍റേത്‌ പരിഭവമല്ലാതായി തീരുന്നു......ഭാഗ്യവും,നിര്‍ഭാഗ്യവും നമ്മല്‍ ഉണ്ടാകുന്നു...അല്ലെങ്കില്‍ പരിശ്രമിച്ചു നേടുന്നു...പരാജയങ്ങളില്‍ വിധിയെ പഴികുന്നു
നല്ലതിനായ് പ്രവര്‍ത്തിക്കം ....പ്രാര്‍ത്ഥിക്കാം

മന്‍സൂര്‍ , നിലംബൂര്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല പോസ്റ്റ്,

ഓടോ: എം‌ബി‌എ കാര്‍ക്ക് ലാപ്റ്റോപ്പ് ഒന്നും വേണ്ടാട്ടോ. മാക്‍സിമം ഒരു ഡെസ്ക്‍ടോപ്പ് അതുതന്നെ വേണ്ടിവരുവോന്ന് സംശയാ.

തെന്നാലിരാമന്‍‍ said...

really touching, and very nice presentation...നന്നായിരിക്കുന്നു മാഷേ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല പ്രതീക്ഷകളാ‍ണുജീവിതത്തെ മുന്നോട്ടു നയിക്കുനത്.

മകള്‍ നല്ലനിലയിലെത്തിക്കുകയെന്ന വിജയേട്ടന്റെ യും,
അച്ഛ്ന്റെ ആഗ്രഹം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നുള്ള സഹയാത്രികന്റെ യും,മതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ മനസിലാക്കി അവരെ സ്നേഹിക്കണമെന്ന നമ്മുടേയും പ്രതീക്ഷകള്‍ സഫലമാകട്ടെ..!

മഴത്തുള്ളി said...

സഹയാത്രികാ,

ഒരച്ഛന്റെ വികാരങ്ങളും പ്രവാസി ജീവിതത്തിലെ ദുഖങ്ങളും വരച്ചുകാട്ടിയിരിക്കുന്നു. ഇതുപോലെ എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് പലരും കടന്നു പോകുന്നത്.

K M F said...

nannayirikkunnu

Dhanesh Nair said...

അന്ന് തന്നെ കാമെംട് എഴുതണം എന്നു വിചാരിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. വലിയ കഥ വായിക്കാനുള്ള ശേഷി എനിക്കില്ല. പക്ഷേ ഇതു മുഴുവന്‍ വായിച്ചു. നന്നായിട്ടുണ്ട്‌. അഭിനധനങ്ങള്‍.

സഹയാത്രികന്‍ said...

ടെസ്സി... നന്ദി.... :)


മന്‍സൂറേ... സ്നേഹിതാ എല്ലാവര്‍ക്കും നല്ലതു വരട്ടേന്നു പ്രാര്‍ത്ഥിക്കാം.... :)

ചാത്തോ നന്ദി :)
[എന്തായാലും ലാപ്ടോപ്പില്‍ തന്നെ ഉറപ്പിച്ചു.]

രാമാ നന്ദി :)

വഴിപോക്കന്‍ ചേട്ടാ, അതെ എല്ലാരുടെയും പ്രതീക്ഷകള്‍ സഫലമാകട്ടെ.... :)

മഴത്തുള്ളിമാഷേ നന്ദി... :)

k m f നന്ദി... :)


ധനേഷേ.... 'അന്നു തന്നെ'എന്നുദ്ദേശിച്ചത് മനസ്സിലായില്ല്യാട്ടോ...
എന്തായലും വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

കാശിത്തുമ്പ said...

നല്ല പോസ്റ്റ്.

ഇത് നാണയതിന്ടെ ഒരു വശം മാത്രം.

ഞാന്‍ കുഞ്ഞന്‍ പറഞ്ഞതിനോടും യോജിക്കുന്നു. ഒരര്‍ത്ഥത്തില്‍ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ ആവിശ്യത്തിലധികം കാശയച്ചുകൊടുക്കുന്ന ഗള്‍ഫു പ്രവാസികള്‍ തന്നെയാണു തെറ്റുകാര്‍. ആഗ്രഹിച്ചിതല്ലേ എന്നു കരുതി എന്തിനും തയ്യാറാകുന്നത് ഭാവിയില്‍ ദോഷമേ ചെയ്യൂ. ഇന്നാഗ്രഹിച്ചതു കിട്ടി, നാളെയതു കിട്ടാതായാല്‍ ...? ഇപ്പോഴത്തെ കുട്ടികളുടെ കാര്യം പ്രവചനാതീതമാണല്ലോ.

കുട്ടികളെ ദു:ഖങ്ങള്‍ അറിയിക്കാതെയല്ല വളര്‍ത്തേണ്ടത്. സ്വന്തം കുടുംബത്തില്‍ എന്തു നടക്കുന്നു എന്നും, ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ നിറവേറ്റിക്കൊടുക്കുന്ന ആവശ്യങ്ങള്‍ക്കു പിന്നിലെ മാതപിതാക്കളുടെ വേദനകളും പ്രതീക്ഷകളും അവര്‍ മനസ്സിലാക്കണം. അത് മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്.

‘അവര്‍’ എന്ടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചതുകൊണ്ടു മാത്രമായില്ല. ‘ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഊട്ടുന്നവന്‍ അറിയണം’ എന്നാണല്ലോ.

Sorry for a long comment. Couldn't resist to say atleast this much. Congrats for writing such a thoughtful post. I appreciate it.