Wednesday, February 24, 2010

കൊതുകേ നിനക്കായി...

ആരോ പറഞ്ഞുകേട്ടു... കൊതുക് രക്തം കുടിക്കാന്‍ മനുഷ്യന്റെ ദേഹത്തെത്തുന്നത് വിയര്‍പ്പിന്റെ ഗന്ധം പിടിച്ചാണത്രെ...!(ആണോ... എനിക്കറിയില്ല...!) പെര്‍ഫ്യൂമടിച്ചാല്‍.... അതിന്റെ ഗന്ധം ശരീരത്തിലുണ്ടെങ്കില്‍ കൊതുക് കുത്തില്ലത്രെ...!
അപ്പൊ ഒരു സംശയം... ഗള്‍ഫ്കാരു പെര്‍ഫ്യൂമടിച്ച് നടക്കുന്നത് കൊതുകുകടി കൊള്ളാതിരിക്കാനാണോ...! എങ്കില്‍ കൊതുകളോട് ചെയ്യുന്ന ഒരു കാരുണ്യമായിരിക്കും അത്... കാരണം അവന്റെ ദേഹത്ത് കുടിക്കാനുള്ള രക്തം കാണില്ല....*
ഉണ്ടായിരുന്നതില്‍ 75 % അവന്റെ മുതലാളി ഊറ്റിക്കുടിച്ച് കാണും,
പിന്നെ ബാക്കി ഉള്ളതില്‍ 50 % അറബികള്‍ ഊറ്റിക്കുടിച്ച് കാണും,
ബാക്കി ഉള്ളതിന്റെ 75 % അവന്റെ ബന്ധുക്കളും സ്വന്തകാരും ഊറ്റും,
ബാക്കി ഉള്ളതില്‍ 50 % എയര്‍പോര്‍ട്ടില്‍ ആവിയായി പോകും...
ബാക്കി ഉള്ളതു കൊണ്ടാണു അവനും കുടുംബവും ജീവിക്കണത്....
അതില്‍ നിന്നും ഊറ്റാന്‍ കൊതുകേ നീ മെനക്കെടരുത്... ടൈം വേസ്റ്റാണത്...!
അതു കൊണ്ട് ഗള്‍ഫുകാരെ ഒഴിവാക്കൂ...സമയവും ഊര്‍ജ്ജവും ലാഭിക്കൂ...!

--------------------------------------------------------------------
*(ഒരു ശരാശരി ഗള്‍ഫ്കാരനെ ആണു ഉദ്ദേശ്ശിച്ചത് )

Sunday, September 28, 2008

ആരോഗ്യത്തിന് ഹാനികരം....!

“നിയപ്രകാരമുള്ള മുന്നറിയിപ്പ് : പുകവലി ആരോഗ്യത്തിന് ഹാനികരം“എല്ലാ സ്ഗററ്റിന്റേയും പരസ്യത്തിന് താഴെയായി, ആരെങ്കിലും വായിച്ചാല്‍ പ്രശ്നാകോ എന്ന് ഭയന്ന് പരമാവധി ചെറുതായി എഴുതിയിരിക്കുന്നത് കാണാം. സിഗററ്റിന്റെ പാക്കറ്റിന്മേലും ഈ സംഭവം എഴുതിയിരിക്കുന്നു, “സിഗററ്റ് സ്മോക്കിംഗ് ഈസ് ഇന്‍‌ജൂറിയസ് ടു ഹെല്‍ത്ത്, സ്മോക്കിംഗ് ഈസ് ദ മെയിന്‍ റീസണ്‍ ഫോര്‍ ലങ്സ് ക്യാന്‍സര്‍ ആന്റ് ഹാര്‍ട്ട് ഡിസീസസ് “ എന്ന് ( ഹൊ... മംഗ്ലീഷ് എഴുതാന്‍ വലിയ കുഴപ്പമില്ല ... പക്ഷേ ഇഗ്ലയാളം എളുപ്പല്ല...! ). എന്നാല്‍ അതൊന്ന് അറിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം എന്ന മട്ടിലാണ് പലരും വലിക്കുന്നത്, നോക്കാലോ... ഇത് വല്ലതും ഉള്ളതാണോ എന്ന്...! എന്നിട്ട് പുച്ഛത്തോടെ ഒരു നോട്ടവും ‘ഇതൊക്കെ നമ്മളെത്ര കണ്ടതാ ഗഡീ...‘ എന്ന മട്ടില്‍.

പലരും ഒരു രസത്തിനും, ചുമ്മാ ഒരു ജാഡയ്ക്കും തുടങ്ങുന്ന ഈ കാര്യം പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായി വളരുന്നു.പരസ്യങ്ങളും സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഒരു പരിധി വരെ ഇതിന് പ്രചോദനം നല്‍കുന്നു എന്ന് പറയാതെ വയ്യ. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗററ്റ് മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പടില്ല എന്നൊരു നിയമം നിലവിലുണ്ടെന്നു തോന്നുന്നു. എന്നാല്‍ സാധനം വാങ്ങാന്‍ വരുന്നവരോട് ജനനതിയതിയും വയസ്സും ചോദിച്ച് വില്പന നടത്താന്‍ കടക്കാര്‍ക്കകുമോ...? മാത്രല്ല അവര്‍ക്കു അതിന്റെ ആവശ്യവുമില്ലല്ലോ...?

സ്ക്കൂള്‍ കാലഘട്ടത്തിലേ ആരംഭിക്കുന്നു പുകവലിയോട് ഒരു ഇത്...!

ഏത്...?

അതറിയില്ല... ഒരു ഇത്...!

ആ ഒരു ഇത് എന്തെന്നറിയാനുള്ള ആഗ്രഹം... അത് പലപ്പോഴും സഫലീകരിക്കപ്പെടുന്നത് ഒരു സുഹൃത് സംഗമത്തോടെ... വലിക്കുന്നവന്‍ രണ്ട് വലി വലിച്ച് ഇവന് കൊടുക്കും...“ചുമ്മാ വലിച്ച് നോക്കെടേ... ഒന്നും സംഭവിക്കില്ല... ആദ്യം ഒന്ന് ചുമക്കും അത്രന്നെ... പിന്നെ ശരിയയിക്കൊള്ളും”ഈ സ്ട്രോങ് ഡയലോഗും മറ്റുള്ളവരുടെ സപ്പോര്‍ട്ടും കൂടി ആകുമ്പോള്‍... അവനും വലിക്കും വലി ഒന്ന്...! പിന്നെ പിന്നെ... അത് തുടരും... പിന്നെ ഒരു സിഗററ്റ് കൊളുത്തി എല്ലാരും കൂടി വലി... പിന്നെ പിന്നെ ഷെയറിങ് നിര്‍ത്തും... പിന്നെ ഒരെണ്ണം വേണം ആളൊന്നുക്ക്... പിന്നെ...പിന്നെ... കൂട്ടുകാരില്ലെങ്കിലും സിഗററ്റ് നിര്‍ബന്ധ്മാകും.ആദ്യം വല്ലപ്പോഴും... പിന്നെ ഇടക്കിടെ... പിന്നെ എന്നും... പിന്നെ ദിവസത്തില്‍ 2.... അത് പിന്നെ നാലായി...എട്ടായി.... അങ്ങനെ പോകും....പിന്നെ പിന്നെ സ്റ്റൈല്‍ പരീക്ഷണങ്ങളിലേക്ക് അത് വഴിമാ‍റും... ഉള്ളിലേക്ക് ആസ്വദിച്ച് വലിക്കുന്ന പുക പുറത്തേയ്ക്ക് കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടേയും പുറത്തേയ്ക്ക് കളയാനുള്ള ശ്രമങ്ങള്‍...(അതോ നിവൃത്തീയില്ലതെ കിട്ടിയ സുഷിരത്തിലൂടെ തനിയെ പുറത്തേയ്ക്ക് പോകുന്നതോ...?)

ഇങ്ങനെ ശീലമാകുന്ന ഈ നിസാര കാര്യം ( അത്ര നിസാരമല്ല) ഒഴിവക്കാന്‍ പറ്റത്ത ഒന്നായി മാറാന്‍ അധികം താമസമില്ല. മനുഷ്യന്റെ ദുശ്ശീ‍ലങ്ങളില്‍ ഏറ്റവും മോശം എന്നു വേണേല്‍ വിശേഷിപ്പിക്കവുന്ന ഒന്നാണിത്. പുകവലി ശീലമക്കിയവര്‍ക്ക് അത് നിറുത്താന്‍ അല്പം ബുദ്ധിമുട്ടാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്...( പുകവലി മാത്രല്ല, ഏതു ശീലവും അങ്ങനെത്തന്നെ ). പലരും ഇതിങ്ങനെ തുടരുന്നതിന് ഓരോ കാര്യങ്ങളും കാരണങ്ങളും നിരത്തും. ചിലരോട് എന്തിനാ ഇങ്ങനെ വലിക്കുന്നത് എന്നു ചോദിച്ചാല്‍, എപ്പോഴും ഓരോ ടെന്‍ഷനുകളാണ്, അപ്പൊ ഇതൊന്നു വലിച്ചാല്‍ ഇത്തിരി സുഖാവും... എന്നാണ് മറുപടി. എന്നാല്‍ ഇവര്‍ ടെന്‍ഷനില്ലത്ത നേരത്തും വലിക്കാറില്ലേ...? വേറെ ചിലര്‍ക്ക് അതിലൊന്ന് കത്തി ആ വിരലുകള്‍ക്കിടയില്‍ ഇരുന്നാലെ പണിയെടുക്കാനാകൂ... അപ്പൊഴേ ക്രിയേറ്റിവിറ്റി ഉണ്ടാകൂ... എന്താ കഥ...!

വേറൊരാളു പറഞ്ഞ മറുപടി ഇതാണ്..., “ ഞാന്‍ വലി നിറുത്തി സുനിലേ, പിന്നെ ഇത് എന്റെ സുഹൃത്ത് തന്ന ഒരു പാക്കറ്റ് ആണ്... അപ്പൊ അത് കഴിയണ വരെ... അത്രേ ഉള്ളൂ.... “ ഈ പറഞ്ഞത് ഏകദേശം ഒരു ഒന്നൊര കൊല്ലം മുന്‍പാണ്. അദ്ദേഹം ഇപ്പൊഴും വലിക്കുന്നു... ആ സുഹൃത്ത് കൊടുത്ത പാക്കറ്റില്‍ വലിക്കാതെ ഒരെണ്ണം മാറ്റി വച്ചിരിക്കും, അത് കഴിഞ്ഞാലല്ലെ നിര്‍ത്തേണ്ടൂ... അല്ലാണ്ടെന്താ പറയാ.

വലിക്കുന്നവരേക്കാള്‍ ദോഷമാണ് അടുത്ത് നില്‍ക്കുന്നവര്‍ക്ക്... വലിക്കുന്നവര്‍ക്ക് അതങ്ങ് ചുമ്മാ ഉള്ളിലേക്ക് എടുത്തിട്ട് പുറത്തേയ്ക്ക് കളഞ്ഞാല്‍ മതി... അടുത്തു നില്‍ക്കുന്നവനാണ് ഇവന്‍ പുറത്തേയ്ക്ക് വിടുന്ന പുക ഒരു തരി പോലും അന്തരീക്ഷമലിനീകരണത്തിനിടയാക്കാതെ എല്ലാം ഉള്ളിലേക്കെടുക്കുന്നത്. അവരനുഭവിക്കുന്ന ബുദ്ധിമുട്ട് വലിക്കുന്നവനു പ്രശ്നവുമല്ല. പുകവലി ശീലമില്ലത്തവനു സിഗറ്റ്റിന്റെ പുക മൂക്കെരിച്ചില്‍, ശ്വാസ തടസം, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സിഗററ്റിന്റെ പുകയേറ്റ് ഒന്ന് ചുമച്ചാല്‍ വലിക്കുന്നവന്‍ പുച്ഛത്തോടെ അവനെ നോക്കും... “യെവനാരടെ... ഇല്ലോളം പൊഹ ചെന്നപ്പോഴേക്കും ചുമക്കണാ...!”. അതല്ലതെ മറ്റുള്ളവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ട് അറിയാന്‍ ശ്രമിക്കറില്ല. പലപ്പോഴും ഒന്നപ്പുറത്തേയ്ക്ക് മാറി നിന്നു വലിക്കു... എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മള്‍, വലിക്കുന്നവരാകട്ടെ... നീ വേണേല്‍ മാറിക്കോ... ഞാനിവിടെ നിന്നു തന്നെ വലിക്കും എന്ന രീതിയിലും.
വലിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക മറ്റു ലഹരി പദാര്‍ത്ഥങ്ങളെ പോലെ തന്നെ നിങ്ങളുടെ ശരീരത്തിനു ദോഷകരമായ ഒന്നു തന്നെയാണ് പുകവലിയും, മത്രമല്ല അത് നിങ്ങളെ മാത്രല്ല നിങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരേയും വളരേ ദോഷകരമായിത്തന്നെ ബാധിക്കുന്നു. ടെന്‍ഷന്‍ കുറക്കാന്‍ എന്നു കരുതുന്ന ഈ ശീലം ( അങ്ങനെ കരുതുന്നവര്‍ക്ക് ) സത്യത്തില്‍ ടെന്‍ഷന്‍ കൂട്ടാനേ ഉപകരിക്കൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അര്‍ബുദം, ശ്വസകോശജന്യ രോഗങ്ങള്‍, ഹൃദയ സംബന്ധകായ രോഗങ്ങള്‍ എന്നിവയ്ക്കും ഇടയാക്കുമത്രെ...!പുകവലിച്ചവര്‍ അടുത്തു വരുമ്പോളുണ്ടാകുന്ന ദുര്‍‍ഗന്ധം പലപ്പോഴും ഒരു തരത്തില്‍ പറഞ്ഞാല്‍ അസഹനീയം തന്നെയാണ്. അതു കൊണ്ട് പ്രിയ വലിയന്മാരെ, വലിച്ചു കഴിഞ്ഞാല്‍ വായ് ശുദ്ധമാക്കാന്‍ ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും,മൌത്ത് ഫ്രെഷ്നേര്‍സ് ഒരു പാട് കിട്ടാനുണ്ടല്ലോ.... അല്ലാതെ എന്റെ സുഹൃത്ത് ചെയ്യുന്ന പോലെ പുകവലിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം മാറാന്‍ ‘പാന്‍ പരാഗ്’ കഴിക്കരുത്...!

സ്ഥിരമായി പുകവലിക്കുന്നവര്‍ അതിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുക. തുടക്കക്കാര്‍ അത് നിറുത്താന്‍ ശ്രമിക്കുക, ഇതു വരെ വലിച്ചിട്ടില്ലാത്തവര്‍ വലിക്കാതിരിക്കാനും ശ്രമിക്കുക. ഇതൊന്നും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പറയുന്നതല്ല... നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നേ പറയുന്നുള്ളൂ.പുകവലി നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ കുടുംബത്തിനും സമൂഹത്തിനു തന്നെയും ദോഷം ഉളവാക്കുന്ന ഒന്നാണ്. ശ്രമിച്ചാല്‍ സാധ്യമാകാത്തതായി അധികം കാര്യങ്ങളില്ല.... അതു കൊണ്ട് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കൂ...ഓഴിവാക്കേണ്ടത് ശ്രമമല്ല... പുകവലി.

Thursday, November 29, 2007

അന്തഃസ്യ കുന്തഃസ്യ ദേവസ്യ !

“നേരം പന്ത്രണ്ട് കഴിഞ്ഞു.... അതിയാനെവിടെപ്പോയിക്കിടക്കാണാവോ...? എവിടേലും പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോകാ..ഏഹേ... അങ്ങനൊരു പതിവില്ലലോ... എന്നും വന്ന് എന്റെ കൈയ്യീന്ന് രണ്ട് ചീത്ത കേട്ടാലേ അതിയാനു സമാധാനമാകൂ... “

ജനവാതിലിലൂടെ പുറത്തേക്ക് നോക്കി മറിയാമച്ചേട്ടത്തി ആരോടെന്നില്ലാതെ പറഞ്ഞു.

ചേട്ടത്തിയ്ക്ക് വയസ്സ് അമ്പതിനടുത്തായി...ഭര്‍ത്താവ് കറിയാച്ചനും മൂന്ന് മക്കളും... രണ്ടാണും അവരുടെ മധ്യത്തില്‍ ഒരു പെണ്ണും.... അതു തന്നെ അവരുടെ ലോകം..... തനി നാട്ടിന്‍പുറത്തുകാരി... ആരേലും കുരുത്തക്കേടിനു ചേട്ടത്ത്യേ മക്കളൊക്കെ എന്നാ പറയുന്നൂ എന്നെങ്ങാനും ചോദിച്ചാല്‍...പിന്നെ തുടങ്ങായി ....

“ മോളങ്ങ് ബാംഗ്ളൂരാ... കെട്ട്യോനോടോപ്പേ.... അവനെന്തോ പത്രാസുള്ള പണിയാ... നമ്മുടെ വായിലൊന്നും ഒതുങ്ങുകേലാന്നേ.... അവള്‍ക്ക് രണ്ട് പിള്ളേരുണ്ട്... ഒരു മോനും ഒരു മോളും...“

“ പിന്നെ മൂത്തോന്‍ അടുത്തുന്നെന്യാ കെട്ടിയേക്കണേ... പെണ്ണിനു പണിയൊന്നുമില്ലന്നേ... എന്തോ പൂട്ടീഷനോ മറ്റോ പഠിച്ചൂന്നൊക്കെ പറയണകേട്ടൂ...ആ അതങ്ങനെ കിടക്കണൂ... പിന്നേ സ്നേഹള്ളോളാ... ( ഉറങ്ങുമ്പോള്‍).... വീട്ടിലെ പണിയെല്ലാം എടുത്തോളും... (ഇല്ലേല്‍ പട്ടിണിക്കിടക്കേണ്ടി വരും) അവനു പിള്ളേരു നാലാ... നാലാമ്പിള്ളേരാ...“

“ ഒരു പെണ്‍കുട്ടി വേണ്ടതായിരുന്നു...“


“ ഉം... ഒന്നീന്ന് തുടങ്ങീതാ... ഇത് പെണ്ണാ...ഇത് പെണ്ണാന്ന് പറച്ചില്‍... ഒരോ വയസ്സിന്റെ വ്യതാസത്തില്‍ നാലണ്ണമിങ്ങു പോന്നു... അപ്പൊ ഞാനാ പറഞ്ഞേ... എടാ ജോമോനേ... അവളുടെ പ്രസവങ്ങ് നിറുത്തിയേരടാന്ന്...“


“ അതെന്നാ ചേട്ടത്തീ അങ്ങനെ...? “


“പിന്നെ...ഇതന്നെ ഒരു പണിയായ ശരിയാവോ? അവസാനം അതുങ്ങള്‍ക്കായി സ്വന്തമായൊരു സ്ക്കൂള്‍ ഞാന്‍ തുടങ്ങേണ്ടി വരും... അല്ലേല്‍ തന്നെ ആളുകള്‍ പറഞ്ഞു തുടങ്ങി, ചേട്ടത്ത്യേ.... വീട്ടിലിപ്പൊ നല്ല രാസാല്ല്യോ... സ്ക്കൂളു വിട്ട പോലല്ല്യോ പിള്ളാരുകള്‍... അവന്‍ ഇവിടെ ആ കടയും നടത്തി സുഖായിട്ട് പോണു...(അപ്പച്ചനില്ലേല്‍ കാണാം.... കടകൊണ്ടൊന്നും വലിയ കാര്യമില്ലാന്നേ)“

“പിന്നെ താഴ്യൊള്ളോന്‍.... ജോസ്.... അവനിപ്പൊ ഇവിടൊരു കമ്പനീലാ ജോലി...(അവന്റെ കമ്പനിയൊന്നു കുറഞ്ഞാല്‍ മതിയായുന്നു) അവന്റേം കെട്ട് കഴിഞ്ഞു.... പുതു മോട്യല്ലേ.... അവരങ്ങനെ നടക്കാ.... പെണ്ണ് എന്തൊക്കെയ്യ്യോ പഠിച്ചിട്ട്ണ്ട്...ജോലി നോക്കണുണ്ട്....“

അങ്ങനെപ്പോകും... ചോദിച്ചാള്‍ക്ക് അബദ്ധായി എന്ന് സ്വയം തോന്നി അയാള്‍ രക്ഷപ്പെട്ട് കൊള്ളണം... ഇല്ലേല്‍ കട്ടപൊക. കാര്യമിതൊക്കെയാണേലും എല്ലാരേം സ്നേഹാ ചേട്ടത്തിയ്ക്ക് ചേട്ടത്തിയെ നാട്ടുകര്‍ക്കും...

ആളൊരു തികഞ്ഞ സത്യ ക്രിസ്ത്യാനിയാ... എന്നും ചേട്ടത്തി രാവിലെ പള്ളീല്‍ പോകും കാലപൂജ പങ്കുകൊള്ളാന്‍... അവിടെപ്പോയിരുന്ന് പകുതി ഉറക്കത്തിലായോരോട് അല്‍പ്പ സ്വല്‍പ്പം കുശുമ്പും പുന്നായ്മയും പറഞ്ഞാലേ ഒരു സുഖള്ളൂ.... അല്ലാതെ വെളുപ്പിനെ ഉള്ള അഛ്ചന്റെ സുവിശേഷം കേള്‍ക്കലൊന്ന്വല്ല ലക്ഷ്യം... അതിനു ചേട്ടത്തിയെ പറഞ്ഞിട്ടും കാര്യമില്ല,
അഛ്ചന്റെ സുവിശേഷപ്രസംഗത്തിന്റെ വിശേഷത്തെപ്പറ്റി നാട്ടിലുള്ള കഥ ഇങ്ങനെ,
ഒരിക്കല്‍ കര്‍ത്താവ് ഈശോ മിശിഹ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ ഇദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗത്തില്‍ പങ്കുകൊണ്ടു... അല്‍പ്പ നേരത്തിനു ശേഷം കണ്ണുകള്‍ നിറച്ചുകൊണ്ട് കര്‍ത്താവ് പറഞ്ഞത്രേ....,
“പിതാവേ, ഇദ്ദേഹം പറയുന്നതെന്തെന്ന് ഇദ്ദേഹം പോലും അറിയുന്നില്ല.... ഇദ്ദേഹത്തോട് നീ സദയം ക്ഷമിക്കേണമേ.....!“


സത്യകൃസ്ത്യാനിയായ തികഞ്ഞ ദൈവ ഭക്തയായ ചേട്ടത്തി എന്തുണ്ടായലും കര്‍ത്താവിനു സ്വൈര്യം കൊടുക്കുകേലാ... ഭര്‍ത്താവിനും...!


ചേട്ടത്തി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് 'ഈഈഈശോ' വിളിയിലാണ്...

“ഈഈഈശോ ദേ കരണ്ട് പോയി... ഈഈഈശോ ഗ്യാസ് തീര്‍ന്നാ.... ഈഈഈശോ ഇതെന്തോന്നാ ഈ ചെറുക്കന്‍ കാണിക്കുന്നേ... അങ്ങനെ... ഇനിയിപ്പൊ ആരേലും കണ്ടാലോ...അപ്പോഴും ഇതന്നെ.... ഈഈഈശോ ഇതാരു..ത്രേസ്യാക്കുട്ട്യല്ലേ...? “

എന്തായാലും കര്‍ത്താവ് ഈശോ മിശിഹാക്ക് ഇരിക്കപ്പൊറുതി ഇല്ല. ഇനി “മറിയേ... നീ ഇങ്ങനെ കടുപ്പത്തില്‍ വിളിക്കാതേ..., എനിക്കിത്തിരി മനഃസമാധാനം താ “ എന്നു പറയാന്‍ സാക്ഷാല്‍ കര്‍ത്താവ് നേരിട്ട് വന്നാലും ചേട്ടത്തി ഇങ്ങനെ പറയും...,

“ഈഈഈശോ... ദേ യേശു...!“



“ ഞായറാഴ്ചയായിട്ട് പിള്ളേരെല്ലാം അങ്ങ് കെട്ട്യോളുമാരുടെ വീട്ടിലോട്ട് പോയി...അവിടെ എന്നതാണാവോ...? ഇതിയാനും ഇതെവിടെപ്പോയിക്കിടക്കുവാ...“ ചേട്ടത്തി വീണ്ടും മുറ്റത്തോട്ട് നോക്കിയിരുപ്പായി...


ആ ഇരുപ്പില്‍ ചേട്ടത്തി നേരെ പോയത് തന്റെ വീട്ടിലേക്ക്... തന്റെ കുട്ടിക്കാലവും, യൗവ്വനവും എല്ലാം മനസ്സില്ലൂടെ ഓടിപ്പോയി. പണ്ടെന്നെക്കാണാന്‍ എന്നാ ചേലായിരുന്നൂ... എന്നെക്കാണാന്‍ വേണ്ടിമാത്രം പള്ളീല്‍ വന്നിരുന്നോരും ഉണ്ട്. ങ്ങ് ഹാ.. അതൊക്കെ ഒരു കാലം... പിന്നെ ഇതിയാന്‍ കെട്ടി ഇങ്ങോട്ട് കൊണ്ട് പോന്നു. അന്ന് മുതല്‍ വടക്കേതിലെ സരസുവാണ് ആകെ ഒരു കൂട്ട്. തമ്പിയേട്ടനും സരസുവും തൊട്ടയല്‍പ്പക്കം... ഒരു കുടുംബം പോലെ ഒരു ചെറുമതിലിന്റെ തിരിവ്... അവിടുത്തെ ശ്രീമോളും ഇവിടുത്തെ മോളും ഒരേ പ്രായാ... ജോസും ശ്രീക്കുട്ടനും ഏതാണ്ടൊരേ പ്രായം തന്നെ. അവന്റെ കല്യാണായീ‍... ഇനി അതും ഒരാഘോഷാക്കണം.


ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ചേട്ടത്തിയ്ക്ക് ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായി... എല്ലാരും പി സി എന്ന് വിളിക്കുന്ന ദല്ലാള് ദേവസ്സി.


‘ഈഈഈഈഇശോ.... ദ്താരാ‍ദ്... പീസ്യാ‍....“

ചേട്ടത്തി കതക് തുറന്ന് പുറത്തേയ്ക്ക് വന്നു.

“ആ.... എന്നാ ഒക്കെ ഉണ്ട് ചേട്ടത്ത്യേ...? കറിയച്ചായനില്ലായോ...?“


“ഓ... അതിയാന്‍ രാവിലെ എങ്ങാണ്ട് പോയതാ... എങ്ങാണ്ടാന്നാര്‍ക്കറിയാം...?“


“പിള്ളാരോ... ആരേം കാണാനില്ലല്ലോ... ഒറ്റയ്ക്കേ ഒള്ളോ‍...?“


“അവന്മാര് പെമ്പ്രന്ന്യോത്തിമാരുടെ വീടുകളേ പോയി...‘


“എന്നതാ വിശേഷം...?“

“ഓ...ചുമ്മാ... വല്ലപ്പോഴുമൊക്കെ പോയി വരും....“

“പുതുപ്പെണ്ണ് എങ്ങിനെ..?“


“പാവാന്നേ... ഇത്രേം സ്നേഹള്ള പിള്ളാരുണ്ടോ ഈ കാലത്ത്... "


" എന്ത് കിട്ടീ ചേട്ടത്ത്യേ... ഞാങ്കൊണ്ടര്‍ണ ആലോചനകളൊന്നും പോരായിരുന്നൂലോ...!“

“ ഓ... എന്ത് പറയാനാ പീസ്യേ... ഞങ്ങളൊന്നും ചോദിച്ചില്ലാന്നേ... അവര്‍ക്കിഷ്ടള്ളത് അവര്‍ കൊടുത്തു... പിന്നെ അവര് സന്തോഷായിട്ട് തന്നപ്പോ വേണ്ടാന്നു നമ്മളും പറഞ്ഞില്ല... അവര്‍ക്ക് വിഷമാകത്തില്ല്യോ...”

“അത് പോട്ടേ പീസ്യെന്താ ഇതിലേ, ഇപ്പൊ കാണാറില്ലല്ലോ...“

“ഞാനാ ചന്ത മുക്ക് വരെ ഒന്ന് വന്നതാ ... എന്നാപിന്നെ ചേട്ടത്ത്യേം , കറിയാച്ചായനേം ഒന്ന് കാണാന്ന് വച്ചു.“

“അത് നന്നായി... എന്നതാ ചന്തമുക്കില്...? ”

“ചെക്കനൊരു ഫാന്റും ഷേര്‍ട്ടും തയിക്കാനായിട്ട് നമ്മടെ ഭാസീടെ കൈയ്യില്‍ കൊടുത്തായിരുന്നു,അത് വാങ്ങാന്‍ പോയതാ...അതിന്റെ കാര്യമൊന്നും പറയാണ്ടിരിക്കാ ഭേദം... എനിക്കങ്ങ് ചൊറിഞ്ഞ് കേറണുണ്ട്”

അതെന്നതാടാ പീസി...?


അല്ലേ ഞാന്‍ തച്ചതെല്ലാം വാങ്ങി കാശ് ചോദിച്ചപ്പോ അവന്റോടെ മാത്രം 20 രൂപാ ഓരോന്നിനും കൂടുതല്‍, കൊച്ചപ്പേട്ടനും, വേലായുധനുമെല്ലാം ഇവിടെ കാലങ്ങളായി ഉള്ളതല്ല്യോ... അവര്‍ക്കൊന്നുമില്ലാത്ത ഒരു കൂടുതലെന്താ ഇവന്...!


നീ ചോ‍ദിച്ചില്ലായോ...?


പിന്നേ..അപ്പൊ അവന്‍ പറയുവാ.... എന്റെ ദേവസ്യേട്ടോ കട ഏസിയല്ലേ... അതാ കാശ് കൂടുതലെന്ന്...!

ഞാന്‍ പറഞ്ഞു , നെന്നോട് ഞാന്‍ പറഞ്ഞില്ലല്ലോ എനിക്ക് ഏസിയിലിരുന്ന് തയിച്ച ഫാന്റ് വേണമെന്ന്... എനിക്ക് ഏസിയിലിരിന്നു തയിക്കാത്ത ഫാന്റ് മതി”


“അങ്ങനെ പറഞ്ഞാ പറ്റില്ലാന്ന് അവനും”

“അവസാനം ഞാന്‍ കൊടുക്കാറുള്ള സാ‍ധാരണ കൂലി കൊടുത്ത് ഇങ്ങ് പോന്നു... അല്ലാപിന്നെ ഏസിയിലിരുന്ന് തയിച്ചാ 20 രൂപ കൂടുതലേ...”

ഐ... അത് മോശായില്ലായോ പിസി... അവര് പണീയെടുത്ത കാശല്ലയോ....

“അല്ലേ ഈ ചേട്ടത്തി ഇതെന്നതാ ഈ പറയുന്നേ...
ഭാസി ഏസിയിലിരുന്ന് പണിയണേന് പിസിയെന്തിനാ ഫീസ് കൊടുക്കണേ....!“

“ഉം...അതും ശരിയാ... നീയറിഞ്ഞില്ലായോ... നമ്മടെ അപ്പറത്തെ ശ്രീക്കുട്ടന്റെ കല്യാണായി...“


“ഓ അറിഞ്ഞു... ഞാനത് വേണ്ടാന്ന് വച്ച കേസാ...“


“അതെന്തേ...?“


“ചെറുക്കനത്ര ശരിയല്ലാന്നേ... പെമ്പിള്ളാരേ വഴിയേ നടക്കാന്‍ സമ്മതിക്കുകേലാ... എപ്പോഴും ഒരു ഫോണും കൊണ്ടാ നടപ്പ്“

“ഈഈഈശോ എന്തനാവശ്യാ നീയീ പറയണേ... അവനൊരു പാവല്ലേ... ആയ കാലത്ത് നീയും, ഇവിടുത്തെ ഇതിയാനും അപ്പറത്തെ തമ്പിയേട്ടനും ഇതൊക്കെ തന്നല്ലാരുന്നോ പരുവം...“

“ഹി ഹി ഹി അത് പിന്നെ അന്നത്തെ ഒരു...“


“അത് തന്നല്ലേ ഇത്... ഇന്ന് ലോകം മാറി... ഇപ്പൊ വേലിയ്ക്ക് നിന്ന് കത്ത് കൊടുക്കലൊന്നുല്ല്യ... എല്ലാരുടേലും തീപ്പട്ടി ഫോണില്ലിയോ..മൊഫീല്.... ഇപ്പൊ അതിലല്ലയോ‍ പ്രേമോം പാട്ട് മത്സരോം എല്ലാം, പാടിയില്ലേലും ആടിയില്ലേലും കുഴപ്പില്ല... സ്മെസ് കിട്ടിയാ ജയിക്കും... ഇനി എന്നാണാവോ‍ പത്താം തരം പരീക്ഷേം ഈ രീതിലാക്കണേ... കൂടുതല് സ്മെസ് കിട്ടണാള്ക്ക് ഒന്നാം സ്ഥാനം... പഠിച്ചില്ലേലും കൊഴപ്പില്ലാന്നാകും...”

“എന്തോന്നാ ഈ സ്മെസ്...?”

“ആ മൊഫീലീന്ന് അയക്കണ സാനം... അത് കിട്ടണതിനനുസരിച്ചാത്രെ ജയം...”


“ഉം... പിന്നെ നാ‍ട്ടില് കറിയാചേട്ടനെപ്പറ്റി അത്ര സുഖല്ല്യാത്ത സംസാരം നടക്കണ്ട്...”

“ഓ...അതെന്താ... ഇത്ര പ്രായായിട്ടും ആളോള് വിടണീല്ലേ...“

“അല്ല അവരെ പറഞ്ഞിട്ടും കാര്യല്ല്യ... കറിയാച്ചായന്‍ എന്തിനാ ആ വടക്കേതിലെ പയ്യന്റെ കല്യാണത്തിന്റെ പിന്നാലെ നടക്കണേ...“

“അവനിവിടുത്തെ പയ്യനല്ല്യോ... ഇവിടെ കളിച്ച് വളര്‍ന്നതാ...“

“എന്നാ നാട്ട്‌കാരതല്ല പറയണേ... അവന്‍ കറിയാച്ചന്റെ തനി ഛായയാന്നാ...“

“ഓ..അത് കുശുമ്പ്‌ള്ളോര് പറയണതല്ലേ....“

“അത് മാത്രല്ല ... ഇവിടുത്തെ ജോസൂട്ടിയ്ക്ക് ....“


“ജോസൂട്ടിയ്ക്ക്...?“

“നമ്മടെ ... തമ്പിചേട്ടന്റെ ഛായയില്ലേന്നും ഒരു..ഒരു....“

“അതൊക്കെ കേള്‍ക്കാനും പറയാനും നിന്നാല്‍ അതിനേ നേരം കാണൂ....”

“എന്നാലും അതല്ലല്ലോ ചേട്ടത്തി.... അവര് പറയുമ്പോ....“

“ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“

ഇതും പറഞ്ഞ് ചേട്ടത്തി എണീ‍റ്റ് വീടിനകത്തേയ്ക്ക് നീങ്ങി....

വായും പൊളിച്ച് ദേവസ്സിയും....

തിരുമേനിടെ ഭാഷേ പറഞ്ഞാല്‍... “അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“

“അന്തം വിട്ട് കുന്തം വിഴുങ്ങ്യ പോലെ ദേവസ്സി നിന്നൂന്ന് സാരം...!“

Tuesday, November 13, 2007

ഫ്ലാഗ് ചെയ്ത ബ്ലോഗ്...!

പതിവിലും നേരത്തേ എണീറ്റ് കുളിച്ച്, സ്വന്തം മോന്തയ്ക്ക് തന്നെ കമന്റിടുന്ന തിരക്കിലായിരുന്നു അവന്‍. മുന്നിലേയ്ക്ക് കിടക്കുന്ന മുടി വളച്ച് പിരിച്ച് ഒരു പരുവത്തിലാക്കീട്ടും... ഒരു ശരിയാകായ്മ... എങ്ങനെ സെറ്റ് ചെയ്തിട്ടും മനസ്സിന് തൃപ്തിയാകാത്ത ടെമ്പ്ലേറ്റ് പോലെ... സുന്ദരാണെങ്കിലും ഒരു പോരായ്മ.... എങ്ങനെ ശരിയാകും ഇന്ന് ഒരു പുതിയ ബ്ലോഗറെ കാണാന്‍ പോകല്ലേ... ഒരു പുതിയ പോസ്റ്റിന്റെ തുടക്കം... എന്നു വച്ചാ പെണ്ണുകാണാന്‍ പോകാന്നര്‍ത്ഥം.

ഇവന്‍ ഉല്ലല്ലേഷ്. ഒരു ചെറുകിട ബ്ലോഗര്‍... ബോറടിമാറ്റാന്‍ ബുക്കില്ലാതെ ബുദ്ധിമുട്ടില്ലാതെ ബൂലോകത്തേയ്ക്കെത്തി ല്ലേശ് എന്ന പേരിലെഴുതുന്നു, കമന്റുന്നു.

“ജോലികിട്ടി എന്നാല്‍ ഒരു പെണ്ണിനേകൂടി കിട്ടിയിരുന്നേല്‍ എന്ന് വെറുതേ ഒരു കമന്റിട്ടതാ...“ അമ്മ അതേറ്റു പിടിച്ചു...

പെങ്ങളും പറഞ്ഞു “കൊള്ളാം... മനോഹരം...“

അച്ഛന്‍ ഒരു സ്മൈലി ഇട്ട് മാറിനിന്നു...

അങ്ങനെ അത് മാലോകരറിഞ്ഞു... അതിന്റെ പരിണിതഫലമാണ് ഈ പെണ്ണുകാണന്‍. ആരോ പറഞ്ഞ ഒരു ലിങ്കില്‍ ക്ലിക്കി അന്വേഷണം നടത്തി... ഇനി ചെന്ന് ആ പോസ്റ്റ് എങ്ങനെയുണ്ടെന്നറിയണം... എന്നിട്ട് കമന്റാം... ഫേവറേറ്റ്സിലേയ്ക്ക് ആഡ് ചെയ്യണോന്നും ആലോചിക്കാം.... മറ്റുള്ളവരുടെ കമന്റ് കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു. എന്തായാലും ആ ബ്ലോഗ് വരെ ഒന്നു പോയി നോക്കാം.

ഒരുക്കിയിട്ടും ഒരുക്കിയിട്ടും ഒരുങ്ങാത്ത അല്ലെങ്കില്‍ ഒരുങ്ങിയതായി തോന്നാത്ത തന്റെ മുഖവും വസ്ത്രങ്ങളുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ അവനോട് അമ്മ പറഞ്ഞു...

“മതീടാ ഒരുങ്ങീത്... പെണ്ണുകെട്ടാനല്ലല്ലോ... കാണാനല്ലേ പോകുന്നത്...?“

“ഓഹ്..അപ്പൊ കെട്ടാനല്ലേ വെറുതേ കാണുക മാത്രമാണോ ഉദ്ദേശം... “ബൂലോകം സ്റ്റൈലില്‍ ഒരു കുസൃതി കമന്റ്...

“അമ്മയ്ക്കറിയാഞ്ഞിട്ടാ... ഒരു പോസ്റ്റിടുമ്പോള്‍ അതിനു മുന്‍പ് ഒന്ന് വായിച്ച് നോക്കണത് നല്ലതാ... അത് രണ്ട്മൂന്ന് പ്രാവശ്യായാലും നല്ലതാ... ചില തെറ്റുകള്‍ തിരുത്താം... പോരായ്മകള്‍ പരിഹരിക്കാം... അല്ലേല്‍ മറ്റുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.“

“നീ അവിടെ ചെന്ന് ഇമ്മാതിരിയൊന്നും പറയരുത്ട്ടോ....! ബ്ലോഗ് ഭാഷയൊക്കെ ഇവിടെ മതി...!“

“എല്ലാരും അറിയട്ടേ അമ്മേ ഞാനൊരു ബ്ലോഗറാണെന്ന്...!“

“ബ്ലോഗറാണേന്നറിഞ്ഞോട്ടേ ബോറനാണെന്ന് പറയാഞ്ഞാ മതി...!“

അമ്മയെ ഒന്നെത്തിനോക്കി ഒരു സ്മൈലി പോലും കൊടുക്കാതെ അവന്‍ വീണ്ടും തലയില്‍ പണിതുകൊണ്ടിരുന്നു.

അല്‍പ്പനേരത്തിനു ശേഷം അവര്‍ക്ക് പോകാനുള്ള വാഹനം എത്തി... ഉദ്ദിഷ്ട ബ്ലോഗിലെ പോസ്റ്റുമായെത്തുന്ന ബ്ലോഗ് റോള്‍ പോ‍ലെ ശശിയേട്ടന്‍ വഹ വാഹനം ...എല്ലാവരും വാഹനത്തിലേക്ക്... അവന്റച്ഛന്‍ ശശിയേട്ടന് ലിങ്ക് പറഞ്ഞുകൊടുത്തു.... അങ്ങനെ അവരേയും വഹിച്ച് കൊണ്ട് ശശിയേട്ടന്റെ വാഹനം പറഞ്ഞ് കൊടുത്ത ലിങ്കിലൂടെ ആ ബ്ലീടിനെ ലക്ഷ്യമാക്കി പാഞ്ഞു...

വാ‍ഹനം പടിയ്ക്കലെത്തിയതും ഗേറ്റ് തുറന്ന് സ്വാഗതമോതാന്‍ ആ വീട്ടിലെ കാരണവര്‍ വന്നു അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ സീനിയര്‍ ബ്ലോഗറെത്തി. കാറില്‍ നിന്നിറങ്ങി അവന്‍ ചുറ്റുപാടുമൊന്ന് നോക്കി... മൊത്തത്തിലുള്ള സെറ്റപ്പ് കുഴപ്പമില്ല...

“ബ്ലോഗ് കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ട്....! അല്ലേ അമ്മേ...?“

“ബ്ലോഗോ..?“

“അല്ല വീടും പരിസരേ...!“

“മിണ്ടാണ്ട് നില്‍ക്കടാ....അവര് കേള്‍ക്കും...“

പെണ്ണുകാണല്‍ ചടങ്ങിന്റെ ആദ്യപടിയായ പരിചയപ്പെടല്‍ ആരംഭിച്ചു...!

“ഇതാണ് കുട്ടീടെ അമ്മ...“

അവന്‍ ഒരു സ്മൈലി ഇട്ടു.

“ഇത് ചേച്ചി....“

“ഓ.. ആദ്യ പോസ്റ്റ്... കൊള്ളാം... “

“ഇവന്‍ അനിയന്‍....“

“അവസാന പോസ്റ്റ്... ഇവന്‍ അനോണിയായി കമന്റും...!“

“ഞങ്ങള്‍ക്കൊരാണും ഒരു പെണ്ണും... മോള്‍ടെ കല്യാണം കഴിഞ്ഞു... അവന്‍ ഗള്‍ഫിലാ...“ അവന്റച്ഛന്റെ കമന്റ്...!

“ഒരു പ്രവാസി ബ്ലോഗര്‍...“ അവ്ന്റെ ആത്മഗതം.

“മോനെന്താ ചെയ്യണേ... ?“

“ഞാന്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറാ... ബ്ലോഗിങ്ങാണ് മെയിന്‍ പണി.“

“അതെന്താ ഈ ബ്ലോഗിങ്ങ്..?“

“അതൊരു കൂട്ടായമയാ... ഒരു ബൂലോകം...കുറേ സുഹൃത്തുക്കള്‍... അത്രന്നെ...!“

“ഓഹ്...സുഹൃത് സംഗമം...അല്ലേ....?“

“എന്നും പറയാം...“

“എന്നാ കുട്ടിയേ വിളിക്കാം...!“

അവനൊന്ന് ശരിയ്ക്കിരുന്നു...“ പുതിയ ബ്ലോഗര്‍ എങ്ങെനെയുണ്ടാവോ... ?“

പെണ്‍കുട്ടി കൈയ്യില്‍ ചായയുമായി മന്ദം മന്ദം നടന്നു വരുന്നു... അവനൊന്നു നോക്കി.... രണ്ടാമതും നോക്കി.... മൂന്നാമത് നോക്കാന്‍ അവനവിടുന്ന് കണ്ണെടുത്തില്ല.... പ്രൊഫൈല് മൊത്തത്തില്‍ കൊള്ളാം... ഇനി പോസ്റ്റിന്റെ ഉള്ളടക്കത്തിലാണ് കാര്യം... ഊം മനസ്സിലാക്കാം... ഒറ്റയ്ക്ക് ചാറ്റാന്‍ അവസരം കിട്ടുമല്ലോ...?

പെണ്‍കുട്ടി ചായ അവന് നീട്ടി... അതില്‍ നിന്നും ഒരു ഗ്ലാസെടുത്തിട്ട് പറഞ്ഞു...
“കൊള്ളാം തേങ്ങ ഞാനുടയ്ക്കുന്നു.“

എല്ലാരും ഒന്ന് ഞെട്ടി... എന്താ ഈ സംഭവം...?

“ഓ...സോറി.... ഞങ്ങള്‍ ബൂലോകര്‍ പോസ്റ്റ് ആദ്യം വായിക്കുന്നവര്‍ തേങ്ങ ഉടയ്ക്കുന്ന ഒരു ശീലമുണ്ടേ... അതാ...!“

പെണ്‍കുട്ടി അവനെ നോക്കി ഒരു സ്മൈലി ഇട്ടു.

ആഹാ ... നല്ലസ്സല് ഒരു സ്മൈലി.... പുതിയതായതോണ്ടാവും കമന്റാഞ്ഞെ...

വീട്ടുകാര്‍ വ്യൂ മൈ കം‌പ്ലീറ്റ് പ്രൊഫൈലില്‍ ക്ലിക്കിയ പോലെ എല്ലാ ഉത്തരങ്ങളും തേടിത്തുടങ്ങി.

“എന്താ പേര്...?“

“സുജ.“

“ഞങ്ങള്‍ മുത്തെന്ന് വിളിക്കും... “കുട്ടിയുടെ അമ്മ വക ഒരു കമന്റ്.

“ഞങ്ങളെന്താ വിളിക്കാന്ന് പറയാറായില്ല... “പയ്യന്റെ അമ്മ വക ആത്മഗതം.

“എന്ത് വരെ പഠിച്ചു...?“

“എം.ബി. എ.“

“ഹൊ... ആദ്യ കമന്റ്... മനോഹരം...! ഇവളേ മിക്കവാറും ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യേണ്ടി വരും...!“

പിന്നെ അവിടെ എന്തൊക്കെയോ പറഞ്ഞു.... പക്ഷേ അവനൊന്നും കേട്ടില്ല...

മനോഹരമായ ഒരു പോസ്റ്റ് വാ‍യിച്ച് എന്ത് കമന്റണം എന്നറിയാതെ നില്‍ക്കുന്നവനെ പോലെ അവന്‍ ഇരുന്നു.

“എന്നാല്‍ അവര്‍ക്കെന്തെങ്കിലും സംസാരിക്കണന്നു വച്ചാല്‍ ആയിക്കോട്ടേലേ... നമുക്കങ്ങട്ട് മാറാം...“

“അതേ... ടാ എന്താന്നു വച്ചാല്‍ ചോദിച്ച് മനസ്സിലാക്കിക്കോണം... അല്ലാതെ വീട്ടി ചെന്നിട്ട് അതുണ്ടോ ഇതുണ്ടോന്നൊക്കെ ചോദിക്കരുത് “ ചേച്ചീടേ കമന്റ് വിത്ത് സ്മൈലി.

“നീ പോടി... നിന്റെ ഓഫിന് മാപ്പില്ല...” അവന്‍ മനസ്സില്‍ പറഞ്ഞു.

“ഇരിക്കൂ...“

കേട്ടപാടെ അവളിരുന്നു. അവന്‍ വീണ്ടും പ്രൊഫൈലൊന്ന് ഓടിച്ച് നോക്കി.

“തലക്കെട്ടെനിക്ക് ഇഷ്‌ടപ്പെട്ടു....“

പെണ്‍കുട്ടി ഒന്ന് അന്ധാളിച്ച് തലയില്‍ തൊട്ടു.

“ഹ ഹ ഹ ..... അതല്ല ... കുട്ടീടെ പേരെ... സുന്ദരമായ ബ്ലോഗ് ടൈറ്റില്‍ പോലെ മനോഹരം.“

അവളവനെ ഒന്ന് നോക്കി... “ഈശ്വരാ പണിയാകുമോ...?“

“എന്തായാലും എല്ലാരും ചോദിക്കണപോലെ...
‘എന്താ സുജേടെ പേര്? , ബി.കോമിന് ഏതായിരുന്നു സബ്ജക്റ്റ്...?‘ എന്നൊന്നും ചോദിച്ചില്ലല്ലോ... ഭാഗ്യം.“ അവള്‍ മനസ്സില്‍ പറഞ്ഞു.

“എങ്ങനാ ബ്ലോഗാന്‍ താത്പര്യമുണ്ടോ...?“

അവളൊന്നുകൂടി അവനെ നോക്കി... നെറ്റിയെല്ലാം ചുളിച്ച്...

“ഐ മീന്‍ ... ബ്ലോഗെഴുതാന്‍...!“

“ഹൊ... അത്രേ ഉള്ളൂ... ഞാന്‍ വിചാരിച്ചു എന്താ ഇങ്ങനെ ചോദിക്കണേന്ന്... ഇല്ല... ഇപ്പൊ ഓര്‍ക്കൂട്ടണുണ്ട്...അതന്നെ ധാരാളം..”

“ഓഹ്... അപ്പൊ ഫ്രണ്ട്സ് ഒരു പാടു കാണുമല്ലോ... എന്നും കമന്റാറുണ്ടോ... ആ....ഐ മീന്‍ സ്ക്രാപ് “

“ഉവ്വ്...”

അവന്‍ ഇട്ടിരുന്ന സ്മൈലി ഡിലീറ്റി.

“അപ്പൊ ബ്ലോഗൊന്ന് ട്രൈ ചെയ്തൂടേ....?”

“എനിക്കത് എന്താന്നന്നെ അറിയില്ല”

“എല്ലാരും ഇതൊക്കെത്തന്നാ പറയുന്നേ...അതൊക്കെ അവിടെ വരുമ്പോള്‍ ശരിയാകും “

“ഇല്ല...താത്പര്യം ഇല്ല”

“അല്ല എന്നാലും ഒന്ന് ട്രൈ ചെയ്യുന്നതില്‍ തെറ്റില്ല.”

“അല്ല, ഭായ് വന്നിരിക്കണത് പെണ്ണ് കാണാനോ അതോ ബ്ലോഗറിന്റെ സെയില്‍‌സ് റെപ്പ് ആയിട്ടോ “ പെട്ടന്ന് ജനലിനരികില്‍ നിന്നും ഒരു ശബ്ദം.

“അതാരാ... ഒരു അനോനിമസ് കമന്റ്... ഐ.പി. വച്ച് നോക്കിയിട്ട് അനിയനാന്ന് തോന്നുന്നു.“

ഉത്തരത്തിന് പകരം അവളൊരു നാലഞ്ച് സ്മൈലി ഒന്നിച്ചിട്ടു.

“അവന്‍ തന്നെ... അവനെ കണ്ടാലറിയാം... അനോനിയായി കമന്റ്റുമെന്ന്....! വൃത്തികെട്ടവന്‍ ഇവിടെ നില്‍പ്പുണ്ടായിരുന്നോ...എന്നാലും നാലഞ്ച് സ്മൈലി കിട്ടീലോ... ഇനി സ്ഥിരം വിസിറ്ററാകും... “ നായകന്‍ മനസ്സില്‍ പറഞ്ഞു.

“എന്താ ഇങ്ങനെ ഒരു പേര് ഉല്ലല്ലേഷ്...?”

“ഓഹ് അപ്പൊ എന്റെ പേരെല്ലാം അറിയമല്ലേ...? അത് എന്റെ അമ്മാവന്റെ ഒരു തമാശ...തലക്കെട്ട് പ്രതിഷ്ഠിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് അദ്ദേഹമായിരുന്നു. അല്‍പ്പം വിക്ക് ഉണ്ടദ്ദേഹത്തിന് ഉല്ലേഷ് എന്ന് പേരിട്ടതാ... ഉല്ലേഷ് എന്ന് പറയുന്നതിനിടയില്‍ ഒന്ന് വിക്കി...ഉല്ലേഷിനിടയി ഒരു ല കൂടി വീണു.... ഉ..ല്ല്..ല്ലേഷ് എന്നായി...കൂട്ടത്തിലാരോ വിളീച്ച് പറഞ്ഞൂ അനോണിയായി...കുട്ടീടെ പേര് ഉലല്ലേഷ്...!
എന്ത് ചെയ്യാന്‍... അങ്ങനെയായി...!”

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു..

“എന്തായാലും എനിക്കീ ബ്ലോഗ് ഇഷ്‌ടമായി... ഞാന്‍ പോയിട്ട് എന്റെ ഗ്രൂപ്പിലുള്ളവര്‍ക്കൊക്കെ ലിങ്ക് കൊടുക്കാം.. അവരും വന്ന് ബ്ലോഗ് കാണട്ടേ... പിന്നെ സീനിയര്‍ ബ്ലോഗേഴ്സിനു വിടാം... എന്ത് പറയുന്നു.”

അവള്‍ ഒന്നും മിണ്ടിയില്ല ... പകരം വീണ്ടും സ്മൈലി ഇട്ടു.

“എപ്പൊഴും സ്മൈലി ഇടാതെ എന്തെങ്കിലും കമന്റൂ കുട്ടീ...“

“അവരെല്ലാം കൂടി തീരുമാനിക്കും” അവള്‍ നമ്രശിരസ്ക്കയായി കമന്റി.

“അപ്പൊ ശരി... മനോഹരമായിരിക്കുന്നു... ഒരു പുതിയ പോസ്റ്റുമായി വീണ്ടും കാണാം എന്നാശംസിക്കുന്നു. ”

അവള്‍ തലയാട്ടി.

അവരോടെല്ലാം യാത്രപറഞ്ഞ് അവിടുത്തെ ലിങ്കും കോപ്പി ചെയ്ത് അവന്‍ യാത്രയായി.... തന്റെ ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യാന്‍.

അവന്റെ ബ്ലോഗ് ഗ്രൂപ്പിലുള്ളവര്‍ ( ബന്ധുമിത്രാദികള്‍) അങ്ങോട്ടും ഇങ്ങോട്ടും പോക്കു വരവ് കഴിഞ്ഞു...എല്ലാര്‍ക്കും താത്പര്യമെന്ന് അവരുടെ കമന്റുകളില്‍ നിന്നും മനസ്സിലായി. അങ്ങനെ ഒരു പുതിയ ബ്ലോഗെന്ന അവ്ന്റെ സ്വപ്നം പൂവണിയാന്‍ പോകുന്നു.

പിറ്റേന്ന് ചാറ്റില്‍ വന്ന ബ്ലോഗ് സുഹൃത്തുക്കളോട് അവന്‍ ഈ വിവരം പറഞ്ഞു,
“ഉടനെ എന്റെ ബ്ലിവാഹം ഉണ്ടാകും...എല്ലാം ഏതാണ്ട് ഉറച്ച മട്ടാ... ഇനി എപ്പൊഴാ പോസറ്റ്ണ്ടേന്നു തിരുമാനിച്ചാ മതി. അപ്പൊ ഉടനെ ഒരു ബ്ലോഗ് കൂടി ഉണ്ടാകും...“

പിന്നിട് കുറച്ച് കാലത്തേയ്ക്ക് അവന്‍ അപ്രത്യക്ഷനായി...കുറച്ച് കാലം കഴിഞ്ഞ് ചാറ്റിങ്ങിനെത്തിയ ബൂലോക സുഹൃത്ത് ചോദിച്ചു

“അല്ല ല്ലേനി, കുറച്ച് കാലായീലോ കണ്ടിട്ട്..എന്ത് പറ്റി... എന്തായി ബ്ലിവാഹം...?”

“അത് വേണ്ടാന്നു വച്ചൂ മാഷേ... :( “

“അതെന്തേ...ഏതാണ്ട് ഉറപ്പിച്ചു എന്ന് പറഞ്ഞിട്ട്”

“ആ... ആ കുട്ടി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ടായിരുന്നു... അവള്‍ മുന്‍പേ ഒരു പോസ്റ്റിട്ടതാ... അതില്‍ സ്ഥിരമായി ഒരുത്തന്‍ കമന്റാറും ഉണ്ടായിരുന്നു... പക്ഷേ കമന്റ് മോഡറേഷന്‍ ഉണ്ടായിരുന്നോണ്ട് അത് ആരും കണ്ടില്ല.”

“ഇതറിയാതെയാണ്... ഞാന്‍ ചെന്ന് ആദ്യ കമന്റെന്ന് പറഞ്ഞ് തേങ്ങയടിച്ചത്... അതവര്‍ക്ക് അത്ര സുഖിച്ചില്ല... “

“അവള്‍ അവന് ലിങ്ക് കൊടുത്തിരുന്നു ... അതു വഴി വന്ന് അവന്‍ അനോനിമസ് ആയി കുറേ തെറിയും വിളിച്ച് എന്റെ ബ്ലോഗ് ഫ്ലാഗും ചെയ്ത്... അവളേം കൊണ്ട് പോയി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങി.”

“എന്ത് പറയാനാ മാഷേ.... ഫ്ലാഗ് ചെയ്ത ബ്ലോഗുമായി ഞാനും ബ്ലോഗു നിറയെ പോസ്റ്റുമായി അവരും...!“

Monday, October 29, 2007

നാടും നാട്ടാരും

“നമസ്ക്കാരം...”

“യെന്തിരപ്പീ...?”

“അല്ല... നമസ്ക്കാരംന്ന്...“

“ വ്വൊ... നമസ്ക്കാരം...യെന്തിര്...?”

ഒരു കൂപ്പുകൈയ്യോടെ അപരന്‍ തുടര്‍ന്നു...
“രാജീവന്‍ കല്ലായി...”

“തള്ളേ യെപ്പോ... കാലത്ത് കൂടെ വിളിച്ചതാണാല്ല്..? യെന്തിരപ്പീ ... യെന്ത് പ്യറ്റി..?”

“അയ്യോ ചേട്ടാ അതല്ല.... ഞാന്‍ ‘രാജീവന്‍ കല്ലായി‘.... കല്ലായി സ്ഥലപ്പേരാ...”

“ചെവലക്കുറ്റി നോക്കി യൊരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ല്... പ്യാടിപ്പിക്കാനായിട്ട്”

“അയ്യോ ചേട്ടാ ഞാന്‍...”

“യെന്തിരാണ് വ്യാണ്ടത്...?”

“ഞാന്‍ വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണ്...”

“യെന്തിരാണെന്ന്...?”

“ജേര്‍ണ്ണലിസ്റ്റ്...“

“അല്ല അതിനു മുമ്പ് യെന്തോ പറഞ്ഞല്ല്...?”

“വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണെന്ന്...!“

“അത് ചെല്ലന്‍ മാത്രങ്ങ് തീരുമാനിച്ചാ മത്യാ... അത്ര പ്രശസ്തനായിട്ട് ഞ്യാനറിയില്ലല്ല്...?”

അല്ല.....അ....അതിപ്പൊ......ഈ...”

“ഉം...വ്യാണ്ടാ വ്യാണ്ടാ.... വന്ന കാര്യങ്ങള് യെന്തിര്....”

“ചേട്ടനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണായിരുന്നു...”

“തള്ളേ സത്യായിട്ടും... ഹ്...യെന്തിരിന്...?”

“ഞാന്‍ ഈ... നാടും നാട്ടാരും എന്നൊരു പംക്തി എഴുതണുണ്ടേ.... അപ്പൊ അതിലേക്കായിട്ട്... ഇങ്ങനെ ചേട്ടനേപ്പോലുള്ളോരുടെ...”

“നാടാര് ചെക്കന്റേ കാര്യം പറയാന്‍ നീയെന്തിനടേ എന്നെ ഇന്റവ്യൂണത്...?... ലവനെ എനിക്ക് പണ്ടേ ഇഷ്‌ടല്ലട്ടാ”

“അയ്യോ ചേട്ടാ നാടാരല്ല.... നാട്ടാര്... നാട്ടുകാര്‍ എന്നര്‍ത്ഥം....”

“ഹ്... മര്യായ്ക്ക് സംസാരീക്കാനറിയാത്ത നീയെങ്ങെടേ ചെല്ലാ എഴുതണത്”

“ചേട്ടനതൊക്കെ വിട്... എന്താ ചേട്ടന്റെ പേര്..?”

“റാം കൃഷ്ണ്...!“

“എന്താന്ന്..?”

“ഹ ഹ ഹ ...രാമകൃഷ്ണന്‍ എന്നല്ലേടോ തന്റെ പേര്...” അപ്പുറത്തിരുന്നയാള്‍ ചോദിച്ചു.

“ടേ... വാണ്ടാടേ... നിന്നോട് ച്വാദിച്ചാ... ടാ പയലേ... വല്ലാണ്ട് മൊടകാണിച്ചാ പിടിച്ച് ചെവരേല്‍ തേച്ച് കളയും കേട്ടാ...“

“ഹി ഹി ഹി അപ്പി പറ”.

“പേര്...?”

“രാമകൃഷണെന്‍”

“വയസ്സ്...?”

“സത്യത്തില് നീയെന്തിനാണ് വന്നിരിക്കണത്...?”

“അ...അതെന്താ ചേട്ടനങ്ങനെ ചോദിച്ചേ...?”

“അല്ല... പ്യാരും വയസ്സുമൊക്കെ ച്വാദിക്കണോണ്ട് .... യെന്തിരോ ഒരു സ്മെല്ലിംങ്”

“ഞാനാ ടൈപ്പല്ല”

“അതാവാനധികം നേരൊന്നും വേണ്ടല്ല്....? ഉം... നടക്കട്ട്... വയസ്സ് 32 “

“വിവാഹിതനാണോ..?”

“വ്വൊ...തന്നെ... അങ്ങനെയൊക്കെ പറ്റിപ്പോയി...”

“കുട്ടികള്‍..?”

“ഹാ...അതൊക്കെ ഇനി പറഞ്ഞിട്ടെന്ത് കാര്യം അപ്പീ... അതും സംഭവിച്ച് പോയീ”

“ജോലി...?”

“ഇതൊക്കെത്തന്നേ....”

“ഏത്...?”

“ഈ ഏരിയേലൊക്കെ.... ഇങ്ങനെ...”

“ജോലിയൊന്നും ഇല്ലല്ലേ...?”

“ഇണ്ടായിരുന്നു...സാഹിത്യ വാസനകള് കാരണം ഇപ്പൊ സസ്പെന്‍ഷന്‍ലാ”

“അയ്യൊ അതെന്ത് പറ്റീ...?”

“അപ്പീ പത്താം ക്ലാസില് നല്ല മാര്‍ക്കോടെ പാസ്സായി കേട്ടാ... 210 മാര്‍ക്കുണ്ടാരുന്നു.“

“ഹി...ഹി..ഹി.. ഇതാണൊ ചേട്ടാ നല്ല മാര്‍ക്ക്...?”

“ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“

“ഓകെയോകെ”

“പത്താം തരങ്ങള് പാസായപ്പോള് അച്ഛ്ന്റെ വക ഒരു ച്വാദ്യം... നിനക്കെന്തിരടേ ആകേണ്ടേന്ന്”

“ഞാമ്പറഞ്ഞു യെനിക്കൊരു മെഷീന്‍ ഓപ്പ്രേറ്ററാണൊന്ന്...!“

“കാര്യറിയാതെ അച്ഛനെന്നെ കൊണ്ട് ഐ.ടി.ഐ യ്ക്ക് ചേര്‍ത്ത്...”

“അല്ല ചേട്ടനല്ലേ പറഞ്ഞേ ഓപ്പറേറ്ററാകാനാ ഇഷ്‌ടമെന്ന്...?”

“ടേ അപ്പീ... നീയുമെന്റെ തന്തപ്പടിയേപ്പോലെ പറേരുത് കെട്ടാ... ടാ... സിനിമാ കൊട്ടകേലും സിനിമ ഓടിക്കണത് ഒരു മിഷീന്‍ തന്നേണ്... അത് ഓടിക്കണോനും ഓപ്പറേറ്ററാണ്..”

“ഓ..എന്ന്... അല്ല ഈ 210 വച്ച് ഐ.ടി.ഐ യില്‍.... സീറ്റ്..!”

“യെന്തിരോ ക്വാട്ടകളൊക്കെ.... കഷ്‌ടകാലത്തിന് അവിടെ കിട്ടി “

“അങ്ങനെ രണ്ട് കൊല്ലം അവിടെ കളഞ്ഞു... കൂട്ടത്തില് അച്ഛന്റെ കുറേ കാശും...“

“പിന്നെ ജ്വാലിക്ക് വ്യേണ്ടിള്ള അലച്ചിലുകളായിരുന്ന്”

“ഒന്നും ശരിയാകാണ്ടായപ്പോ... ഞാന്‍ ഒരു തീരുമാനമെടുത്ത്... ഇനി അലയണില്ലന്ന്... ഫുള്‍ റെസ്റ്റ്”

“പിന്നേ അച്ഛ്ന്‍ തന്നെ ഒരെണ്ണം ശരിയാക്കി തന്ന്...ഒരു പ്യൂണിന്റെ....”

“അത് നല്ല രീതിയില്‍ പോയികൊണ്ടിരിക്കുകയായിരുന്നു കേട്ടാ... അയിനിടേല്‍ ആ അബദ്ധമങ്ങ് ചെയ്തു”

“എന്ത്...?”

“ കല്ല്യാണം... യെന്തിരെങ്ങിലും ആവശ്യുള്ള കാര്യാണാപ്പി...?... പറ്റിപ്പോയി”

“ അത് വരെ ജ്വാലി കഴിഞ്ഞ് വീട്ടീ വന്നാ ഒരു സ്വൈര്യണ്ടായിരുന്നു കേട്ടാ... കല്യാണം കഴിഞ്ഞപ്പോ അതും പോയി...”

“അങ്ങനെ ഏതൊരാളേയും പോലെ ഞാനും കഥളും കവിതളും എഴുതാന്‍ തൊടങ്ങി”

“അങ്ങനെ കൂട്ടാരും അടുത്ത് വരാതായി...”

അപ്പൊഴും തങ്കപ്പേട്ടന്‍ മാത്രന്നെ പ്രോ‍ത്സാഹിപ്പിച്ച് കൊണ്ടിരുന്നു... നല്ല മനുഷ്യന്‍”

“അതാരാ..തങ്കപ്പേട്ടന്‍”

“ഓഫീസിലെ വേസ്റ്റ് പ്യാപ്പറോളൊക്കെ കൊണ്ടോയിരുന്നാളാ....”

“എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരിക്കുമ്പോ‍ള്‍ പ്യാപ്പറുകളൊരുപാട് കിട്ടീരുന്നു അങ്ങേര്‍ക്...”

“അങ്ങനെ ഒരിക്കല്‍ ഉറങ്ങിക്കിടന്ന ആ സാഹിത്യകാരനെ തങ്കപ്പേട്ടന്‍ വിളിച്ചൊണര്‍ത്തി...“

“ നിങ്ങളാ തൂലിക ചലിപ്പിച്ച് എന്തേലും ചെയ്യന്ന്...“

“ ഇത് കേട്ടഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന തൂലിക ശക്തായി ചലിപ്പിച്ച്..”

ആ ചലനത്തില്‍ മേശയിരുന്ന് മഷിക്കുപ്പി തെറിച്ച് യെവിടെങ്ങാണ്ടോ വീണ്...“

“അത് ഫയലോളിലായിരുന്നപ്പീ... യെന്തിരോ ഡേറ്റോ പ്യാര്കളോ...യെന്തിരൊക്കെയോ പോയീന്ന് പറഞ്ഞ് ലവന്മാരെന്നെ പറഞ്ഞ് വിട്ട്...”

“ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ...?”

“വ്വൊ... യെന്തിര് പറയാന്‍... എന്റെ ഫാര്യ മീനാഷി”

“ചേച്ചിയെന്താ ചെയ്യണേ...?”

“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”

“കല്യാണം കഴിഞ്ഞിട്ടെത്രയായി...?”

“യെന്തിനാടേ... അതെല്ലാം ഓര്‍മ്മിപ്പിക്കണത്...?”

“അല്ല നീയിതൊക്കെ യെവട്യാണിടാന്‍ പോണത്... വല്ല പത്രങ്ങളിലുമാണാ..?”

“അല്ല ചേട്ടാ... പ്രസിദ്ധമായ.... അല്ലെങ്കില്‍ വേണ്ടാ ഒരു മാസികേല് വരും... പിന്നെ ബ്ലോഗിലും”

“യെന്തില്...? യെന്ത് ‘ഗ് ‘....?”

“ബ്ലോഗ്... അത് ഇന്റര്‍നെറ്റിലുള്ള ഒരു സംഭവാ...”

“നീയങ്ങനെ പ്യേടിപ്പിക്കതെടേ... എനിക്കും അറിയാം ഈ നെറ്റൊക്കെ.... ആഫീസില് കാണണതൊക്കെത്തന്നേ...”

“ഇതാണ് ചേട്ടാ ബ്ലോഗറിന്റെ എമ്പ്ലം” തന്റെ കൈയ്യിലുണ്ടായിരുന്ന് പേപ്പറിലെ ബ്ലോഗിന്റെ ചിഹ്നം കാണിച്ച് രാജീവന്‍ പറഞ്ഞു.

“വ്വൊ... ഇത് കണ്ടിരിക്കണ്... ഇന്ദിരാദേവി സാറ് എടക്കെ വെറുതേ ഇരുന്ന് ചിരിക്കണ കാണാം ഇത് പോലൊന്ന് തൊറന്ന് വച്ചിട്ട്... തന്നെ ഇത് തന്നെ... ഓറഞ്ച് കളറില് ‘ഗര്‍‍ഭള്ള ബി’“

“എന്ത്...?”

“തന്നേടെ... നീയാ ബിയെ ഒന്ന് നോക്ക്... ഗര്‍ഭൊള്ള പോലല്ലേ...?”

“ബെസ്റ്റ്.... അതൊക്കെ പോട്ടേ... ചേട്ടന്റെ കല്യാണത്തെക്കുറിച്ച്... വേണ്ടാ... വേറൊരു ചോദ്യം... കല്യാണത്തിന് ചേച്ചി ഉടുത്തിരുന്ന സാരീടെ നിറം എന്തായിരുന്നു...? ഓര്‍മ്മയുണ്ടോ...?”

“പിന്നെടെ... കല്യാണത്തിന്റെ അന്നത്തെ സാരിയല്ല ലവളെ തന്നെ ശ്രദ്ധിച്ചില്ല...!“

“അതെന്താ ചേട്ടാ അങ്ങനെ...?”

“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലാ‍യാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?“

ഇതും പറഞ്ഞ് രാമകൃഷണന്‍ എണീറ്റ് പോയി....

നാ‍ടും നാട്ടാരും തുടരണോ എന്നാലോചിച്ച് ‘കല്ലായി‘ രാജീവനും.